'ആനകളുടെ പ്രശ്നം അണ്ണാൻ ചർച്ച ചെയ്ത പോലായി ജമാഅത്തെ ഇസ്ലാമിയുടെ വിടുവായത്തം'; പരിഹസിച്ച് ജലീൽ
ആർ.എസ്.എസിൻ്റെ നിലനിൽപ്പ് അവതാളത്തിലാക്കി ഒരു ചർച്ചയും ആരുമായും അവരുടെ നേതാക്കൾ നടത്തില്ല. അങ്ങിനെ കരുതുന്നത് മൗഢ്യമാണെന്നും ജലീൽ

കോഴിക്കോട്: ജമാഅത്തെ ഇസ്ലാമിക്കെതിരെ വീണ്ടും കെടി ജലീൽ. പിണറായി വിജയനും ആര്‍എസ്എസും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തിയെന്ന മാധ്യമം പത്രത്തിലെ വാർത്തയ്ക്കെതിരെയാണ് ജലീലിന്റെ വിമർശനം. ആർ.എസ്.എസ്സും സി.പി.എമ്മും തമ്മിൽ നിരന്തര സംഘട്ടനം നിലനിൽക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. നിരവധി പേർ ഇരുഭാഗത്തും മരണപ്പെട്ട കാര്യം ഏവർക്കുമറിയാം. അതു പരിഹരിക്കാൻ ഇരുകൂട്ടരും ചർച്ചകൾ നടത്തിയിട്ടുണ്ടെങ്കിൽ അതിൽ എന്താണ് തെറ്റെന്ന് ജലീൽ ചോദിച്ചു. രണ്ട് വിഭാഗവും അവരവരുടെ സംഘടനകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്തു. അത്രമാത്രം. അതുമായി ബന്ധപ്പെട്ട മാധ്യമം വാർത്ത പൊക്കിക്കൊണ്ടു വന്ന് ജമാഅത്തെ ഇസ്ലാമി - അർഎസ്.എസ് ചർച്ചകളെ ന്യായീകരിക്കാൻ ശ്രമിക്കുന്ന ഇസ്ലാമിസ്റ്റ് സൈബർ പോരാളികളെ കാണുമ്പോൾ കഷ്ടമെന്നേ പറയാനുള്ളൂവെന്നും ജലീൽ പരിഹസിച്ചു. ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം
ആനകളുടെ പ്രശ്നം അണ്ണാൻ ചർച്ച ചെയ്ത പോലായി ജമാഅത്തെ ഇസ്ലാമിയുടെ വിടുവായത്തം. ആർ.എസ്.എസ്സും സി.പി.എമ്മും തമ്മിൽ നിരന്തര സംഘട്ടനം നിലനിൽക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. നിരവധി പേർ ഇരുഭാഗത്തും മരണപ്പെട്ട കാര്യം ഏവർക്കുമറിയാം. അതു പരിഹരിക്കാൻ ഇരുകൂട്ടരും ചർച്ചകൾ നടത്തിയിട്ടുണ്ടെങ്കിൽ അതിൽ എന്താണ് തെറ്റ്? രണ്ട് വിഭാഗവും അവരവരുടെ സംഘടനകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്തു. അത്രമാത്രം. അതുമായി ബന്ധപ്പെട്ട മാധ്യമം വാർത്ത പൊക്കിക്കൊണ്ടു വന്ന് ജമാഅത്തെ ഇസ്ലാമി - അർഎസ്.എസ് ചർച്ചകളെ ന്യായീകരിക്കാൻ ശ്രമിക്കുന്ന '''ഇസ്ലാമിസ്റ്റ് സൈബർ പോരാളികളെ" കാണുമ്പോൾ "ഹാ കഷ്ടം" എന്നല്ലാതെ എന്തു പറയാൻ?
ജമാഅത്തെ ഇസ്ലാമിയും ആർ.എസ്.എസ്സും തമ്മിൽ എവിടെയെങ്കിലും പ്രത്യേക പ്രശ്നങ്ങൾ നിലനിൽക്കുന്നതായി അറിവില്ല. ഉണ്ടായിരുന്നെങ്കിൽ സംഘടനാപരമായ ആ ന്യായമെങ്കിലും അവർക്ക് പറയാമായിരുന്നു. ഇന്ത്യൻ മുസ്ലിങ്ങളും ആർ.എസ്.എസ്സും തമ്മിലുള്ള വിഷയങ്ങൾ ചർച്ച ചെയ്യാനാണ് ജമാഅത്ത് നേതാക്കൾ, സംഘ് ചാലകുമാരുമായി സംസാരിച്ചതെങ്കിൽ അതിനവരെ ചുമതലപ്പെടുത്തിയത് ആരാണ്? ജമാഅത്തെ ഇസ്ലാമിയുടെ പേരിനു മുന്നിൽ "ഇന്ത്യൻ" ഉള്ളത് കൊണ്ട് ഇന്ത്യൻ മുസ്ലിങ്ങളുടെ അട്ടിപ്പേറവകാശം തങ്ങൾക്കാണെന്ന് അവർ തെറ്റിദ്ധരിച്ചതായി തോന്നുന്നു.
ഏതായാലും ജമാഅത്തെ ഇസ്ലാമിയുടെ "മുസ്ലിം" പട്ടികയിൽ നിന്ന് ഇരു സുന്നികളെയും മുജാഹിദുകളെയും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയേയും തബ്ലീഗ് ജമാഅത്തിനെയും ഒഴിവാക്കിയാൽ പിന്നെ ലിസ്റ്റിൽ അവശേഷിക്കുന്നത് ഒരു ന്യൂനാൽ ന്യൂനപക്ഷമാകും. ശാന്തപുരത്തും ചേന്ദമംഗല്ലൂരും കുറ്റ്യാടിയിലും എടയൂരിലും ചേന്നരയിലും തിരൂർക്കാട്ടും വാടാനപ്പള്ളിയിലും മാത്രം കാണുന്ന "അപൂർവ്വ മതരാഷ്ട്ര ജീവികൾ"ഇന്ത്യൻ മുസ്ലിങ്ങളുടെ പ്രശ്നങ്ങൾ ആരുടെയെങ്കിലും മുന്നിൽ അവതരിപ്പിക്കാൻ തുനിഞ്ഞെങ്കിൽ "കലികാലം" എന്നല്ലാതെ എന്തുപറയാൻ? രാജ്യത്തെ മുസ്ലിങ്ങളുടെ അരശതമാനം പോലും പ്രാതിനിധ്യമില്ലാത്ത സംഘടനയാണ് ജമാഅത്തെ ഇസ്ലാമിയെന്ന സ്വബോധമാണ് അവരുടെ നേതാക്കൾക്ക് ആദ്യം ഉണ്ടാവേണ്ടത്.
ഖലീഫമാരുടെ കാലത്ത് ഇസ്ലാമിക രാഷ്ട്രത്തിലെ ഭരണത്തലവൻമാരെ വിളിച്ചിരുന്ന പേരാണ് "അമീർ"അഥവാ വിശ്വാസികളുടെ നേതാവ്. ജമാഅത്തെ ഇസ്ലാമി അവരുടെ അഖിലേന്ത്യാ പ്രസിഡണ്ടിനും സംസ്ഥാന പ്രസിഡണ്ടിനും നൽകിയിരിക്കുന്ന സ്ഥാനപ്പേര് "അമീർ" എന്നാണ്. ഇന്ത്യയിൽ മറ്റൊരു മുസ്ലിം സംഘടനയും അത്തരമൊരു നാമം അതിൻ്റെ അദ്ധ്യക്ഷൻമാർക്ക് നൽകിയിട്ടില്ല. അതുകൊണ്ട് തന്നെ ആകാശത്തിനും ഭൂമിക്കുമിടയിലുള്ള ഏതുവിഷയവും കൈകാര്യം ചെയ്യാൻ ദൈവം നിയോഗിച്ച പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി എന്നാണ് "സാധുക്കൾ" കരുതി വശായിരിക്കുന്നത്.
ജമാഅത്തെ ഇസ്ലാമി സംഘ് പരിവാർ നേതാക്കളുമായി ചർച്ച ചെയ്താൽ തീരുന്നതാണോ ആർ.എസ്.എസിൻ്റെ മുസ്ലിം വിരോധം? ആർ.എസ്.എസ്സിൻ്റെ ബൈബിൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന "വിചാരധാരയിൽ" പരമത വിദ്വേഷത്തിൻ്റെ കാരണങ്ങൾ വ്യക്തമായും പറഞ്ഞിട്ടുണ്ട്. ആർ.എസ്.എസ്സിൻ്റെ രക്തത്തിൽ അലിഞ്ഞു ചേർന്ന മുസ്ലിം-കൃസ്ത്യൻ വിരോധം മാറ്റിവെച്ചാൽ പിന്നെ ആർ.എസ്.എസ് ഇല്ല. അവരുടെ മുസ്ലിം-കൃസ്ത്യൻ വിഭാഗങ്ങളോടുള്ള എതിർപ്പ് അവസാനിക്കണമെങ്കിൽ ബന്ധപ്പെട്ട ന്യൂനപക്ഷങ്ങൾ പൂർവ്വ മതത്തിൽ തിരിച്ചെത്തണം (ഘർ വാപ്പസി). എന്നുവെച്ചാൽ ഒരു മുസ്ലിം മുസ്ലിമല്ലാതാകണം. ഒരു ക്രൈസ്തവൻ ക്രൈസ്തവനല്ലാതാകണം. അല്ലാത്തെടത്തോളം കാലം ഇന്ത്യൻ ഫാഷിസ്റ്റുകളുടെ സഹോദര മതങ്ങളോടുള്ള അസഹിഷ്ണുത തുടരും.
ആർ.എസ്.എസിൻ്റെ നിലനിൽപ്പ് അവതാളത്തിലാക്കി ഒരു ചർച്ചയും ആരുമായും അവരുടെ നേതാക്കൾ നടത്തില്ല. അങ്ങിനെ കരുതുന്നത് മൗഢ്യമാണ്. ആർ.എസ്.എസിന് മുസ്ലിങ്ങളുമായുള്ള പ്രശ്നങ്ങൾ പറഞ്ഞു തീർക്കാനോ പരിഹരിക്കാനോ താൽപര്യമില്ലെന്നതിൻ്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ജമാഅത്തെ ഇസ്ലാമിയെപ്പോലുള്ള കടലാസ് സംഘടനകളുമായുള്ള അവരുടെ ചർച്ചകളും സംവാദങ്ങളും.
അടുത്ത ലോകസഭാ തെരഞ്ഞെടുപ്പ് ആകുമ്പോഴേക്ക് ആർ.എസ്.എസ്സും മുസ്ലിങ്ങളും തമ്മിൽ നിലനിൽക്കുന്ന അകൽച്ചയും പ്രശ്നങ്ങളും പരിഹൃതമാകാൻ പോകുന്നു എന്ന പുകമറ സൃഷ്ടിച്ച് കോൺഗ്രസ് ഉൾപ്പടെയുള്ള മതേതര പാർട്ടികൾക്ക് കിട്ടാനിടയുള്ള ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിക്കലാണ് മോഹൻ ഭാഗവതിൻ്റെ ലക്ഷ്യം എന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാം. അതു മനസ്സിലായിട്ടും മനസ്സിലാകാത്തവരെപ്പോലെ അഭിനയിക്കുന്നവരുടെ പേരാണ് ജമാഅത്തെ ഇസ്ലാമി ഹിന്ദ്!!!
2023 ജനുവരി 14 ന് നടന്ന ജമാഅത്തെ ഇസ്ലാമി-ആർ.എസ്.എസ് ചർച്ചയുടെ വിവരം സമർത്ഥമായി ആദ്യം മൂടിവെച്ചു. എന്നാൽ 2023 ജനുവരി 25 ന് ''ഇൻഡ്യ ടുഡേ" രഹസ്യ കൂടിക്കാഴ്ചയുടെ വിവരങ്ങൾ പുറത്തു വിട്ടു. തൊട്ടടുത്ത ദിവസം ജനുവരി 26 നാണ് ചർച്ച നടന്ന വിവരം മാധ്യമം വാർത്തയായി പ്രസിദ്ധീകരിച്ചത്. ഇൻഡ്യ ടുഡേയുടെയും മാധ്യമത്തിൻ്റെയും വാർത്ത വന്ന തിയ്യതികൾ ഉൾകൊള്ളുന്ന കോപ്പികൾ ഇമേജായി ചേർക്കുന്നു. പുതിയ കാലത്ത് നുണക്കോട്ടകൾ തകരാൻ മണിക്കൂറുകൾ മതി.
വിടമാട്ടെ!കള്ളങ്ങൾ ഓരോന്നോരോന്നായി പൊളിച്ചടുക്കും! ജാഗ്രതൈ!












Click it and Unblock the Notifications