കൊലവിളി പ്രകടനങ്ങളിലൂടെ ലീഗും യുഡിഎഫും ആക്രമണത്തിന് ആഹ്വാനം ചെയ്യുന്നു; എംവി ജയരാജൻ
തിരുവനന്തപുരം; പി ജയരാജനെതിരായ മുസ്ലീം ലീഗ് നേതാവിന്റെ പ്രസ്താവനയ്ക്കെതിരെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. മലപ്പുറം എടവണ്ണപ്പാറയില്‍ മുസ്ലീം ലീഗ് നേതാവ് നടത്തിയ കൊലവിളി പ്രസംഗത്തിനെതിരായും, പട്ടുവം അരിയില്‍ ലോക്കല്‍ കമ്മിറ്റിയംഗം യു വി വേണുവിനെതിരായി നടത്തിയ കൊലവിളി പ്രകടനത്തിനെതിരായും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയാണെന്ന് എംവി ജയരാജൻ പ്രസ്താവനയിൽ പറഞ്ഞു.
ബംഗാളില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം

മലപ്പുറം വാഴക്കാട് എടവണ്ണപ്പാറയില്‍ യൂത്ത് ലീഗ് നേതാവ് സാദിഖ് കക്കാട്ട് ആണ് ജയരാജന്‍റെ രണ്ട് കാലും കൈയ്യും ഇല്ലാതാക്കി മൂലക്കിരുത്തുമെന്ന് പ്രസംഗിച്ചത്. റമദാന്‍ കഴിഞ്ഞാല്‍ പകരം വീട്ടല്‍ തുടരുമെന്നും കൊലവിളി മുദ്രാവാക്യം ഉയര്‍ത്തുകയുണ്ടായി. ബുധനാഴ്ച അരിയില്‍ നിന്ന് മുള്ളൂല്‍ ഭാഗത്തേക്ക് നടത്തിയ ലീഗ് പ്രകടനത്തിലാണ് സി.പി.എം അരിയില്‍ ലോക്കല്‍ കമ്മിറ്റിയംഗം യു വി വേണുവിനെതിരായി പ്രകോപനപരമായ മുദ്രവാക്യം വിളിച്ചത്.
റംസാനൊന്നു കഴിഞ്ഞൊട്ടെ, മെയ് 2 കഴിഞ്ഞോട്ടെ നിന്നെകൊല്ലും കട്ടായം എന്ന കൊലവിളി മുദ്രാവാക്യം വിളിച്ചത്. പട്ടുവം പഞ്ചായത്ത് അംഗം കല്ലിങ്കില്‍ നാസറിന്‍റെ നേതൃത്വത്തിലുള്ള 50 ഓളം പേരാണ് ഇങ്ങനെ കലാപം സൃഷ്ടിക്കാനുള്ള പ്രകോപന പ്രകടനം നടത്തിയത്.
പുല്ലൂക്കരയിലുണ്ടായ ദൗര്‍ഭാഗ്യകരമായ സംഭവത്തെത്തുടര്‍ന്ന് മുസ്ലീം ലീഗ് പാനൂര്‍ മേഖലയില്‍ നടത്തിയ കലാപശ്രമങ്ങള്‍ ഭീതിതമാണ്. മാട്ടൂല്‍ പ്രദേശങ്ങളിലും സമാനമായ അക്രമ സംഭവങ്ങളാണ് നടത്തിയത്. പാനൂര്‍ മേഖലയിലെ ആക്രമണങ്ങള്‍ക്ക് കോഴിക്കോട് ജില്ലയിലെ നാദാപുരം, കുറ്റ്യാടി, എടച്ചേരി പ്രദേശങ്ങളിലുള്ള ലീഗ് ക്രിമിനലുകളാണ് നേതൃത്വം നല്‍കിയത്.
പെരിങ്ങത്തൂരിലും, പുല്ലൂക്കരയിലും, കടവത്തൂരിലും നടത്തിയ ആക്രമണങ്ങള്‍ വലിയ കലാപത്തിന് ആസൂത്രണം ചെയ്തുള്ളതാണെന്ന് വ്യക്തമാണ്. കോഴിക്കോട് ജില്ലയിലുള്ള ലീഗ് ക്രിമിനലുകളെ ഇറക്കി കണ്ണൂര്‍ ജില്ലയില്‍ കലാപം സൃഷ്ടിക്കാനുള്ള ലീഗിന്‍റെയും, യു.ഡി.എഫിന്‍റെയും ആസൂത്രിത ശ്രമങ്ങളെ കരുതിയിരിക്കണം. ആക്രമണം നടത്തിയ നിരവധി ലീഗ് പ്രവര്‍ത്തകരെ സംഭവ സ്ഥലത്ത് വെച്ച് തന്നെ പോലീസ് പിടികൂടി റിമാന്‍റ് ചെയ്തിരിക്കുകയാണ്. ആയുധങ്ങളോടെയാണ് ലീഗ് ക്രിമിനലുകളെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കലാപകാരികള്‍ സഞ്ചരിച്ച വാഹനങ്ങള്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. അതില്‍ ചില വാഹനങ്ങള്‍ ക്രിമിനലുകള്‍ സ്ഥിരമായി ഉപയോഗിച്ചതാണ്.
സമാധാനശ്രമങ്ങളില്‍ സഹകരിക്കാതെ നേതാക്കള്‍ക്കെതിരെ കൊലവിളി പ്രകടനങ്ങളും, പ്രസംഗങ്ങളും നടത്തി കലാപത്തിന് ആഹ്വാനം ചെയ്യുന്ന ലീഗും, യു.ഡി.എഫും ആക്രമണത്തിന് ആഹ്വാനം ചെയ്യുകയാണ്. ഇതിനെതിരെ ശക്തമായ നടപടികള്‍ പോലീസ് അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും എം വി ജയരാജന്‍ പറഞ്ഞു.












Click it and Unblock the Notifications