തിരുവനന്തപുരം കോര്‍പറേഷനില്‍ കോണ്‍ഗ്രസും സിപിഎമ്മും കൈകോര്‍ക്കും; അടവ് മാറ്റാന്‍ ബിജെപി
തിരുവനന്തപുരം: കോര്‍പറഷന്‍ ഭരണം ബിജെപിക്ക് തുടരാന്‍ സാധിക്കുമോ? സംസ്ഥാന രാഷ്ട്രീയ ചര്‍ച്ച ഈ ചോദ്യത്തിലേക്ക് കേന്ദ്രീകരിക്കുകയാണ്. ബിജെപി ഭരണകൂടത്തിനെതിരെ യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ തീരുമാനിച്ചിട്ടുണ്ട്. സിപിഎം കൂടി പിന്തുണ നല്‍കിയാല്‍ ബിജെപിയുടെ കാര്യം വെട്ടിലാകും. ബിജെപിയെ പുറത്താക്കാനുള്ള ഒരു അവസരവും പാഴാക്കില്ല എന്നാണ് മുതിര്‍ന്ന സിപിഎം നേതാവ് വി ശിവന്‍കുട്ടി പറഞ്ഞിരിക്കുന്നത്.
ആദ്യമായിട്ടാണ് തിരുവനന്തപുരം കോര്‍പറേഷന്‍ ബിജെപി ഭരിക്കുന്നത്. ആറ് മാസം പിന്നിടുമ്പോള്‍ തന്നെ അവിശ്വാസ പ്രമേയം കൊണ്ടുവരികയാണ് യുഡിഎഫ്. വാഴോട്ടുകോണം ബിജെപി കൗണ്‍സിലര്‍ സുഗതന്‍ കാപ്പ കേസില്‍ ജയിലിലായ അവസരം ഉപയോഗപ്പെടുത്തുകയാണ് പ്രതിപക്ഷം. ഇദ്ദേഹത്തെ പുറത്താക്കണം എന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധം ഒരുഭാഗത്തുണ്ട്. ഹൈക്കോടതി റദ്ദാക്കിയ ബിജെപി അംഗങ്ങളുടെ പുതിയ സത്യപ്രതിജ്ഞയ്‌ക്കെതിരെയും പ്രതിഷേധം തുടുരുകയാണ്. എന്നാല്‍ ബിജെപി അത്രവേഗം കീഴടങ്ങില്ലെന്നാണ് വിവരം.

33 ശതമാനം അംഗങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ മാത്രമേ അവിശ്വാസ പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കൂ. അതായത്, 34 അംഗങ്ങള്‍ പ്രമേയത്തില്‍ ഒപ്പുവയ്‌ക്കേണ്ടതുണ്ട്. യുഡിഎഫിന് 20 അംഗങ്ങളും എല്‍ഡിഎഫിന് 29 അംഗങ്ങളുമാണുള്ളത്. രണ്ടു മുന്നണികളും ഐക്യപ്പെട്ടാല്‍ മാത്രമേ അവിശ്വാസ പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കാന്‍ പോലും സാധിക്കൂ. ഐക്യപ്പെടുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് ജില്ലാ നേതൃത്വം ഉടന്‍ തീരുമാനമെടുക്കും. സിപിഎമ്മിലും ചര്‍ച്ച നടക്കുകയാണ്.
101 അംഗ കൗണ്‍സിലില്‍ ബിജെപിക്ക് 51 അംഗങ്ങളുടെ പിന്തുണയുണ്ട്. സുഗതന്‍ ജയിലിലായതോടെ അംഗബലം 50 ആയി കുറഞ്ഞു. അതായത്, കേവലഭൂരിപക്ഷം നഷ്ടമായി. സുഗതന്റെ ജാമ്യത്തിന് വേണ്ടി ശ്രമിക്കുകയാണ് ബിജെപി. കോടതി വിധി എതിരായാല്‍ ബിജെപി വെട്ടിലാകും. എന്നാല്‍ മറുചേരിയില്‍ നിന്ന് ചിലരെ അടര്‍ത്തിയെടുക്കാനുള്ള നീക്കങ്ങളും നടക്കുന്നു എന്നാണ് വിവരം.
കടുപ്പിച്ച് ശിവന്‍കുട്ടി; അറ്റകൈ പ്രയോഗത്തിന് ബിജെപി
എല്‍ഡിഎഫും യുഡിഎഫും കൈ കോര്‍ത്താല്‍ അംഗങ്ങള്‍ 49 ആകും. ഒരു യുഡിഎഫ് വിമതന്റെ പിന്തുണ കൂടി ഉറപ്പാക്കിയാല്‍ 50 തികയും. ഇഞ്ചോടിഞ്ചില്‍ ഇരുമുന്നണികളും നില്‍ക്കുന്നതുകൊണ്ട് തിങ്കളാഴ്ച ചേരുന്ന കൗണ്‍സില്‍ യോഗം നിര്‍ണായകമാണ്. ചരടുവലികള്‍ നടക്കുമോ എന്നാണ് ഇനി അറിയേണ്ടത്. ബിജെപിയെ പുറത്താക്കാനുള്ള ശ്രമം പാഴാക്കില്ലെന്ന് ശിവന്‍കുട്ടി വ്യക്തമാക്കി.
''19 കേസുകളില്‍ പ്രതിയാണ് സുഗതന്‍. 29ന് നടക്കുന്ന കൗണ്‍സിലില്‍ പങ്കെടുത്തില്ലെങ്കില്‍ കൗണ്‍സിലര്‍ പദവി സുഗതന് നഷ്ടമാകും. എന്നാല്‍ രേഖയില്‍ മാറ്റം വരുത്തിയിരിക്കുകയാണ് ബിജെപി. മേയറാണ് രേഖകളുടെ കസ്റ്റോഡിയന്‍. ദേശീയ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും ഇന്ത്യ മുന്നണിയിലാണ്. കേരളത്തില്‍ വ്യത്യസ്തമായ രീതി ആണെങ്കിലും ബിജെപിയെ എതിര്‍ക്കുന്നതില്‍ ഞങ്ങള്‍ക്ക് ഉറച്ച നിലപാടാണ്. അവസരം ഉപയോഗപ്പെടുത്തും''- ശിവന്‍കുട്ടി വ്യക്തമാക്കി.
അതേസമയം, പ്രതിപക്ഷ കൗണ്‍സിലര്‍മാരെ കൂടെ നിര്‍ത്താന്‍ ബിജെപി ശ്രമിക്കുന്നുണ്ട്. ഈ നീക്കം വിജയിച്ചില്ലെങ്കില്‍ കൗണ്‍സില്‍ യോഗം ബഹിഷ്‌കരിച്ച് രക്ഷപ്പെടാനാണ് ബിജെപിയുടെ ആലോചന. അവിശ്വാസ പ്രമേയം ചര്‍ച്ചയ്ക്ക് എടുക്കുമ്പോള്‍ മൊത്തം അംഗങ്ങളുടെ പകുതി ഹാജരുണ്ടാകണം. സുഗതന്‍ ഒഴികെ 50 അംഗങ്ങളുടെ പിന്തുണയാണ് ബിജെപിക്കുള്ളത്. മറുചേരിയില്‍ വിമതന്റെ കൂടി പിന്തുണ ലഭിച്ചാലും 50 ആകുന്നേയുള്ളൂ. ബിജെപി ബഹിഷ്‌കരണത്തിന് വിപ്പ് നല്‍കിയേക്കും.













Click it and Unblock the Notifications