പ്രതിഷേധങ്ങൾക്കിടെ ലക്ഷദ്വീപ് കടുത്ത ദാരിദ്ര്യത്തിലേക്ക്; ദ്വീപിൽ ഭക്ഷ്യസാധനങ്ങളില്ല
കോവിഡ് വ്യാപനം രൂക്ഷമായതോടെ ഏപ്രിൽ മുതൽ ദ്വീപിൽ സമ്പൂർണ ലോക്ക്ഡൗണാണ്
കൊച്ചി: അഡ്മിനിസ്ട്രേറ്ററുടെ ഭരണ പരിഷ്കാരങ്ങൾ ജനവിരുദ്ധ നയമാണെന്ന് ആരോപിച്ച് ലക്ഷദ്വീപിലെ ജനങ്ങൾ നടത്തുന്ന പ്രതിഷേധം തുടരുകയാണ്. ഇതിനിടെ ദാരിദ്ര്യത്തിലേക്കും ഭക്ഷ്യക്ഷാമത്തിലേക്കുമാണ് ദ്വീപ് നിവാസികൾ പോകുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ നീട്ടയതോടെ ഇവിടുത്തെ ജനങ്ങൾ വലിയ പ്രതിസന്ധിയിലാണ്. റേഷൻ കടകളിലടക്കം ഭക്ഷ്യസാധനങ്ങൾ ലഭിക്കുന്നില്ലെന്ന് ജനങ്ങൾ പറയുന്നതായി മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
കോവിഡ് വ്യാപനം രൂക്ഷമായതോടെ ഏപ്രിൽ മുതൽ ദ്വീപിൽ സമ്പൂർണ ലോക്ക്ഡൗണാണ്. ഇതോടെ പ്രധാന വരുമാന മാർഗമായ മത്സ്യബന്ധനം ഉൾപ്പടെ തടസപ്പെട്ടു. വലിയൊരു വിഭാഗം സർക്കാർ ജീവനക്കാരെ പിരിച്ചുവിട്ടതോടെ അവരുടെ കുടുംബങ്ങളുടെയും വരുമാനം നിലച്ചു. കോവിഡ് വ്യാപനം തുടങ്ങിയ കഴിഞ്ഞ വർഷം മുതൽ ടൂറിസം മേഖലയും നിശ്ചലമാണ്. ഇതോടെ വരുമാന മാർഗങ്ങളെല്ലാം അടഞ്ഞ അവസ്ഥയിലാണ് ദ്വീപ് നിവാസികൾ.

ദ്വീപിലേക്ക് ചരക്ക് കപ്പലുകൾ എത്തുന്നത് കുറഞ്ഞതും തിരിച്ചടിയായി. കോവിഡ് കാല സഹായമായി ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് ഭക്ഷ്യക്കിറ്റ് പോലും എത്തിക്കുന്നില്ലെന്ന പരാതിയുമുണ്ട്. ഭക്ഷണസാധനങ്ങളോ അവക്കുള്ള ധനസഹായമോ ലഭ്യമാക്കണമെന്നും അല്ലെങ്കിൽ തൊഴിൽ ചെയ്ത് ജീവിക്കാൻ അനുവദിക്കണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.
രണ്ടാഴ്ചമുമ്പ് ഉണ്ടായ രൂക്ഷമായ ചുഴലിക്കാറ്റിൽ ദ്വീപുനിവാസികളുടെ നിരവധി വീടുകളും മത്സ്യബന്ധന ബോട്ടുകളും തകർന്നിരുന്നു. ഇതിനും സഹായങ്ങളൊന്നും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ എന്ത് ചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടുകയാണ് ദ്വീപ് ജനത. ഇതിനിടയിലാണ് ജനവിരുദ്ധ ഉത്തരവുകളും തലവേദനയാകുന്നത്.
സാരിയിൽ അതീവ സുന്ദരിയായി കാജൽ; തെന്നിന്ത്യൻ താരത്തിന്റെ പുതിയ ചിത്രങ്ങൾ കാണാം












Click it and Unblock the Notifications