മന്ത്രിക്ക് അടുക്കളക്കാരനെയും ഡ്രൈവറെയും മാത്രം നിയമിക്കാം... എകെ ബാലനും കടകംപള്ളിക്കും പണികിട്ടി!!!
തിരുവനന്തപുരം: നമ്മുടെ മന്ത്രിമാരേക്കാള്‍ സ്റ്റാറുകളാണ് മന്ത്രിമാരുടെ ചില പേഴ്സണല്‍ സ്റ്റാഫുകള്‍. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ മന്ത്രിമാരുടെ പേഴ്‌സണ്‍ സ്റ്റാഫുകള്‍ സര്‍ക്കാരിന്റെ നിലനില്‍പ്പിനു തന്നെ ഭീഷണിയായിരുന്നു. സലിം രാജും ജോപ്പനും ജിക്കുമോനെല്ലാം സര്‍ക്കാരിന്റെ പ്രതിച്ഛായ മോശാമാക്കുന്ന കാര്യങ്ങളാണ് ചെയ്തുകൂട്ടിയത്. സോളാര്‍ അഴിമതിയും ഭൂമിതട്ടിപ്പിനുമെല്ലാം മന്ത്രിമാരെക്കാള്‍ മുന്നില്‍ നിന്നത് സ്റ്റാഫുകളായിരുന്നു. എന്തായാലും എല്‍ഡിഎഫ് സര്‍ക്കാര്‍ മന്ത്രിമാരുടെ സ്റ്റാഫിനെ നിയമിക്കുന്നതില്‍ കര്‍ശന നിബന്ധനകളാണ് വച്ചിരിക്കുന്നത്. മന്ത്രിമാര്‍ക്കും സര്‍ക്കാരിനുമൊന്നും ഇക്കാര്യത്തില്‍ വലിയ റോളില്ല. സിപിഎം മന്ത്രിമാരുടെ സ്റ്റാഫുകളെ ജില്ലാകമ്മറ്റിയാണ് നിര്‍ദ്ദേശിക്കുന്നത്.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തും പേഴ്സണല്‍ സ്റ്റാഫ് നിയമനത്തില്‍ പാര്‍ട്ടി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നിട്ടും വിവാദങ്ങള്‍ക്ക് കുറവുണ്ടായില്ല അതുകൊണ്ട് തന്നെ ഇത്തവണ കര്‍ശന നിയന്ത്രണങ്ങളാണ് സ്റ്റാഫ് നിയമനത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
മന്ത്രിമാര്‍ക്ക് തങ്ങളുടെ ജീവനക്കാരായി നേരിട്ട് നിയമിക്കാന്‍ പറ്റുന്നത് മൂന്ന് പേരെ മാത്രമാണ്. പേഴ്സണല്‍ അസിസ്റ്റന്‍റ്, അടുക്കളക്കാരന്‍, ഡ്രൈവര്‍... ഇത്രമാത്രം. ബാക്കി നിയമനമെല്ലാം പാര്‍ട്ടി നടത്തും. അതത് ജില്ലാകമ്മറ്റികളാണ് ഇതിനുള്ളവരെ നിര്‍ദ്ദേശിക്കുന്നത്.
ഇതൊന്നും വകവയ്ക്കാതെ സ്റ്റാഫിനെ നിയമിച്ച മന്ത്രി എകെ ബാലനും കടകം പള്ളി സുരേന്ദ്രനും നല്ല പണിയാണ് കിട്ടിയത്. മന്ത്രിമാര്‍ നിയമിച്ചവരെ പാര്‍ട്ടി ഇടപെട്ട് മാറ്റി.
പരമാവധി 25 പേരെയാണ് പേഴ്സണല്‍ സ്റ്റാഫിലേയ്ക്ക് ഒരു മന്ത്രിക്ക് നിയമിക്കാവുന്നത്. സിപിഎം മന്ത്രിമാര്‍ ഇത് 20 ആയി നിജപ്പെടുത്തിയിട്ടുണ്ട്. ചെലവു ചുരുക്കലിന്റെ ഭാഗമായാണ് ഇത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 35 പേരെ വരെ നിയമിച്ച മന്ത്രിമാരുണ്ട്.
പോലീസ് അന്വേഷണവും രഹസ്യാന്വേഷണ വിഭാഗത്തിന്റെ അന്വേഷണവും കഴിഞ്ഞാണ് പേഴ്സണല്‍ സ്റ്റാഫിനെ നിയമിക്കുന്നത്. സാധാരണ ഗതിയില്‍ സര്‍ക്കാര്‍ അധികാരത്തിലേറി ദിവസങ്ങള്‍ക്കകം നിയമനങ്ങള്‍ നടക്കും. എന്നാല്‍ ഇത്തവണ രണ്ടാഴ്ച കഴിഞ്ഞിട്ടും പേഴ്സണല്‍ സ്റ്റാഫ് നിയമനം പൂര്‍ത്തിയാട്ടില്ല.
മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പടെ സ്റ്റാഫുകളെ നിയമിക്കുന്നതില്‍ വളരെ സൂക്ഷ്മതപുലര്‍ത്തുന്നുണ്ട്. അഴിമതിക്കാരെയും വിദ്യാഭ്യാസമില്ലാത്തവരെയും പരിഗണിക്കരുത്. ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും നിര്‍ബന്ധമായിരിക്കണമെന്നുമാണ് നിര്‍ദ്ദേശം.
ഇത്രയേറെ നിര്‍ദ്ദേശങ്ങളും നിയന്ത്രണങ്ങളുമുണ്ടെങ്കിലും ജില്ലാമ്മറ്റികള്‍ നല്‍കിയിരിക്കുന്നത് ജംബോ ലിസ്റ്റാണ്. ഓരോ ജില്ലയില്‍ നിന്നും നൂറില്‍പരം ആളുകളെയാണ് നിര്‍ദേശിച്ചിരിക്കുന്നത്.