ജലീലിന്റെ നാണംകെട്ട പടിയിറക്കം ജനങ്ങളുടെ വിജയം: മുഖ്യമന്ത്രിയും രാജിവെക്കണം: കെപിഎ മജീദ്
കോഴിക്കോട്: ജലീലിന്റെ നാണംകെട്ട പടിയിറക്കം ജനങ്ങളുടെ വിജയമാണെന്ന് മുസ്ലിം ലീഗ് നേതാവ് കെപിഎ മജീദ്. സത്യപ്രതിജ്ഞാ ലംഘനം, സ്വജനപക്ഷപാതം, അധികാര ദുർവിനിയോഗം എന്നിവ വ്യക്തമായതോടെ ലോകായുക്ത അയോഗ്യനായി പ്രഖ്യാപിച്ച കെ.ടി ജലീൽ നിൽക്കക്കളളിയില്ലാതെ മന്ത്രിസ്ഥാനം രാജിവെച്ച് പുറത്തുപോകുമ്പോൾ കൂട്ടുപ്രതിയായ മുഖ്യമന്ത്രി പിണറായി വിജയനും സ്ഥാനം ഒഴിയണമെന്നും അദ്ദേഹം പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നു. അദ്ദേഹത്തിന്‍റെ പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
ജലീലിനൊപ്പം കൂട്ടുപ്രതിയായ മുഖ്യമന്ത്രിയും രാജിവെക്കണം.
സത്യപ്രതിജ്ഞാ ലംഘനം, സ്വജനപക്ഷപാതം, അധികാര ദുർവിനിയോഗം എന്നിവ വ്യക്തമായതോടെ ലോകായുക്ത അയോഗ്യനായി പ്രഖ്യാപിച്ച കെ.ടി ജലീൽ നിൽക്കക്കളളിയില്ലാതെ മന്ത്രിസ്ഥാനം രാജിവെച്ച് പുറത്തുപോകുമ്പോൾ കൂട്ടുപ്രതിയായ മുഖ്യമന്ത്രി പിണറായി വിജയനും സ്ഥാനം ഒഴിയണം. നിയമവും ചട്ടവും ലംഘിടച്ച് പിതൃസഹോദര പുത്രനെ ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷൻ ജനറൽ മാനേജരാക്കിയതുമായി ബന്ധപ്പെട്ട വിവാദ ഉത്തരവിൽ മുഖ്യമന്ത്രിയും ഒപ്പിട്ടതായാണ് വിവരങ്ങൾ പുറത്തുവന്നത്.

ബന്ധുവിന് മാത്രമുള്ളതും കേരളത്തിൽ അംഗീകാരമില്ലാത്തതുമായ കോഴ്സിനെ യോഗ്യതയായി കൂട്ടിച്ചേർത്ത് മന്ത്രിസഭയെ മറികടന്ന് മുഖ്യമന്ത്രിക്ക് നേരിട്ട് കൈമാറിയാണ് കെ.ടി ജലീൽ തുല്ല്യം ചാർത്തിയത്. ഇത്രകാലവും ജലീലിനെ സംരക്ഷിക്കാൻ മുഖ്യമന്ത്രിയുടെ മടിയിലെ ഈ കനമാണ് കാരണം. രണ്ടു വർഷത്തോളം നീണ്ട തെളിവെടുപ്പിനും വിചാരണക്കും ശേഷം ലോകായുക്ത ജലീലിന് മന്ത്രി സ്ഥാനത്തിരിക്കാൻ യോഗ്യതയില്ലെന്ന് വ്യക്തമാക്കിയിട്ടും അദ്ദേഹത്തെ സംരക്ഷിക്കാനാണ് സി.പി.എമ്മും മുഖ്യമന്ത്രിയും ശ്രമിച്ചത്.
ആരോപണങ്ങളെയും വിമർശനങ്ങളെയും ലീഗ് വിരോധം പറഞ്ഞ് പുകമറയിട്ട് നല്ലപിളള ചമയുന്ന ജലീലിന്റെ നാണംകെട്ട പടിയിറക്കം ജനങ്ങളുടെ വിജയമാണ്. ഇത്രകാലം ജലീലിനെ സംരക്ഷിക്കുകയും കൃത്യത്തിൽ പങ്കുചേരുകയും ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനും രാജിവെച്ച് രാഷ്ട്രീയ ധാർമ്മികത തെളിയിക്കണം.
- കെ.പി.എ മജീദ്












Click it and Unblock the Notifications