മഴയിലും കോടമഞ്ഞിലും കാട് താണ്ടി ഗവിയിലേക്ക്; കെഎസ്ആർടിസി ഒരുക്കുന്ന കിടിലനൊരു പാക്കേജ്
തിരുവനന്തപുരം: പെരിയ പെരിയ കാട് താണ്ടി, മല താണ്ടി, കാട്ടരുവികളെല്ലാം താണ്ടി ഗവിയിലേക്ക് ഒരു യാത്ര, അതും ഈ മഴയത്ത്, പോയാലോ? ആലോചിച്ച് നിൽക്കേണ്ട, വേഗം തന്നെ തയ്യാറായിക്കോളൂ. കെഎസ്ആർടിസിയുടെ കിളിമാനൂർ ബജറ്റ് ടൂറിസം സെല്ലാണ് ഇത്തരമൊരു യാത്ര സംഘടിപ്പിക്കുന്നത്. ഓഗസ്റ്റ് 22 നാണ് ഈ ഏകദിന യാത്ര.
വനത്തിൻറെ വന്യത ആസ്വദിച്ച് കൊണ്ടൊരു യാത്ര മാത്രമാണ് ഗവിയിലേക്കെന്ന് തെറ്റിധരിക്കരുത് കേട്ടോ. യാത്രയിലുടനീളം അരുവികളും വന്യമൃഗങ്ങളുമെല്ലാം യാത്രക്കാർക്ക് വിസ്മയിപ്പിക്കുന്ന കാഴ്ചയൊരുക്കാൻ തയ്യാറായി നിൽപ്പുണ്ടാകും. ഏകദേശം 90 കിമിയാണ് കാട്ടിലൂടെ ബസിൽ യാത്ര തുടരേണ്ടത്.

യാത്രക്കിടയിൽ മിക്കപ്പോഴും ആനകളേയും മ്ലാവുകളേയും കാട്ടുപോത്തിനേയുമൊക്കെ കാണാൻ സാധിക്കുമെന്നാണ് കെഎസ്എസ്ആർടി അധികൃതർ പറയുന്നത്. ഭാഗ്യമുണ്ടെങ്കിൽ മറ്റ് വന്യമൃഗങ്ങളും കൺമുന്നിലെത്തിയേക്കാമെന്നും ഇവർ പറയുന്നു. കെഎസ്ഇബിയുടെ കീഴിലുള്ള 8 ഡാമുകൾ ഈ വഴിയിൽ ഉണ്ട്. ഇതിൽ മൂഴിയാർ ഡാം , കക്കി ഡാം,ആനത്തോട്, കൊച്ചു പമ്പ, ഗവി എന്നിവയും യാത്രക്കാർക്ക് കാണാൻ അവസരം ഉണ്ട്.
ഒരാൾക്ക് 1700 രൂപയാണ് ചാർജ് ഈടാക്കുന്നത്. രാവിലെ 5 മണിക്ക് തിരിച്ച് രാത്രി 10 മണിയാകുമ്പോ തിരികെ എത്തുന്ന വിധത്തിലാണ് ട്രിപ് പ്ലാൻ ചെയ്യുന്നത്. ഫാസ്റ്റ് പാസഞ്ചർ ബസിൽ തുടങ്ങുന്ന യാത്ര പത്തനംതിട്ടയിൽ എത്തി മറ്റൊരു ബസിലേക്ക് മാറും. ഗവി യാത്രയ്ക്ക് ഏറ്റവും അനുയോജ്യമായ ഷോട്ട് വീൽ ബസിലായിരിക്കും പിന്നീടുള്ള യാത്ര. അവിടുന്ന് നേരെ ആങ്ങമൂഴി വഴി ഗവിയിലേക്ക് പോകും. മൈലപ്ര , മണ്ണാറകുളഞ്ഞി , വടശ്ശേരിക്കര , പെരുനാട് , ചിറ്റാര്‍ , സീതത്തോട് , ആങ്ങമൂഴി , മൂഴിയാര്‍ , കക്കി ഡാം വഴിയാണ് ഗവിയില്‍ എത്തിച്ചേരുന്നത്.

കൊച്ചുപമ്പയിലായിരിക്കും ഉച്ചഭക്ഷണവും വിശ്രമവും.ഗവിയിൽ നിന്നും തിരിച്ച് അതേ വഴി പത്തംതിട്ടയിലേക്ക് മടങ്ങി വരാനുള്ള അനുമതി ഇല്ല. അതിനാൽ പരുന്തുംപാറ കൂടി കറങ്ങിയാകും യാത്ര തിരികെ പത്തനംതിട്ടയിലെത്തുക. ഗവി പോലെ തന്നെ യാത്രക്കാരുടെ ഇഷ്ട കേന്ദ്രങ്ങളിലൊന്നാണ് പരുന്തുംപാറയും. ഇടുക്കി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പരുന്തംപാറ പീരുമേടിനും തേക്കടിക്കും ഇടയിലായാണ് സ്ഥിതി ചെയ്യുന്നത്. ട്രെക്കിംഗ് പ്രേമികളുടെ പ്രിയ ഇടമായ ഇവിടം കണ്ണിന് മാത്രമല്ല മനസിനും കുളിർമ തരുന്ന കാഴ്ചകൾ സമ്മാനിക്കുന്നു. മീശപ്പുലി മലയിലേക്ക് കയറിപ്പോകാനാകാതെ വിഷമിച്ചിരിക്കുന്നവരാണ് നിങ്ങളെങ്കിൽ തീർച്ചയായും നിങ്ങളെ പരുന്തുംപാറ തൃപ്തിപ്പെടുത്തുമെന്ന കാര്യത്തിൽ തർക്കമില്ല. കോടമഞ്ഞ് കൂടി എത്തിയാൽ പിന്നെ പറയുകയേ വേണ്ട.

ബസ് ഫെയർ, ഭക്ഷണം, വനംവകുപ്പിൽ അടക്കേണ്ട എൻട്രി ഫീസ്, ഗവി ബോട്ടിംഗ്, ഉച്ചഭക്ഷണം ഇവയ്ക്കെല്ലാം ചേർത്ത് പാക്കേജിന് 1700 രൂപയാണ് ഈടാക്കുന്നത്. 36 പേർക്കാണ് അവസരം. ഇതുവരെ കിളിമാനൂർ ഡിപ്പോയിൽ നിന്നും 13 യാത്രകളാണ് ഗവിയിലേക്ക് പോയിട്ടുള്ളത്. ഗവി കാഴ്ചകൾ കാണാൻ ആളുകൾ ഏറെയാണെന്നും വളരെ പെട്ടെന്ന് തന്നെ സീറ്റുകൾ ഫുൾ ആകുമെന്നും കെഎസ്ആർടിസി അധികൃതർ 'വൺ ഇന്ത്യ മലയാളത്തോട്' പറഞ്ഞു.
തിരുവനന്തപുരം നെയ്യാറ്റിൻകര, തിരുവനന്തപുരം സിറ്റി ഡിപ്പോകളിൽ നിന്നും ഗവി യാത്രയുണ്ട്. ഇത് സംബന്ധിച്ച് അറിയാൻ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം
സിആർ രഞ്ജിത്ത് -9744067232- (നെയ്യാറ്റിൻകര)
മനോജ് -9446748252-(തിരുവനന്തപുരം സിറ്റി)












Click it and Unblock the Notifications