ഇഡി അന്വേഷണം ആവശ്യപ്പെട്ടിട്ടില്ല, മുഖ്യമന്ത്രി വിളിപ്പിച്ചതല്ല, മാസത്തിൽ പോയി കാണാറുണ്ടെന്ന് കെടി ജലീൽ
കൊച്ചി: മലപ്പുറം എആര്‍ നഗര്‍ ബാങ്ക് ഇടപാട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കണം എന്ന് താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് മുന്‍ മന്ത്രി കെടി ജലീല്‍. സഹകരണ വകുപ്പ് അന്വേഷിക്കണം എന്നാണ് താന്‍ ആവശ്യപ്പെട്ടത്. ഏത് അന്വേഷണം വേണം എന്ന് പറയേണ്ടത് താനല്ലെന്നും നിലവില്‍ സഹകരണ വകുപ്പിന്റെ അന്വേഷണം നല്ല രീതിയില്‍ ആണ് നടക്കുന്നത് എന്നും ജലീല്‍ പ്രതികരിച്ചു.
ചന്ദ്രിക കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടുളള തെളിവുകള്‍ കൊച്ചിയിലെ ഇഡി ഓഫീസില്‍ എത്തി സമര്‍പ്പിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കെടി ജലീല്‍.
മുസ്ലീം ലീഗിന്റെ മുഖപത്രമായ ചന്ദ്രിക ദിനപത്രത്തിന്റെ മറ പിടിച്ച് കളളപ്പണം വെളുപ്പിച്ചു എന്നുളള ആരോപണം ആണ് ഇഡി അന്വേഷിക്കുന്നത്. കഴിഞ്ഞ ദിവസം ഈ കേസില്‍ കെടി ജലീല്‍ ഇഡിക്ക് മൊഴി നല്‍കിയിരുന്നു. ഇന്ന് കൊച്ചിയിലെ ഇഡി ഓഫീസിലെത്തിയ കെടി ജലീല്‍ചില തെളിവുകള്‍ കൈമാറിയെന്നാണ് സൂചന. ചന്ദ്രിക കേസില്‍ കുഞ്ഞാലിക്കുട്ടിക്കും മകനും എതിരെ 7 തെളിവുകള്‍ ഇഡിക്ക് മുന്നില്‍ ഹാജരാക്കുമെന്ന് കെടി ജലീല്‍ നേരത്തെ പറഞ്ഞിരുന്നു.
മലപ്പുറം എആര്‍ ബാങ്കിനെ പികെ കുഞ്ഞാലിക്കുട്ടിയും മകനും അഴിമതിപ്പണം ഒളിപ്പിക്കാനും കള്ളപ്പണം വെളുപ്പിക്കാനും ഉപയോഗിച്ചു എന്നാണ് കെടി ജലീല്‍ ആരോപിക്കുന്നത്. ഈ ക്രമക്കേടുകള്‍ ഇഡി അന്വേഷിക്കണം എന്നുളള ജലീലിന്റെ നിലപാട് മുഖ്യമന്ത്രിയും എല്‍ഡിഎഫും തള്ളിയത് ജലീലിന് വലിയ തിരിച്ചടിയായിരുന്നു. പിന്നാലെ മുഖ്യമന്ത്രിയുമായി കെടി ജലീല്‍ ക്ലിഫ് ഹൗസിലെത്തി കൂടിക്കാഴ്ച നടത്തി.
പ്രസ്താവനകളില്‍ ജാഗ്രത വേണം എന്ന് കെടി ജലീലിനെ മുഖ്യമന്ത്രി അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രി തന്നെ വിളിപ്പിച്ചത് അല്ലെന്നും സാധാരണ പോലെ അദ്ദേഹത്തെ പോയി കണ്ടതാണ് എന്നുമാണ് കെടി ജലീൽ പറയുന്നത്. മാസത്തിൽ ഒരു തവണ മുഖ്യമന്ത്രിയെ പോയി കാണുന്നത് മന്ത്രിയായിരിക്കുമ്പോൾ മുതൽ ചെയ്യുന്നതാണ് എന്നും ജലീൽ പറഞ്ഞു. പിണറായി തനിക്ക് പിതൃതുല്യനാണെന്നും തന്നെ ശാസിക്കാനുളള അധികാരം അദ്ദേഹത്തിനുണ്ടെന്നും കെടി ജലീൽ പ്രതികരിച്ചു.
കെടി ജലീൽ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ: '' ജീവിതത്തിൽ ഇന്നുവരെ ഒരു നയാപൈസയുടെ അഴിമതി നടത്തിയിട്ടില്ല. ഒരു രൂപയുടെ കള്ളപ്പണ ഇടപാടിലും പങ്കാളിയായിട്ടില്ല. കടം വാങ്ങിയ വകയിൽ പോലും ഒന്നും ആർക്കും കൊടുക്കാനില്ല. ലോകത്തെവിടെയും പത്തു രൂപയുടെ അവിഹിത സമ്പാദ്യവുമില്ല. അതുകൊണ്ടു തന്നെ ലീഗ് രാഷ്ട്രീയത്തെ ക്രിമിനൽ വൽകരിച്ച കുഞ്ഞാലിക്കുട്ടിക്കെതിരെയും അദ്ദേഹത്തിൻ്റെ കള്ളപ്പണ-ഹവാല ഇടപാടുകൾക്കെതിരെയും അനധികൃത സ്വത്തു സമ്പാദനത്തിനെതിരെയുമുള്ള പോരാട്ടം അവസാന ശ്വാസം വരെ തുടരും. മുഖ്യമന്ത്രി എനിക്ക് പിതൃതുല്ല്യനാണ്. അദ്ദേഹത്തിന് എന്നെ ശാസിക്കാം, ഉപദേശിക്കാം, തിരുത്താം. അതിനുള്ള എല്ലാ അധികാരവും അവകാശവും പിണറായി വിജയനുണ്ട്. ട്രോളൻമാർക്കും വലതുപക്ഷ സൈബർ പോരാളികൾക്കും കഴുതക്കാമം കരഞ്ഞു തീർക്കാം''.
Recommended Video
ജലീലിന്റെ മറ്റൊരു കുറിപ്പ് ഇങ്ങനെ: ''ഇന്ന് രാവിലെ മുഖ്യമന്ത്രിയെ കണ്ടു. വിശദമായി കാര്യങ്ങൾ സംസാരിച്ചു. കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ- ഹവാല ഇടപാടുകളുടെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരാനുള്ള പോരാട്ടം ശക്തമായി തുടരും. 2006ൽ കച്ച മുറുക്കി ഉടുത്ത് ഇടതുപക്ഷ പിന്തുണയോടെ അങ്കത്തട്ടിൽ അടരാടി ലക്ഷ്യം കണ്ടിട്ടുണ്ടെങ്കിൽ 2021 ലും പോരാട്ടം ലക്ഷ്യം കാണും. സാമ്പത്തിക തട്ടിപ്പുകൾക്കും വെട്ടിപ്പുകൾക്കുമെതിരെ ശക്തമായ നടപടിയെടുക്കുന്ന സർക്കാരാണ് കേരളത്തിലെ പിണറായി സർക്കാർ. ലീഗ് നേതാക്കൾക്ക് എന്തും ആഗ്രഹിക്കാം. "ആഗ്രഹങ്ങൾ കുതിരകളായിരുന്നെങ്കിൽ ഭിക്ഷാംദേഹികൾ പോലും സവാരി ചെയ്തേനെ" എന്ന വരികൾ എത്ര പ്രസക്തം! ലീഗ് സുഹൃത്തുക്കളോട് ഒന്നേ പറയാനുള്ളൂ. AR നഗർ പൂരത്തിൻ്റെ വെടിക്കെട്ട് അധികം വൈകാതെ കാരാത്തോട്ട് തുടങ്ങും. തീയ്യണക്കാൻ തിരൂരങ്ങാടിയിലെ 'ഫയർ എൻജിൻ' മതിയാകാതെ വരും!!''