കോണ്‍ഗ്രസ് ബന്ധത്തില്‍ വ്യക്ത വേണമെന്ന് സിപിഐ പാർട്ടി കോൺഗ്രസ്; സിപിഐയിൽ പൊതുചര്‍ച്ച
കൊല്ലം: കോണ്‍ഗ്രസ് ബന്ധത്തില്‍ വ്യക്തത വേണമെന്ന് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള പൊതുചര്‍ച്ചയില്‍ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. കേരളത്തില്‍ നിന്നു ചര്‍ച്ചയില്‍ പങ്കെടുത്ത പി. പ്രസാദാണ് ചര്‍ച്ചയില്‍ ഈ അഭിപ്രായം ഉന്നയിച്ചത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറയുന്ന കോണ്‍ഗ്രസ് ബന്ധത്തോട് സിപിഎം തന്നെ യോജിക്കുമോ എന്നതില്‍ ഉറപ്പില്ല. എല്ലാ ജനാധിപത്യ ശക്തികളും ഒന്നിക്കണമെന്ന് പറയുന്നുണ്ടെങ്കിലും തെരെഞ്ഞെടുപ്പില്‍ അത് ഉണ്ടാകാറില്ല.
ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസുമായി സ്വീകരിക്കേണ്ട നിലപാടികള്‍ വ്യക്ത വരുത്തണമെന്നും പൊതുചര്‍ച്ചയില്‍ പറഞ്ഞു. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലേതു പോലെ തന്നെ കോണ്‍ഗ്രസ് ബന്ധം തന്നെയാണ് സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിലേയും മുഖ്യ ചര്‍ച്ച വിഷയം. ബിജെപിയെ പരാജയപ്പെടുത്തുന്നതിന് കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കാമെന്ന നിലപാട് തന്നെ സിപിഐയുടേതെന്നും വ്യക്തമാക്കുന്നതാണ് കരട് സംഘടനാ റിപ്പോര്‍ട്ട്. പ്രസംഗത്തില്‍ ദേശീയ ജനറല്‍സെക്രട്ടറി സുധാകര്‍ റെഡ്ഡിയും ഇതു വ്യക്തമാക്കിയിരുന്നു.
കരട് രാഷ്ട്രീയ പ്രമേയത്തില്‍ കോണ്‍ഗ്രസ് അടക്കമുള്ള ജനാധിപത്യ മത നിരപേക്ഷ ശക്തികളുമായി വിശാല വേദിയുണ്ടാകേണ്ടതിന്റെ ആവശ്യകത സൂചിപ്പിക്കുന്നുണ്ട്. ഇതു ചര്‍ച്ചകള്‍ക്ക് വേദിയൊരുക്കുന്നതിനുള്ള നീക്കങ്ങളുടെ ഭാഗമാണെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്. ഫാസിസത്തിനെതിരെ ശക്തമായ ചെറുത്തു നില്‍പ്പ് വേണമെന്ന രാഷ്ട്രീയ പ്രമേയത്തില്‍ ഈ ധാരണയാണ് പ്രതിഫലിപ്പിക്കുന്നത്.
ബംഗാള്‍, ത്രിപുര ഉള്‍പ്പടെയുള്ള സ്ഥലങ്ങളിലെ പ്രതിനിധികള്‍ കോണ്‍ഗ്രസ് ബന്ധം അടക്കമുള്ള ചര്‍ച്ചകള്‍ ഉയര്‍ത്തിക്കൊണ്ടു വരുമെന്നാണ് കരുതുന്നത്. ഇവിടങ്ങളില്‍ വേണ്ടി വന്നാല്‍ സഖ്യമുള്‍പ്പടെയുണ്ടാകാമെന്നുള്ള ചര്‍ച്ചകള്‍ ഉയരും. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെയും ഏറ്റവും കാതലായ വിഷയം ഇതു തന്നെയായിരുന്നു. ബംഗാള്‍, ത്രിപുര ഘടകങ്ങള്‍ ഇത്തരത്തില്‍ ചര്‍ച്ചകള്‍ കൊണ്ടു വന്നാല്‍ അതത് സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം അനുസരിച്ചുള്ള നിലപാടുകള്‍ സ്വീകരിക്കാമെന്ന പൊതുനിലപാടിലേക്ക് പാര്‍ട്ടി കോണ്‍ഗ്രസ് എത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
എന്നാല്‍ കോണ്‍ഗ്രസിന്റെ പേര് പരാമര്‍ശിക്കുന്നതല്ല കരട് രാഷ്ട്രീയ പ്രമേയമെന്നതും ശ്രദ്ധേയമാണ്. ബിജെപിയെ പരാജയപ്പെടുത്തുന്നതിനായി മതേതര- ജനാധിപത്യ കക്ഷികളുമായി ഒന്നിക്കണമെന്നാണ് കരട് രേഖ വ്യക്തമാക്കുന്നത്. ഇന്നു നടക്കുന്ന രാഷ്ട്രീയ അടുവു നയത്തിന്മേലുള്ള ചര്‍ച്ചയില്‍ ഇതു സംബന്ധിച്ച അന്തിര രൂപം കൈക്കൊള്ളും. നിലവില്‍ ഇതുവരെ ആറു പേര്‍ മാത്രമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.