സൈബർ ആക്രമണത്തിന് അറുതി വരുത്താൻ പിണറായി സർക്കാർ, മൂന്ന് സൈബര്‍ പോലീസ് സ്റ്റേഷനുകള്‍ വരുന്നു!
തിരുവനന്തപുരം: കേരളത്തിൽ നിരവധി സൈബർ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. പരാതി നൽകിയിട്ടും കണ്ടുപിടിക്കാൻ കഴിയാത്ത സാഹചര്യങ്ങളും കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ സൈബർ കുറ്റകൃത്യങ്ങളെ ഒരുപരിധിവരെ തടയിടാൻ പിണറായി സർക്കാർ ഒരുങ്ങുകയാണ്. എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ സൈബര്‍ പോലീസ് സ്റ്റേഷന്‍ ആരംഭിക്കാന്‍ എൽഡിഎഫ് മന്ത്രിസഭ തീരുമാനിച്ചിരിക്കുകയാണ്.
സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും അന്വേഷണം കാര്യക്ഷമമാക്കുന്നതിനുമാണ് പ്രത്യേക വിഭാഗം രൂപീകരിക്കുന്നത്. ഓരോ സ്റ്റേഷനിലേക്കും ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ 18 തസ്തികകള്‍, അതായത് മൊത്തം 54 തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭ തീരുമാനമെടുത്തു. സര്‍ക്കാര്‍, എയ്ഡഡ് വിഭാഗത്തിലുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും തീരദേശ നിയന്ത്രണ മേഖല (സിആര്‍സെഡ്) ക്ലിയറൻസിനുള്ള പരിശോധനാ ഫീസിൽ നിന്ന് ഒഴിവാക്കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.

കമ്പ്യൂട്ടർ അല്ലെങ്കിൽ കമ്പ്യൂട്ടർ ശൃംഖലയുമായി ബന്ധപ്പെട്ട കുറ്റ കൃത്യമാണ് സൈബർ ക്രൈം അഥവാ സൈബർ കുറ്റകൃത്യം . പരമ്പരാഗത സ്വഭാവത്തിലുള്ള കുറ്റകൃത്യങ്ങളായ മോഷണം, വ്യാജരേഖ ചമയ്ക്കൽ, വഞ്ചന, അപകീർത്തിപ്പെടുത്തൽ തുടങ്ങിയവ കമ്പ്യൂട്ടറുമായോ, കമ്പ്യൂട്ടർ ശൃംഖലയുമായോ ബന്ധപ്പെടുത്തി നടക്കുമ്പോഴാണ് അവയെ ഇപ്രകാരം വിളിക്കുന്നത്. മൊബൈൽ, ക്യാമറ, തുടങ്ങിയുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങളുമായി ബന്ധപ്പെട്ട കുറ്റ കൃത്യങ്ങളും ഇതിന്റെ പരിധിയിൽപെടുത്താറുണ്ട്. ഇത്തരം സംവിധാനങ്ങളിലൂടെ വ്യക്തിയുടെ സ്വകാര്യ അവകാശങ്ങളെ ഹനിക്കുന്ന കുറ്റ കൃത്യങ്ങളെ സൈബർട്രോട്സ് (cyber trots)എന്ന പേരിൽ അറിയപ്പെടുന്നു.
സൈബർ നിയമമേഖലയിൽ ഇന്ത്യയിലുണ്ടായിരിക്കുന്ന പ്രധാന നിയമമാണ് വിവരസാങ്കേതികവിദ്യാ നിയമം - 2000 (ഇൻഫർമേഷൻ ടെക്നോളജി ആക്ട് - 2000). ഇലക്ടോണിക് വിവരങ്ങളുടെ പരസ്പരവിനിമയം വഴി നടക്കുന്നതും ഇലക്ട്രോണിക് വാണിജ്യം എന്ന പൊതുവെ അറിയപ്പെടുന്നതുമായ ഇടപാടുകൾക്ക് അംഗീകാരം നൽകുന്നതിനും, കടലാസ് ഉപയോഗിച്ചുള്ള വിവരവിനിമയവും വിവരശേഖരണവും നടത്തുന്ന സർക്കാരിടപാടകളിലും മറ്റും അതിനുപകരം ഇലക്ട്രോണിക്ക് ഡാറ്റായുടെ രൂപത്തിലുള്ള വിവരങ്ങൾ സമർപ്പിക്കുന്നതിനും, ഇന്ത്യൻ ശിക്ഷാനിയമം, തെളിവ് നിയമം, ബാങ്കേഴ്സ് ബുക്ക് തെളിവ് നിയമം, റിസർവ്വ് ബാങ്ക് നിയമം, തുടങ്ങിയവയിൽ ഇതിനനുസരണമായ ഭേദഗതികൾ വരുത്തുന്നതിനും മറ്റുമായാണ് ഈ നിയമം നടപ്പാക്കിയത്.












Click it and Unblock the Notifications