'സ്ഥാനാർത്ഥിയെ തീരുമാനിച്ചിട്ടില്ല, പ്രഖ്യാപനം വൈകീട്ടോടെയെന്ന് ഇപി ജയരാജൻ
കൊച്ചി; തൃക്കാക്കരയിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയെ തിരുമാനിച്ചിട്ടില്ലെന്ന് കൺവീനർ ഇപി ജയരാജൻ. സ്ഥാനാർത്ഥി ചർച്ചകൾ പുരോഗമിക്കുകയാണ്. സ്ഥാനാർത്ഥിയെ വൈകീട്ടോടെ തിരുമാനിക്കും. അതിന് ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും, ഇപി ജയരാജൻ പറഞ്ഞു. അഡ്വ കെ എസ് അരുൺ കുമാറിനെ എൽ ഡി എഫ് സ്ഥാനാർത്ഥിയായി നിശ്ചയിച്ചുവെന്ന തരത്തിൽ നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് വാർത്തകൾ തള്ളി ജയരാജൻ രംഗത്തെത്തിയത്.
ഞങ്ങൾ വളരെ കരുത്തോട് കൂടിയാണ് മുന്നോട്ട് പോകുന്നത്. എൽഡിഎഫിലെ എല്ലാ കക്ഷികളും ഒറ്റക്കെട്ടായാണ് മുന്നോട്ട് പോകുന്നത്. ഞാനാണ് പ്രസിഡന്റ് അതുകൊണ്ട് തനിച്ച് തിരുമാനം എടുക്കാം എന്ന രീതിയൊന്നും കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നടക്കില്ല. സിപിഎം ഒരു ജനാധിപത്യ പാർട്ടിയാണ് ആ നിലയിലായിരിക്കും ചർച്ച ചെയ്ത് തിരുമാനം പ്രഖ്യാപിക്കുക.
ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം ജില്ലാ കമ്മിറ്റി യോഗം നടക്കുകയാണ്. ഇതുവരെ തീരുമാനം എടുത്തിട്ടില്ല. ജില്ലാ കമ്മിറ്റി ചര്‍ച്ചചെയ്ത ശേഷം സംസ്ഥാന കമ്മിറ്റി അംഗീകരിക്കും. അതിന് ശേഷം എല്‍ഡിഎഫ് യോഗം അംഗീകരിച്ച ശേഷമാകും സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുകയെന്നും ഇപി ജയരാൻ വ്യക്തമാക്കി.
പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് പെട്ടെന്ന് തന്നെ കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. എന്നാൽ അതിപ്പോൾ കോൺഗ്രസിനെ വലിയ പ്രശ്നത്തിൽ കൊണ്ടെത്തിച്ചിരിക്കുകയാണെന്നും ജയരാജൻ പറഞ്ഞു. അതേസമയം കോൺഗ്രസിനുള്ളിൽ സ്ഥാനാർത്ഥി പ്രഖ്യാപനം പൊട്ടിത്തെറിക്ക് കാരണമായിട്ടുണ്ട്. മുതിർന്ന നേതാവായ കെവി തോമസ്, ഷാനി മോൾ ഉസ്മാൻ തുടങ്ങിയ നേതാക്കളെല്ലാം തിരുമാനിത്തിനെതിരെ രംഗത്തെത്തി.
ഉമയെ എന്തിന്റെ അടിസ്ഥാനത്തിലാണ് സ്ഥാനാർത്ഥിയാക്കിയത് എന്നായിരുന്നു കെ വി തോമസ് ഉയർത്തിയ ചോദ്യം. മുതിർന്ന നേതാക്കളോട് പോലും ചർച്ച ചെയ്യാതെയാണ് തിരുമാനം എടുത്തതെന്നും കെവി തോമസ് വിമർശിക്കുന്നു. തൃക്കാക്കരയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉണ്ടാകും എന്നാൽ വേദി ഏതാണെന്ന് പിന്നീട് പറയും പറയാനുള്ളത് ജനങ്ങളോട് തുറന്നുപറയുമെന്നും വികസനത്തിനാണ് താൻ മുൻ തൂക്കം നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പാര്‍ട്ടിയില്‍ കൂടിയാലോചന ഇല്ലെന്നായിരുന്നു കോൺഗ്രസ് നേതാവ് ഷാനിനോൾ ഉസ്മാൻ പ്രതികരിച്ചത്. പിടി തോമസിന്റെ ഭാര്യയാണു മത്സരിക്കുന്നതെങ്കിലും തൃക്കാക്കരയിലേത് രാഷ്ട്രീയ പോരാട്ടമാണ്. അഭിപ്രായം പറയേണ്ടെന്നു രണ്ടുപേര്‍ പറഞ്ഞാല്‍ അംഗീകരിക്കാനാവില്ലെന്നും മനോരമ ന്യൂസിനോട് ഷാനി മോൾ ഉസ്മാൻ പറഞ്ഞു.