Get Updates
Get notified of breaking news, exclusive insights, and must-see stories!

'കോയാ, നമുക്കിതൊക്കെ തിരിയും; നടക്കട്ടെ നടക്കട്ടെ'; ലോകായുക്തക്കെതിരെ പരോക്ഷ പോസ്റ്റുമായി ജലീല്‍

തിരുവനന്തപുരം: ലോകായുക്ത നടപടി വിവേചനപരമാണെന്ന് ചൂണ്ടിക്കാണിച്ച് കെ ടി ജലീല്‍ എം എല്‍ എ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു. മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക എതിരായ ലോകായുക്ത നടപടിയെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടാണ് കെ ടി ജലീല്‍ ഇക്കാര്യം വ്യക്തമാക്കുന്നത്. ലോകായുക്ത അറിയാന്‍ എന്ന് എഴുതിയ ചിത്രം പങ്കുവച്ചാണ് പോസ്റ്റ്.

പ്രാഥമികാന്വേഷണം നടത്താനും നോട്ടീസയക്കാനുമൊക്കെ ബഹുമാനപ്പെട്ട നമ്മുടെ ലോകായുക്തക്ക് അറിയാമെന്ന് മാലോകരെ അറിയിച്ചത് നന്നായെന്ന് ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ജലീലായാല്‍ നിയമവും വകുപ്പും നടപടിക്രമങ്ങളും ബാധകമല്ലല്ലോ അല്ലേ? കോയാ, നമുക്കിതൊക്കെ തിരിയുമെന്നും അദ്ദേഹം പറഞ്ഞു. ജലീലിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം.

lokayuktha

പത്ത് ദിവസം കൊണ്ട് എല്ലാ നടപടിക്രമങ്ങളും തീര്‍ത്ത് കക്ഷിക്ക് നോട്ടീസയക്കുകയോ കേള്‍ക്കുകയോ ചെയ്യാതെ ഏകപക്ഷീയമായി വിധി പറയാന്‍ മാത്രമല്ല, പ്രാഥമികാന്വേഷണം നടത്താനും നോട്ടീസയക്കാനുമൊക്കെ ബഹുമാനപ്പെട്ട നമ്മുടെ ലോകായുക്തക്ക് അറിയാമെന്ന് മാലോകരെ അറിയിച്ചത് നന്നായി.

ജലീലായാല്‍ നിയമവും വകുപ്പും നടപടിക്രമങ്ങളും ബാധകമല്ലല്ലോ അല്ലേ? കോയാ, നമുക്കിതൊക്കെ തിരിയും. നടക്കട്ടെ നടക്കട്ടെ, സംഭവാമി യുഗേ യുഗേ- കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, കൊവിഡ് കാലത്ത് പി പി ഇ കിറ്റ് വാങ്ങിയതില്‍ അഴിമതി നടന്നുവെന്ന് കാണിച്ചാണ് ലോകായുക്ത കെ കെ ശൈലജയ്ക്ക് നോട്ടീസ് അയച്ചത്. എന്നാല്‍ കെ കെ ശൈലജ ഇക്കാര്യത്തില്‍ വിശദീകണവുമായി രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ അറിവോടെയാണ് 500 രൂപയുടെ പി പി ഇ കിറ്റ് 1500 രൂപയ്ക്ക് വാങ്ങിയത്. എവിടെ കിട്ടിയാലും ഗുണനിലവാരം ഉറപ്പാക്കി വാങ്ങണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 50,000 കിറ്റിന് ഓര്‍ഡര്‍ നല്‍കി. 15,000 എണ്ണം വാങ്ങിയപ്പോഴേക്കും വില കുറഞ്ഞു. ബാക്കി പി പി ഇ കിറ്റുകള്‍ വാങ്ങിയത് കുറഞ്ഞ വിലയ്ക്കാണെന്നും കെ കെ ശൈലജ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് കെ കെ ശൈലജയ്ക്ക് ലോകായുക്ത നോട്ടിസ് നല്‍കിയത്. ശൈലജ നേരിട്ടോ വക്കീല്‍ മുഖാന്തരമോ ഡിസംബര്‍ 8നു ഹാജരാകണമെന്നാണ് നിര്‍ദേശം. അതേസമയം, ലോകായുക്ത നോട്ടീസ് പുറത്തുവന്നതിന് പിന്നാലെ മുന്‍ മന്ത്രി കെ കെ ശൈലജയ്‌ക്കെതിരെ വിമര്‍ശനവുമായി ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു.

കൊവിഡ് കാലത്ത് പിപിഎ കിറ്റ് അടക്കമുള്ള കൊവിഡ് പ്രതിരോധ സാമഗ്രികള്‍ ധൃതി പിടിച്ച് വാങ്ങിയതില്‍ വന്‍ ക്രമക്കേട് കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനില്‍ നടന്നു എന്നുള്ള പരാതിയില്‍ ലോകായുക്ത അന്വേഷണം മഞ്ഞുമലയുടെ അറ്റം മാത്രമാണെന്ന് കെ സുരേന്ദ്രന്‍. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് നടന്ന ശതകോടിക്കണക്കിന് രൂപയുടെ അഴിമതികള്‍ ഇപ്പോള്‍ പുറത്തുവന്നു കൊണ്ടിരിക്കുകയാണ്.

ഒന്നാം യുപിഎ സര്‍ക്കാരിന്റെതിന് സമാനമായ രീതിയിലാണ് പിണറായി സര്‍ക്കാരും പ്രവര്‍ത്തിച്ചത്. അഴിമതികള്‍ പുറത്തു വന്നത് രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്തായിരുന്നു. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കഴിഞ്ഞ തവണ ചെയ്ത അഴിമതികളുടെ ഘോഷയാത്ര പുറത്തു വരുമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

ശൈലജയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണം ബിജെപി നേരത്തെ ചൂണ്ടിക്കാട്ടിയത് പോലെ മുഖ്യമന്ത്രിയുടെ അറിവോടെ നടന്നതാണ്. മുഖ്യമന്ത്രിയും സിപിഎമ്മും മറുപടി പറയണം. സംസ്ഥാനം മഹാമാരിയെ നേരിടുന്ന സമയത്ത് ഖജനാവ് കൊള്ളയടിച്ചവര്‍ മാനവികതയുടെ ശത്രുക്കളാണ്. കേരളത്തില്‍ ഇത്രയും കൂടുതല്‍ കൊവിഡ് മരണങ്ങളുണ്ടാകാന്‍ കാരണം ഇത്തരം അഴിമതികളായിരുന്നെന്നും സുരേന്ദ്രന്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+