വീണ്ടും മന്ത്രിയാകാൻ ജലീലിന്റ രാജിയാണ് നല്ലതെന്ന് നിയമോപദേശം; സിപിഎം നിലപാട് നിർണായകം
നിലവിൽ ലോകായുക്ത വിധിക്കെതിരെ സ്റ്റേ ലഭിച്ചാൽ തൽക്കാലം രാജി ഒഴിവാക്കാമെങ്കിലും ഉടൻ തന്നെ പുതിയ മന്ത്രിസഭയ്ക്ക് രൂപം നൽകുമെന്നതിനാൽ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് ധാർമികവും നിയമപരമായും പ്രശ്നമായേക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഇടത് സർക്കാർ അധികാരത്തിലെത്തിയാൽ ജലീൽ മന്ത്രിയാകുന്നതിന് ഇപ്പോൾ രാജിയാണ് നല്ലതെന്ന് നിയമോപദേശം. നിയമപരവും ധാർമ്മികവുമായി അങ്ങനെ ചെയ്യുന്നത് ജലീലിനും മുന്നണിക്കും ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. ഇക്കാര്യം വിശദമായി പരിശോധിച്ച് തീരുമാനമെടുക്കാമെന്നാണ് സിപിഎം നിലപാട്.
പശ്ചിമബംഗാളിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു, ചിത്രങ്ങൾ കാണാം
നിലവിൽ ലോകായുക്ത വിധിക്കെതിരെ സ്റ്റേ ലഭിച്ചാൽ തൽക്കാലം രാജി ഒഴിവാക്കാമെങ്കിലും ഉടൻ തന്നെ പുതിയ മന്ത്രിസഭയ്ക്ക് രൂപം നൽകുമെന്നതിനാൽ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് ധാർമികവും നിയമപരമായും പ്രശ്നമായേക്കും. അതുകൊണ്ട് തന്നെ ഇപ്പോൾ രാജിവെച്ച് ലോകായുക്ത വിധി അംഗീകരിക്കുകയും ലോകായുക്ത വിധിയിലെ പരാമർശം നീക്കാൻ ഹൈക്കോടതിയെ സമീപിക്കുകയുമാകാം. അങ്ങനെയെങ്കിൽ വീണ്ടും മന്ത്രിയായി ജലീലിന് വരാൻ സാധിക്കും.
ഇക്കാര്യത്തിൽ സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടെയും നിലപാട് നിർണായകമാണ്. തൽക്കാലം രാജിവെക്കണ്ടെന്ന തീരുമാനമാണ് സിപിഎമ്മിന്റേത്. കീഴ്ക്കോടതിയില്‍ നിന്ന് ഉത്തരവുണ്ടായാല്‍ ഉടന്‍ മന്ത്രി കെ ടി ജലീൽ രാജിവയ്ക്കില്ലെന്ന് മന്ത്രി എ കെ ബാലൻ. ഡപ്യൂട്ടേഷനില്‍ ബന്ധുക്കളെ നിയമിക്കരുതെന്ന് വ്യവസ്ഥയില്ല. കെ.എം.മാണി ഉള്‍പ്പെടെ ഡപ്യൂട്ടേഷനില്‍ ബന്ധുക്കളെ നിയമിച്ചിട്ടുണ്ട്. യോഗ്യതയുണ്ടോ ഇല്ലയോ എന്നതാണ് പ്രശ്നമെന്നും മന്ത്രി ബാലന്‍ ചൂണ്ടിക്കാട്ടി.
അതേസമയം മന്ത്രിയുടെ വിശദീകരണം സിപിഎമ്മിനകത്ത് ധാർമ്മികതയെചൊല്ലിയുള്ള ചർച്ചകൾക്ക് വഴിതുറന്നതായാണ് റിപ്പോർട്ടുകൾ. നേരത്തേ ബന്ധുനിയമനത്തിന്റെ പേരില്‍ പിണറായി മന്ത്രിസഭയില്‍ രണ്ടാമനായിരുന്ന ഇ.പി. ജയരാജന്റെ രാജി ചോദിച്ചുവാങ്ങിയ പാര്‍ട്ടി നേതൃത്വത്തിന് ജലീലിന്റെ കാര്യത്തില്‍ എന്തുകൊണ്ട് മൃദുസമീപനം എന്നതാണ് പ്രധാന ചോദ്യം.
ബന്ധുവായ കെ.ടി. അദീപിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജറായി നിയമിച്ചതാണ് ജലീലിനെതിരായ വിവാദത്തിനിടയാക്കിയത്. യോഗ്യതയില്‍ ഇളവ് വരുത്തി വിജ്ഞാപനം ഇറക്കുകയും അദീപിനെ നിയമിക്കുകയും ചെയ്തു എന്നാണ് ആരോപണം. വി.കെ. മുഹമ്മദ് ഷാഫി എന്ന ആളാണ് പരാതി നല്‍കിയിരുന്നത്. പരാതിയില്‍ ഉന്നയിച്ച എല്ലാ കാര്യങ്ങളും സത്യമാണെന്ന് ലോകായുക്ത കണ്ടെത്തി. മന്ത്രി സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതിത്വവും കാണിച്ചെന്നും അതിനാല്‍ മന്ത്രിസ്ഥാനത്ത് തുടരാന്‍ പാടില്ലെന്നും സ്ഥാനത്തുനിന്ന് നീക്കണമെന്നും മുഖ്യമന്ത്രിയോട് ലോകായുക്ത ആവശ്യപ്പെട്ടിട്ടുണ്ട്.