'ഇന്ധന പ്രതിസന്ധിയില്‍ സ്തംഭിച്ച മറ്റു രാഷ്ട്രങ്ങളുടെ മുന്നിൽ നമ്മുടെ യശസ്സ് വർധിപ്പിച്ചു'- കുമ്മനം
തിരുവനന്തപുരം: രാജ്യത്ത് കുതിച്ചുയരുന്ന വിലക്കയറ്റം നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ സ്വീകരിച്ച നടപടിയിൽ പ്രതികരണവുമായി ബി ജെ പി മുന്‍ സംസ്ഥാന അധ്യക്ഷനും ആർ എസ് എസ് നേതാവുമായ കുമ്മനം രാജശേഖരന്‍. പാചക വാതകത്തിനും ഡീസലിനും പെട്രോളിനും വില കുറയ്ക്കാൻ കേന്ദ്ര സർക്കാർ കൈക്കൊണ്ട തീരുമാനം ജനങ്ങൾക്ക് വലിയൊരു ആശ്വാസമായെന്ന് അദ്ദേഹം വ്യക്തമാക്കി.
രണ്ടാം പ്രാവശ്യം കേന്ദ്രം ഇന്ധന വില കുറച്ച സ്ഥിതിക്ക് കേരള സർക്കാർ വില കുറയച്ച് ജനങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കണമെന്നും അദ്ദേഹം ആവിശ്യപ്പെട്ടു. 10 രൂപ എങ്കിലും കുറച്ച് സാധാരണ ജനങ്ങളോടുള്ള പ്രതിബദ്ധത കേരള സർക്കാർ കാട്ടണമെന്നും കുമ്മനം പറഞ്ഞു. വിഷയത്തിൽ പ്രതികരിച്ച് എഴുതിയ ഫേസ് ബുക്ക് കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നത്.

കുമ്മനം രാജശേഖരന്റെ കുറിപ്പിന്റ പൂർണ്ണ രൂപം ; -
'പാചകവാതകത്തിനും ഡീസലിനും പെട്രോളിനും വില കുറയ്ക്കാൻ കേന്ദ്ര സർക്കാർ കൈക്കൊണ്ട തീരുമാനം ജനങ്ങൾക്ക് വലിയൊരു ആശ്വാസമായി. സ്റ്റീൽ , സിമന്റ് തുടങ്ങിയവയുടെ വില കുറയ്ക്കുന്നതുവഴി നിർമ്മാണ മേഖലയിൽ പുത്തനുണർവ് ഉണ്ടാവും. പണപ്പെരുപ്പത്തിന്റെ ആഘാതം ഏൽക്കാതെ സമ്പത് ഘടനയെ ആരോഗ്യകരമായ ക്രിയാത്മക നടപടിയിലൂടെ പുനരുജ്ജീവിപ്പിക്കാൻ സഹായകമാകും.
ആഗോള പ്രതിഭാസമായ എണ്ണവിലക്കയറ്റത്തെ സ്വന്തം നടപടിയിലൂടെ ധീരമായി നേരിട്ട കേന്ദ്ര സർക്കാർ, ഇന്ധന പ്രതിസന്ധിയില്‍ സ്തംഭിച്ചു നിൽക്കുന്ന മറ്റു രാഷ്ട്രങ്ങളുടെ മുന്നിൽ നമ്മുടെ യശസ്സ് വർധിപ്പിച്ചു. രണ്ടാം പ്രാവശ്യം കേന്ദ്രം ഇന്ധന വില കുറച്ച സ്ഥിതിക്ക് കേരള സർക്കാർ വിലകുറയ്ച്ച് ജനങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കണം. 10 രൂപയെങ്കിലും കുറയ്ച്ച് ജനങ്ങളോടുള്ള പ്രതിബദ്ധത കേരള സർക്കാർ കാട്ടണം'.
അതേസമയം, ഇന്നലെയാണ് രാജ്യത്ത് കുതിച്ചുയരുന്ന വിലക്കയറ്റം നിയന്ത്രിക്കാൻ പെട്രോള്‍, ഡീസല്‍ എന്നിവയുടെ എക്സൈസ് തീരുവ വെട്ടിക്കുറയ്ക്കാനുളള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്. പെട്രോൾ ലിറ്ററിന് 8 രൂപയും ഡീസലിന് 6 രൂപയും ആണ് എക്സൈസ് തീരുവയിൽ സർക്കാർ കുറവ് വരുത്തിയത്.
ഇതോടെ വിപണിയിൽ പെട്രോളിന് ലിറ്ററിന് 9.5 രൂപയും ഡീസലിന് 7 രൂപയും കുറയുകയായിരുന്നു. ഇതിന് പിന്നാലെ, പുതുക്കിയ വില പ്രാബല്യത്തില്‍ വന്നിരുന്നു. അതേസമയം, ഇന്ധന വിലയക്ക് പുറമേ പാചക വാതക വിലയിലും കുറവ് വരുത്തി. ഈ തീരുമാനം സാധാരണക്കാരായ ജനങ്ങൾക്ക് ഏറെ ആശ്വാസകരമായ വാർത്തയായിരുന്നു.












Click it and Unblock the Notifications