ഈ പരിപ്പ് ഇനി ഇവിടെ വേവില്ല: വിവാദ പ്രസംഗത്തില്‍ സുരേഷ് ഗോപിക്ക് പിന്തുണയുമായി കുമ്മനം രാജശേഖരന്‍
തൃശൂർ: ദില്ലിയില്‍ നടന്ന ഐതിഹാസികമായ കർഷക സമരത്തെ അധിക്ഷേപിച്ചുകൊണ്ടുള്ള നടനും ബി ജെ പി നേതാവുമായ സുരേഷ് ഗോപിയുടെ പ്രസംഗത്തിനെതിരെ വലിയ വിമർശനമാണ് വിവിധ കോണുകളില്‍ നിന്നും ഉയർന്ന് വരുന്നത്. സുരേഷ് ഗോപി പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം എന്നാവശ്യപ്പെട്ട് തൃശൂരില്‍ കർഷക സംഘത്തിന്റെ നേതൃത്വത്തില്‍ ഇന്ന് പ്രതിഷേധ പ്രകടനം നടക്കുകയുമുണ്ടായി. എന്നാല്‍ വിവാദ പ്രസംഗത്തിന്റെ പേരില്‍ വലിയ പിന്തുണയാണ് സുരേഷ് ഗോപിക്ക് ബി ജെ പിക്ക് നേതാക്കളില്‍ നിന്നും ലഭിക്കുന്നത്.
സുരേഷ് ഗോപി നടത്തിയ പരാമർശത്തിൽ മാപ്പുപറയണമെന്നാവശ്യപ്പെട്ട് കർഷക സംഘം തൃശൂരിൽ നടത്തിയ പ്രകടനം കർഷക വഞ്ചനയാണെന്നായിരുന്നു ബി ജെ പി നേതാവ് കുമ്മനം രാജശേഖരന്റെ പ്രതികരണം. കർഷകരുടെ പേരിൽ കള്ളക്കണ്ണീർ ഒഴുക്കുന്ന ഇടത് കർഷക സംഘടനകളുടെ കാപട്യം ഇനിയെങ്കിലും അവസാനിപ്പിക്കണം. ഈ പരിപ്പ് ഇനി ഇവിടെ വേവില്ലെന്നും സുരേഷ് ഗോപിയെ പിന്തുണച്ചുകൊണ്ട് അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. കഴിഞ്ഞ ദിവസം പത്തനംതിട്ട തിരുവല്ലയില്‍ കർഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സർക്കാറിനെതിരെ രൂക്ഷ വിമർശനവും കുമ്മനം രാജശേഖന്‍ ഉന്നയിക്കുന്നുണ്ട്. രാജശേഖരന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ...

കർഷകരുടെ പേരിൽ കള്ളക്കണ്ണീർ ഒഴുക്കുന്ന ഇടത് കർഷക സംഘടനകളുടെ കാപട്യം ഇനിയെങ്കിലും അവസാനിപ്പിക്കണം. ഈ പരിപ്പ് ഇനി ഇവിടെ വേവില്ല. ജന്തർ മന്തറിൽ നടന്ന കർഷക സമരത്തെപ്പറ്റി സുരേഷ് ഗോപി എം പി. നടത്തിയ പരാമർശത്തിൽ മാപ്പുപറയണമെന്നാവശ്യപ്പെട്ട് കർഷക സംഘം തൃശൂരിൽ നടത്തിയ പ്രകടനം കർഷക വഞ്ചനയല്ലെങ്കിൽ പിന്നെ മറ്റെന്താണ്. തിരുവല്ലയിൽ കഴിഞ്ഞ ദിവസം കട ബാധ്യത മൂലം ഒരു കർഷകൻ ആത്മഹത്യ ചെയ്തു. അടുത്ത ദിവസം എടത്വായിൽ ആത്മഹത്യാശ്രമം നടത്തിയ മറ്റൊരു കർഷകൻ അത്യാസന്ന നിലയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നു. സ്വന്തം സംസ്ഥാനത്തെ കർഷകരുടെ പ്രശ്നങ്ങൾക്കു നേരെ കണ്ണടച്ചാണ് സി പി എം. നേതൃത്വത്തിലുള്ള കർഷക സംഘം ഡെൽഹിയിലെ കർഷക സമരത്തിൽ ഊറ്റം കൊള്ളുന്നത്!
കർഷകരുടെ പ്രശ്നങ്ങളിൽ അല്പമെങ്കിലും ആത്മാർത്ഥത ഉണ്ടായിരുന്നുവെങ്കിൽ ഇവർ ശബ്ദിക്കേണ്ടത് കേരളത്തിൽ ദുരിതമനുഭവിച്ചു കൊണ്ടിരിക്കുന്ന കർഷകർക്കു വേണ്ടിയാണ്. ആത്മഹത്യ ചെയ്തതും ആത്മഹത്യാമുനമ്പിൽ നിൽക്കുന്നതുമായ കർഷകർക്കു വേണ്ടി ഒരക്ഷരം ഉരിയാടാതെ ഇവർ നടത്തുന്ന പ്രതിഷേധ നാടകം തിരിച്ചറിയാൻ തക്ക വിവേകമുള്ളവരാണ് കേരള ജനത. കുട്ടനാട്ടിൽ വായ്പയെടുത്തു നെൽക്കൃഷി ചെയ്ത കർഷകർ വലിയ പ്രതിസന്ധിയിലാണ്. വേനൽ മഴയിലും മടവീഴ്ചയിലും വൻ കൃഷിനാശമാണ് കുട്ടനാട് - അപ്പർ കുട്ടനാട് മേഖലകളിൽ സംഭവിച്ചിരിക്കുന്നത്. മറ്റു കൃഷിവിളകൾക്കും വലിയ നഷ്ടമുണ്ടായി.
ഷോർട്സില്‍ തിളങ്ങി മംമ്തയും: പൊളിച്ചെന്ന് ആരാധകർ
ഈ കർഷകർക്ക് നീതി ലഭ്യമാക്കാനും അർഹമായ സഹായം ലഭ്യമാക്കാനും സ്വന്തം സർക്കാരിൽ സമ്മർദ്ദം ചെലുത്തുന്നതിന്ന് പകരം ഡെൽഹിയിലെ കർഷക സമരത്തിന്റെ പേരിൽ നടത്തുന്ന പ്രകടന തട്ടിപ്പ് ആരെ പറ്റിക്കാനാണ്?കേരളത്തിലെ കർഷകരെ ബാധിക്കാത്ത വിഷയങ്ങളുന്നയിച്ച് ഡെൽഹിയിലെ ജന്തർ മന്തറിൽ നടത്തിയ സമരത്തിൽ ഊറ്റം കൊള്ളുന്നവർ ആദ്യം ചുറ്റുപാടും നടക്കുന്നത് കണ്ണു തുറന്ന് കാണണം. എന്നിട്ട് പോരെ ഉത്തരേന്ത്യൻ വിഷയവുമായി ഇവിടുത്തെ തെരുവുകളിലിറങ്ങുന്നത് ?
കേരളത്തിൽ കൃഷി നശിച്ചവർക്കും ആത്മഹത്യ ചെയ്തവർക്കും അർഹമായ നഷ്ടപരിഹാരം വാങ്ങിക്കൊടുക്കാൻ നിങ്ങൾ തെരുവിലിറങ്ങി മാതൃക കാട്ടുമോ ? അങ്ങനെയെങ്കിലും കർഷക പ്രതിബദ്ധത നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കാമോ?












Click it and Unblock the Notifications