ബിജെപിക്ക് നിലവിലെ സീറ്റ് പോലും കിട്ടില്ല; എല്‍ഡിഎഫിന് 60 ലേറെ സീറ്റുകളും ഭരണത്തുടര്‍ച്ചയും; മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ ഏറ്റവും ശക്തമായ ത്രികോണ മത്സരം നടക്കുന്നത് തിരുവനന്തപുരം കോര്‍പ്പറേഷനിലാണ്. പതിറ്റാണ്ടുകളായി തുടരുന്ന ഭരണം നിലനിര്‍ത്താന്‍ ഇടതുമുന്നണി ശ്രമിക്കുമ്പോള്‍ കഴിഞ്ഞ തവണ നേടിയ രണ്ടാം സ്ഥാനം ഇത്തവണ ഒന്നാം സ്ഥാനം അക്കാനാണ് ബിജെപിയുടെ ശ്രമം. ഇടതുമുന്നണിയും ബിജെപിയും തമ്മില്‍ നേര്‍ക്ക് നേര്‍ പോരാട്ടം നടക്കുന്ന പ്രതീതിയാണെങ്കിലും നഷ്ടപ്രതാപം പിടിച്ചെടുക്കാന്‍ യുഡിഎഫും രണ്ടും കല്‍പ്പിച്ച് രംഗത്ത് ഇറങ്ങിയതോടെ ത്രികോണ മത്സരത്തിന്‍റെ വീറും വാശിയുമേറുന്നു.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ആകെയുള്ള 100 സീറ്റില്‍ 2015 ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ 42 സീറ്റുകളിലായിരുന്നു ഇടതുമുന്നണി വിജയിച്ചത്. ഏവരേയും ഞെട്ടിച്ചു കൊണ്ട് 35 സീറ്റുകളുമായി കോര്‍പ്പറേഷന്‍ ചരിത്രത്തിലാദ്യമായി രണ്ടാം സ്ഥാനം പിടിച്ചപ്പോള്‍ യുഡിഎഫ് ഏറെ പിന്നില്‍ പോയി. 21 സീറ്റുകള്‍ മാത്രമായിരുന്നു അവര്‍ക്ക് നേടാന്‍ സാധിച്ചത്.

ഏറ്റവും വലിയ ഒറ്റകക്ഷി
ആര്‍ക്കും തനിച്ച് ഭൂരിപക്ഷം ലഭിക്കാതായതോടെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ഇടതുമുന്നണി അധികാരം നേടി. വികെ പ്രശാന്ത് ആയിരുന്നു മൂന്നര വര്‍ഷത്തിലേറെക്കാലം മേയര്‍. മേയര്‍ എന്ന നിലയില്‍ ഉണ്ടാക്കിയ പ്രതിച്ഛായയുമായി ഉപതിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിച്ച് അദ്ദേഹം നിയമസഭയില്‍ എത്തുകയും ചെയ്തു. കേവല ഭൂരിപക്ഷം ഇല്ലെങ്കിലും ഭരണം മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോവാന്‍ കഴിഞ്ഞുവെന്നതാണ് ഇടത് മുന്നണിയുടെ ആത്മവിശ്വാസം.

ബിജെപി പോരാട്ടം
ഇത്തവണ പാര്‍ട്ടി ജില്ലാ പ്രസിഡന്‍റ് വിവി രാജേഷ് ഉള്‍പ്പടേയുള്ളവരെ രംഗത്തിറക്കിയാണ് ബിജെപി പോരാട്ടം. മേയര്‍ സ്ഥാനം വനിതാ സംവരണം ആണെങ്കിലും അണികളില്‍ ആവേശം നിറക്കുമെന്ന പ്രതീക്ഷിയിലാണ് രാജേഷിനെ ബിജെപി കളത്തിലിറക്കിയത്. പ്രമുഖ നേതാക്കളെല്ലാം കോര്‍പ്പറേഷനില്‍ പ്രചാരണത്തില്‍ സജീവവുമാണ്. കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ഇടതുമുന്നണിയെ പിന്തള്ളി ഏറ്റവും വലിയ ഒറ്റകക്ഷിയാവുക എന്നതാണ് ലക്ഷ്യം.

അത്ര എളുപ്പമുള്ള
എന്നാല്‍ കോര്‍പ്പറേഷന്‍ ഭരണം പിടിച്ചെടുക്കുക എന്നത് ബിജെപിയെ സംബന്ധിച്ച അത്ര എളുപ്പമുള്ള കാര്യമല്ല. യുവാക്കളെയടക്കം രംഗത്തിറക്കി ശക്തമായ പ്രതിരോധമാണ് ബിജെപിക്ക് മുന്നില്‍ സിപിഎം ഉയര്‍ത്തിയിരിക്കുന്നത്. ബിജെപിക്കുള്ളില്‍ ആഭ്യന്തര പ്രശ്നങ്ങളും രൂക്ഷമാണ്. പല വാര്‍ഡുകളിലും വിമത സ്ഥാനാര്‍ത്ഥികളാണ് ഭീഷണി ഉയര്‍ത്തുന്നത്.

യുഡിഎഫ്
നില മെച്ചപ്പെടുത്തുമെന്ന് യുഡിഎഫ് അവകാശപ്പെടുന്നുണ്ടെങ്കിലും പ്രവര്‍ത്തനങ്ങളിലെ ആവേശക്കുറവ് വ്യക്തമാണ്. യുഡിഎഫ് കോട്ടകളിലെ വിള്ളലാണ് കഴിഞ്ഞ തവണ ബിജെപിക്ക് മുന്നേറ്റമുണ്ടാക്കിയതെന്നാണ് ഇടതുമുന്നണി പ്രധാനമായും ആരോപിക്കുന്നത്. ഇത്തവണയും സമാനമായ രീതിയിലാണ് യുഡിഎഫിന്‍റെ പ്രവര്‍ത്തനമെന്നും എല്‍ഡിഎഫ് കുറ്റപ്പെടുത്തുന്നു.

കേവല ഭൂരിപക്ഷം കടക്കും
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഇത്തവണ ഇടതുമുന്നണി കേവല ഭൂരിപക്ഷം കടക്കുമെന്നാണ് പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അവകാശപ്പെടുന്നത്. ബിജെപിയും യുഡിഎഫും സയമീസ് ഇരട്ടകളാണ്. ഇത്തവണ അധികാരം പിടിക്കാമെന്ന് കണ്ട് ബിജെപി ഉറക്കമിളക്കണ്ട, അവര്‍ക്ക് കഴിഞ്ഞ തവണ ലഭിച്ച സീറ്റുകള്‍ പോലും ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പിലും
തദ്ദേശ തിരഞ്ഞെടുപ്പിലും സംസ്ഥാന രാഷ്ട്രീയം തന്നെയാണ് ചര്‍ച്ചാ വിഷയമാവുന്നത്. വിവാദങ്ങളൊന്നും തിരഞ്ഞെടുപ്പിലെ ഇടത് വിജയത്തെ സ്വാധീനിക്കില്ല. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ട് വന്ന അനാവശ്യ വിവാദങ്ങളാണ് അതെല്ലാമെന്ന് ജനത്തിന് അറിയാം. അനുഭവത്തിന്‍റെ അടിസ്ഥാനത്തിലാണ് ജനങ്ങള്‍ വിധിയെഴുതാന്‍ പോവുന്നതെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരത്ത് മാത്രമല്ല
തിരുവനന്തപുരത്ത് മാത്രമല്ല, സംസ്ഥാനം മുഴുവന്‍ ഇടതുപക്ഷ തൂത്തുവാരും. എല്ലായിടത്തും വന്‍ ഭൂരിപക്ഷം ഉണ്ടാവും. ഒരു നമ്പര്‍ പറയുന്നത് ഗുണകരമല്ല. ശക്തമായ തിരഞ്ഞെടുപ്പ് നടക്കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ തിരുവനന്തപുരത്ത് പലയിടത്തും അതുണ്ടാവുന്നില്ല. പലയിടത്തും യുഡിഎഫ് പിന്നോക്കം പോയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പരസ്യപ്രചാരണം
അതേസമയം, ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന ജില്ലയിലെ പരസ്യപ്രചാരണം ഇന്ന് അവസാനിച്ചു. ആകെ 28,26190സമ്മദിദായകരാണ് ജില്ലയില്‍ ഡിസംബര്‍ 8ന് വിധിയെഴുതുക. 3281 പോളിങ് സ്‌റ്റേഷനുകളാണ് വോട്ടെടുപ്പിനായി ഒരുക്കയിട്ടുള്ളതെന്നും ജില്ല കലക്ടര്‍ അറിയിച്ചു. കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി ബൂത്തുകള്‍ എല്ലാം ഇന്ന് അണുവിമുക്തമാക്കും. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് പോളിങ് സാമഗ്രികളുടെ വിതരണവും ആരംഭിച്ചു.












Click it and Unblock the Notifications