ടാറ്റയ്ക്കും ഹാരിസണിനും ഭൂമി കൈയ്യേറാം!കാലങ്ങളായി കൈവശമുള്ള ഭൂമി!തൊടാൻ സമ്മതിക്കാതെ നിയമ വകുപ്പ്!
കമ്പനികൾ കൈവശം വച്ചിരിക്കുന്ന ഭൂമി നിയമ വിരുദ്ധമല്ലെന്നാണ് നിയമ വകുപ്പിന്റെ വാദം. ഇത് കാലാകാലങ്ങളായി കൈവശം വച്ചിരിക്കുന്ന ഭൂമിയാണെന്നും നിയമ വകുപ്പ് സെക്രട്ടറി പറയുന്നു.
തിരുവനന്തപുരം: അനധികൃത പാട്ട ഭൂമി ഏറ്റെടുക്കൽ പ്രശ്നത്തിൽ നിയമ, റവന്യൂ വകുപ്പുകൾ തമ്മിൽ പോര്. ടാറ്റ, ഹാരിസൺ ഗ്രൂപ്പുകൾ കൈവശം വച്ചിരിക്കുന്ന ഭൂമി നിയമ നിർമ്മാണത്തിലൂടെ ഏറ്റെടുക്കണമെന്ന രാജമാണിക്യം റിപ്പോർട്ടിനെ തള്ളി നിയമ വകുപ്പ് രംഗത്ത്. കമ്പനികൾ കൈവശം വച്ചിരിക്കുന്ന ഭൂമി നിയമ വിരുദ്ധമല്ലെന്നാണ് നിയമ വകുപ്പിന്റെ വാദം. ഇത് കാലാകാലങ്ങളായി കൈവശം വച്ചിരിക്കുന്ന ഭൂമിയാണെന്നും നിയമ വകുപ്പ് സെക്രട്ടറി പറയുന്നു.
ഭൂമി ഏറ്റെടുക്കുന്നതിന് രാജമാണിക്യം റിപ്പോർട്ട് അപര്യാപ്തമാണെന്നാണ് നിയമ വകുപ്പ് സെക്രട്ടറി ബിജി ഹരീന്ദ്ര നാഥ് തയ്യാറാക്കിയ റിപ്പോർട്ടിലുള്ളത്. പുതിയ കമ്മീഷനെ നിയമിക്കുമെന്നും റിപ്പേർട്ടിൽ പറയുന്നു. ടാറ്റ, ഹാരിസൺ അടക്കമുള്ള കമ്പനികൾ അഞ്ച് ലക്ഷത്തി ഇരുപതിനായിരം ഏക്കർ ഭൂമിയാണ് കൈവശം വച്ചിരിക്കുന്നതെന്നും ഇത് നിയമ നിർമാണത്തിലൂടെ ഏറ്റെടുക്കണമെന്നുമായിരുന്നു രാജമാണിക്യം റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്.
എന്നാൽ രാജമാണിക്യം റിപ്പോർട്ടിന് പകരം പുതിയ നിയമ നിർമ്മാണം കൊണ്ടു വരണമെന്നാണ് നിയമ വകുപ്പ് ആവശ്യപ്പെടുന്നത്. ഹാരിസണ്‍ അടക്കമുള്ള കമ്പനികള്‍ ഭൂമി കൈവശപ്പെടുത്തിയിരിക്കുന്നത് അനധികൃതമായിട്ടല്ലെന്നും പാട്ടക്കരാര്‍ കഴിഞ്ഞ ഭൂമി മാത്രമാണെന്നുമാണ് നിയമവകുപ്പിന്റെ വാദം. ഏതൊക്കെ നിയമങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടിയാണോ നടപടി സ്വീകരിക്കാന്‍ രാജമാണിക്യം ആവശ്യപ്പെട്ടത് അവയെല്ലാം അപര്യാപ്തമാണെന്നും നിയമ വകുപ്പ് പറയുന്നു.
ഹാരിസന്റെ കുടിയാൻ വാദം തള്ളി ഭൂമി ഏറ്റെടുക്കാൻ 2013 ഫെബ്രുവരിയിൽ ഹൈക്കോടതി നിർദേശിച്ചിരുന്നു. ഈ വിധിയെപോലും മറികടക്കുന്നതാണ് നിയമ വകുപ്പിന്റെ നീക്കം. ടാറ്റയുടേത് അനധികൃത കൈയ്യേറ്റമാണെന്ന് കോടതി പോലും അംഗീകരിച്ചതായിരുന്നു. ഇതിനു പിന്നാലെ ഒമ്പത് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു.
വിദേശ നാണ്യ വിനിമയ നിയമം, കേരള ഭൂ സംരക്ഷണ നിയമം, ഇന്ത്യൻ കമ്പനി ആക്ട് എന്നിവയെല്ലാം ലംഘിച്ചാണ് സർക്കാരിന്റെ ഭൂമി വിദേശ കമ്പനികൾ കൈവശം വച്ചിരിക്കുന്നതെന്നാണ് രാജമാണിക്യത്തിന്റെ റിപ്പോർട്ട്. നിയമ വകുപ്പ് സെക്രട്ടറിയുടെ റിപ്പോർട്ട് സർക്കാർ അംഗീകരിക്കുകയാണെങ്കിൽ ഇത് മൂന്നാറിലടക്കം നടന്നു കൊണ്ടിരിക്കുന്ന കൈയ്യേറ്റം ഒഴിപ്പിക്കലിനെ അത് ബാധിക്കുമെന്നാണ് സൂചനകൾ.