ഇടതുപക്ഷം എന്നും യുവജനങ്ങൾക്കൊപ്പം; ബജറ്റ് രാജ്യത്തിനും സംസ്ഥാനങ്ങൾക്കും മാതൃകയെന്ന് ഡിവൈഎഫ്ഐ
യുവജനങ്ങൾക്ക് പ്രധാന പരിഗണന നൽകിയ സംസ്ഥാന സർക്കാരിന്റെ ബജറ്റ് സ്വാഗതാർഹമാണെന്ന് ഡിവൈഎഫ്ഐ. ഇടതുപക്ഷം എന്നും യുവജനങ്ങൾക്കൊപ്പം കൂടിയാണെന്ന് തെളിയിക്കുന്നതാണ് 2021 ലെ ബജറ്റ് പ്രഖ്യാപനങ്ങൾ എന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
20 ലക്ഷം പേര്‍ക്ക് അഞ്ച് വര്‍ഷംകൊണ്ട് ഡിജിറ്റല്‍ പ്ലാ്റ്റ്ഫോം വഴി ജോലി നല്‍കുന്ന പദ്ധതിക്ക് തുടക്കം കുറിക്കും, 8 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. 5 ലക്ഷം അഭ്യസ്തവിദ്യര്‍ക്കും 3 ലക്ഷം മറ്റുള്ളവര്‍ക്കും, പുതുതായി 2500 സ്റ്റാര്‍ട്ട്അപ്പുകള്‍ സംസ്ഥാനത്ത് ആരംഭിക്കും. ഇതിലൂടെ 20000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകും. സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക് 50 കോടി രൂപ അനുവദിക്കും, കേരള ഇന്നവേഷന്‍ ചലഞ്ച് പദ്ധതിക്കായി 40 കോടി. യുവ ശാസ്ത്രജ്ഞര്‍ക്ക് ഒരു ലക്ഷംരൂപയുടെ ഫെലോഷിപ്പ്, ആരോഗ്യവകുപ്പില്‍ 4,000 തസ്തികകള്‍ സൃഷ്ടിക്കും.
സ്ത്രീ പ്രൊഫഷണലുകള്‍ക്ക് ഹ്രസ്വപരിശീലനം നല്‍കി ജോലിക്ക് പ്രാപ്തരാക്കും, വര്‍ക്ക് ഫ്രം ഹോം പദ്ധതിക്ക് ഐകെഎഫ്സി, കെഎസ്എഫ്ഇ, കേരള ബാങ്ക് വായ്പകള്‍ ലഭ്യമാക്കും, സന്നദ്ധരായ പ്രൊഫഷണലുകളുടെയും പരിശീലനം സിദ്ധിച്ചവരുടെയും വിവരങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴി ലഭ്യമാക്കും, കമ്പനികള്‍ക്ക് കേന്ദ്രീകൃതമോ, വികേന്ദ്രീതമോ ആയി ജോലിക്കാരെ തിരഞ്ഞെടുക്കുന്നതിനുളള അവസരം ഒരുക്കും, മികച്ച യുവ ശാസ്ത്രജ്ഞന്‍മാരെ ആകര്‍ഷിക്കാന്‍ ഒരു ലക്ഷം രൂപയുടെ ഫെല്ലോഷിപ്പ്, 30 ഓട്ടോണമസ് കേന്ദ്രങ്ങള്‍ സര്‍വകലാശാലകളില്‍ തുടങ്ങും, ഇതിനായി കിഫ്ബി വഴി 500 കോടി നല്‍കും, സര്‍വകലാശാലകളില്‍ മുപ്പത് മികവിന്റെ കേന്ദ്രങ്ങള്‍ ആരംഭിക്കും.
ആയിരം പുതിയ അധ്യാപകരെ നിയമിക്കും. ഒഴിവുകള്‍ നികത്തും. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ അഞ്ച് ലക്ഷം വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ പഠനസൗകര്യം ലഭ്യമാക്കും 500 ഫെലോഷിപ്പുകള്‍ ആരംഭിക്കും. ഇരുപതിനായിരം കുട്ടികള്‍ക്ക് കൂടി ഉന്നത പഠനസൗകര്യം ഒരുക്കും. ഇങ്ങനെ തൊഴിൽ - വിദ്യാഭ്യാസ മേഖലകളെയൊന്നാകെ പരിഗണിക്കുന്ന പ്രഖ്യാപനങ്ങൾ യുവതലമുറയ്ക്ക് പ്രതീക്ഷ നൽകുന്നതാണ്.
കോവിഡ് മഹാമാരി തൊഴില്‍ഘടനയെ അടിമുടി പൊളിച്ചെഴുതിയിരുന്നു. വീട്ടിലിരുന്നു ജോലി ചെയ്യുന്നവർക്ക് ലഭ്യമാക്കുന്ന സഹായങ്ങളും ഇടതുപക്ഷ സർക്കാരിന്റെ ഇച്ഛാശക്തിയെയാണ് കാണിക്കുന്നത്. കഴിഞ്ഞ നാലര വർഷത്തിൽ പിഎസ്സി വഴിമാത്രം ഒന്നര ലക്ഷത്തിലധികം തൊഴിലുകൾ നൽകിയ ഇടതുപക്ഷ സർക്കാർ യുവാക്കളെ ചേർത്തുപിടിക്കുന്നതിന്റെ തെളിവാണിത്. കെ ഫോൺ ജൂലൈ മാസം പൂർത്തിയാകുമെന്നതും ബിപിഎല്ലുകാർക്ക് സൗജന്യമായി ഇന്റർനെറ്റ് ലഭ്യമാകുമെന്നതും കേരളത്തെ മുന്നോട്ട് നയിക്കുന്നതാണ്. തൊഴിലിനും ക്ഷേമ പ്രവർത്തനങ്ങൾക്കും മുൻഗണന നൽകുന്ന ജനപക്ഷ സർക്കാരിന്റെ കാഴ്ചപ്പാട് നവകേരളത്തിന് കരുതുപകരുന്നതാണ്. കേരളത്തിന്റെ വരുംകാല വളർച്ചയ്ക്കും കൂടി ശക്തി പകരുന്ന ഇടതുപക്ഷ സർക്കാരിന്റെ ഈ ബജറ്റ് രാജ്യത്തിനും മറ്റു സംസ്ഥാനങ്ങൾക്കും മാതൃകയാണെന്നും സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
Recommended Video