കെഎസ്ഇബി ചെയര്‍മാന്റെ ആരോപണം: ഒന്നാം പിണറായി സര്‍ക്കാര്‍ നടത്തിയ അഴിമതിയാണെന്ന് കെ സുരേന്ദ്രന്‍
തിരുവനന്തപുരം: കഴിഞ്ഞ പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് കെഎസ്ഇബിക്ക് കോടികളുടെ ബാധ്യതയുണ്ടാക്കിയെന്ന ചെയര്‍മാന്‍ ഡോ. ബി.അശോകിന്റെ ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്റെ ആരോപണം ഒന്നാം പിണറായി സര്‍ക്കാര്‍ നടത്തിയ അഴിമതികളിലേക്ക് വിരല്‍ ചൂണ്ടുന്നതാണെന്ന് സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
ഒന്നാം മന്‍മോഹന്‍സിംഗ് സര്‍ക്കാരിന്റെ കാലത്ത് നടന്ന അഴിമതികളെല്ലാം പുറത്ത് വന്നത് രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്തായിരുന്നു. അതേ മാതൃകയാണ് ഇടത് സര്‍ക്കാരും പിന്തുടരുന്നത്. തന്റെ ആദ്യ സര്‍ക്കാരിന്റെ കാലത്ത് നടന്ന അഴിമതിയെ കുറിച്ച് മുഖ്യമന്ത്രി മറുപടി പറയണം. വൈദ്യുതി മന്ത്രിയുടെത് കുറ്റകരമായ മൗനമാണ്. കെഎസ്ഇബി ചെയര്‍മാനെ മുന്‍ മന്ത്രി എംഎം മണി ഭീഷണിപ്പെടുത്തുന്നത് മടിയില്‍ കനമുള്ളത് കൊണ്ടാണ്.

മണി മന്ത്രിയായിരിക്കെ വൈദ്യുതി ബോര്‍ഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതികളാണ് നടന്നതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇടതു യൂണിയനുകളാണ് അധികാര ദുര്‍വിനിയോഗവും സാമ്പത്തിക ദുര്‍വ്യയവും നടത്തിയതെന്ന് കെഎസ്ഇബിയുടെ ഫേസ്ബുക്ക് പേജിലൂടെ ചെയര്‍മാന്‍ പറഞ്ഞത് ഗൗരവതരമാണ്. പിണറായി വിജയന്റെ ഭരണത്തില്‍ സിഐടിയുവും ഇടത് യൂണിയനുകളും അഴിഞ്ഞാടുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
അതേസമയം, ബി അശോകിന്റെ ആരോപണം പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി മുന്‍ വൈദ്യുത മന്ത്രി എം എം മണി രംഗത്തെത്തിയിരുന്നു. തന്റെ സര്‍ക്കാരിന്റെ കാലത്ത് എല്ലാം നിയമപരമായാണ് നടന്നത്. ഇപ്പോള്‍ വൈദ്യുത ഭവനില്‍ പൊലീസിനെ കയറ്റേണ്ട അവസ്ഥയായി. ഇപ്പോഴത്തെ വൈദ്യുത മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ അറിവോടെയാണോ ചെയര്‍മാന്റെ പ്രതികരണമെന്ന് അറിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ .എസ്.ഇ.ബി ചെയര്‍മാന്‍ ബി.അശോകിനെ പിന്തുണച്ച് വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി രംഗത്തെത്തി. മൂന്നാറിലെ ഭൂമി കൈമാറിയത് ബോര്‍ഡ് അറിയാതെയാണ്. അക്കാര്യം അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സര്‍ക്കാറിനെതിരെ അശോക് ഒന്നും പറഞ്ഞിട്ടില്ല. അശോക് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്ന പരാതിയില്ലെന്നും മന്ത്രി പറഞ്ഞു. എം എം മണിയെ ആരും കുറ്റം പറഞ്ഞിട്ടില്ലെന്നും കൃഷ്ണന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.
എം എം മണി വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് ഇടതു യൂണിയനുകള്‍ ബോര്‍ഡിന് കോടികളുടെ ബാധ്യതയുണ്ടാക്കുന്ന തീരുമാനത്തിന് കൂട്ടുനിന്നുവെന്നാണ് ബി.അശോകിന്റെ പ്രധാന ആക്ഷേപം. 'കടയ്ക്കു തീപിടിച്ചിട്ടില്ല; നാട്ടുകാര്‍ ഓടിവരേണ്ടതുമില്ല' എന്ന തലക്കെട്ടില്‍ കെ.എസ്.ഇ.ബിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു പരാമര്‍ശം.
സര്‍ക്കാരുമായുള്ള കമ്പനിയുടെ റീ-വെസ്റ്റിംഗ് കരാറില്‍ സ്ഥിര ജീവനക്കാരുടെ സേവന വേതന പരിഷ്‌കാരം സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയോടെ വേണം എന്ന നിബന്ധനയും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ശമ്പള പരിഷ്‌കരണത്തിന് മുന്‍കൂര്‍ അനുമതി വേണം എന്ന സംസ്ഥാന ധനവകുപ്പ് ഉത്തരവും മറികടന്ന് കമ്പനി ഫുള്‍ബോര്‍ഡ് അംഗീകാരം പോലും ഇല്ലാതെ 2021 ഫെബ്രുവരിയില്‍ 1200 കോടി ബാധ്യത ഏറ്റെടുത്തതും പൂര്‍ണ്ണ ഉത്തരവാദിത്വമുള്ള ഒരു സമീപനമാണോ എന്ന് കെ എസ് ഇ ബി ചെയര്‍മാന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.
ഇത്തരം പ്രവര്‍ത്തനത്തിനുള്ള മറയാകാനാവില്ല ഒരിക്കലും ബോര്‍ഡിന്. വസ്തുതകള്‍ എല്ലാവരും മനസ്സിലാക്കുന്നുണ്ട്. ഇക്കഴിഞ്ഞ 8 മാസം ബോര്‍ഡ് മുന്നോട്ടാണോ നീങ്ങിയത് എന്ന് നെഞ്ചില്‍ കൈ വച്ച് ബോര്‍ഡ് ജീവനക്കാര്‍ പറയട്ടെ. പ്രകടനത്തിന് പാസ്സ് മാര്‍ക്കിനു മീതേ ബോര്‍ഡിന് നിഷ്പ്രയാസം കിട്ടും. സങ്കുചിതമായ പക്ഷപാതിത്വം തലയ്ക്കു പിടിച്ചവര്‍ക്കൊഴിച്ച് മിക്കവര്‍ക്കും അത് ബോധ്യമാവും. എല്ലാ കാലവും എല്ലാവരേയും വിഢികളാക്കാനാവില്ല. ഇപ്പോള്‍ ചുരുക്കം ചില വ്യക്തികള്‍ ചെയ്യുന്നത് കുളം കലക്കി മീന്‍ പിടിക്കുക എന്ന പഴയ പരിപാടിയാണ്. അടുത്തു കണ്ട സിനിമയിലെ 'കടയ്ക്കു തീ പിടിച്ചേ......ഓടി വരണേ....' എന്നതാണ് ഇതിന്റെ മൌലിക സ്‌ക്രിപ്റ്റ്. കടയ്ക്ക് ഞാന്‍ തന്നെ എന്റെയാവശ്യത്തിന് തീ വച്ചു. ഇനി നാട്ടുകാര്‍ ഓടി വന്ന് തീ അണയ്ക്കൂ എന്നാണാഹ്വാനം- ചെയര്‍മാന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.












Click it and Unblock the Notifications