'ആടേം' വാദിച്ചത് ഷുക്കൂർ വക്കീൽ തന്നെ, പക്ഷേ കേസ് ജയിച്ചു, രക്ഷിച്ചത് ടൈഗർ സമീറിനെ
കാസർഗോഡ്: 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിലെ ഷുക്കൂർ വക്കീലിനെ അത്ര പെട്ടന്നൊന്നും പ്രേക്ഷകർക്ക് മറക്കാനാകില്ല. കോടതിയിൽ തലങ്ങളും വിലങ്ങും വാദിച്ച് മന്ത്രിയെ രക്ഷിച്ചെടുക്കാൻ ശ്രമിക്കുന്ന ഷുക്കൂറ് വക്കീൽ പക്ഷേ സിനിമയിൽ കേസിൽ പരാജയപ്പെടുകയാണ്. എന്നാൽ ജീവിതത്തിൽ വക്കീല് 'പുലിയാണ്'. വക്കീലിന്റെ ഇടപെടലിലൂടെ ടൈഗർ സമീറിന് തന്റെ എയർ ഗൺ ആണ് തിരികെ കിട്ടിയത്.

ടൈഗർ സമീർ ആരാണെന്നാണോ? സ്കൂളിലേക്കും മദ്രസകളിലേക്കും പോകുന്ന വിദ്യാർത്ഥികളെ തെരുവ് നായ്ക്കൾ അക്രമിക്കുന്ന സംഭവങ്ങൾ പതിവായി മാറുന്നതിനിടയിലായിരുന്നു കാസർഗോഡ് ബേക്കലിലെ ടൈഗർ സമീറിന്റെ വീഡിയോയും വൈറലായത്. മദ്രസയിലേക്ക് പോകുന്ന കുട്ടികൾക്ക് മുൻപിൽ തോക്കുമായി മുന്നിൽ പോകുകയായിരുന്നു വീഡിയോയിൽ സമീർ.

കുട്ടികളെ തൊട്ടാൽ നായയെ വെടിവെച്ച് കൊല്ലുമെന്നായിരുന്നു വീഡിയോയിൽ ഇയാൾ പറഞ്ഞത്. സംഭവം വൈറൽ ആയെങ്കിലും തൊട്ട് പിന്നാലെ സമീറിനെതിരെ പോലീസ് കേസെടുത്തു. ലാപം ഉണ്ടാക്കാൻ ശ്രമിച്ചു എന്ന കുറ്റം ചുമത്തിയായിരുന്നു കേസ്. മാത്രമല്ല സമീർ കൈയ്യിൽ പിടിച്ച എയർ ഗണ്ണും ആ വീഡിയോ ചിത്രീകരിച്ച മൊബൈൽ ഫോണും പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ഇതോടെ തന്റെ എയർ ഗൺ വിട്ട് കിട്ടണമെന്ന ആവശ്യവുമായി സമീർ കോടതിയെ സമീപിക്കുകയായിരുന്നു.

ലൈസൻസ് ആവശ്യമില്ലാത്ത എയർ ഗൺ പോലീസ് അനാവശ്യമായി പിടിച്ച് വെച്ചിരിക്കുകയാണെന്നാണ് സമീറിന്റെ പരാതി. ഈ ഹർജിയിലാണ് സമീറിന് വേണ്ടി ഷുക്കൂർ വക്കീൽ കോടതിയിൽ ഹാജരായത്. തെരുവുനായ ശല്യം കാരണം നിരത്തിലിറങ്ങാൻ പേടിക്കുന്ന സ്വന്തം കുട്ടികളെയും അടുത്ത വീട്ടിലെ കുട്ടികളെ മദ്രസയിൽ എത്തിക്കുക മാത്രമായിരുന്നു സമീറിന്റെ ലക്ഷ്യമെന്ന് കോടതിയിൽ വക്കീൽ വാദിച്ചു.

തോക്കും ഫോണും പിടിച്ചുവെച്ചതിൽ വിഷമമില്ല, പക്ഷേ ഇപ്പോഴും നായ ശല്യത്തിന് പരിഹാരം ഉണ്ടായിട്ടില്ലെന്നും ഇതിൽ തനിക്ക് വിഷമം ഉണ്ടെന്നും സമീർ കോടതിയിൽ പറഞ്ഞു. എന്തായാലും ഹർജി പരിഗണിച്ച കോടതി സമീറിന്റെ മൊബൈൽ ഫോണും എയർ ഗണ്ണും തിരിച്ച് കൊടുക്കാൻ ഉത്തരവിട്ടു. സിനിമയിൽ തോറ്റ വക്കീൽ പക്ഷേ ജീവിതത്തിൽ 'പുലി'യായി തന്റെ കേസ് ജയിച്ചതിന്റെ സന്തോഷത്തിലാണ് സമീർ.

കാസർഗോഡ് സ്വദേശിയായ സി ഷൂക്കൂറിന്റെ ആദ്യ സിനിമയായിരുന്നു കുഞ്ചാക്കോ ബോബൻ നായകനായ 'എന്നാ താൻ കേസ് കൊട്'. അഭിഭാഷകനായി തന്നെയായിരുന്നു ഷുക്കൂർ അഭിനയിച്ചത്. മികച്ച പ്രകടനമായിരുന്നു അദ്ദേഹം കാഴ്ചവെച്ചത്. നർമ്മത്തിൽ ചാലിച്ച കോടതി രംഗങ്ങൾ തീയറ്ററുകളിൽ വലിയ കൈയ്യടിയായിരുന്നു നേടിയത്.












Click it and Unblock the Notifications