ധര്‍മജന്‍ പിണറായിയ്‌ക്കെതിരെ മത്സരിക്കട്ടെ; സംവരണ സീറ്റിൽ സെലിബ്രിറ്റി സ്ഥാനാര്‍ത്ഥി വേണ്ടെന്ന് ദളിത് കോൺഗ്രസ്
കോഴിക്കോട്: ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പ് സിനിമ താരങ്ങളും സെലിബ്രിറ്റികളും എല്ലാം നിറഞ്ഞ ഒരു പോരാട്ടമായിരിക്കുമെന്ന് ഏറെക്കുറേ ഉറപ്പായിക്കഴിഞ്ഞു. കോണ്‍ഗ്രസിന് വേണ്ടി നടനും മിമിക്രി താരവും ഒക്കെയായ ധര്‍മജന്‍ ബോള്‍ഗാട്ടി മത്സരിക്കുമെന്നാണ് പുറത്ത് വരുന്ന വിവരം.
എന്നാല്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കും മുമ്പേ ധര്‍മജന്റെ സ്ഥാനാര്‍ത്ഥിത്വം വിവാദത്തിലായിരിക്കുകയാണ്. കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി മണ്ഡലത്തിലാണ് ധര്‍മജനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നത്. കണ്‍ഗ്രസിനുള്ളില്‍ നിന്ന് തന്നെയാണ് ഇതിനെതിരെ എതിര്‍പ്പുയര്‍ന്നിട്ടുള്ളത്. വിശദാംശങ്ങള്‍...

ദളിത് കോണ്‍ഗ്രസ്
ദളിത് കോണ്‍ഗ്രസ് ആണ് ധര്‍മജനെ ബാലുശ്ശേരിയില്‍ മത്സരിപ്പിക്കുന്നതിനെതിരെ രംഗത്ത് വന്നിട്ടുള്ളത്. ബാലുശ്ശേരി സംവരണ മണ്ഡലമാണ്. ആ സീറ്റ് തങ്ങള്‍ക്ക് വേണം എന്നതാണ് ദളിത് കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആവശ്യം.

സെലിബ്രിറ്റി സ്ഥാനാര്‍ത്ഥി വേണ്ട
സംവരണ മണ്ഡലത്തില്‍ സെലിബ്രിറ്റി സ്ഥാനാര്‍ത്ഥി വേണ്ട എന്നതാണ് ദളിത് കോണ്‍ഗ്രസിന്റെ നിലപാട്. അത്തരത്തിലുള്ള ഇറക്കുമതി സ്ഥാനാര്‍ത്ഥികള്‍ ഗുണം ചെയ്യില്ല എന്നും അവര്‍ പറയുന്നു. പാര്‍ട്ടിയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ദളിത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അവഗണിക്കരുത് എന്നും ഇവര്‍ പറയുന്നു.

പിണറായിക്കെതിരെ മത്സരിക്കട്ടേ...
ധര്‍മജന്‍ ബോള്‍ഗാട്ടിയെ പാര്‍ട്ടിയ്ക്ക് മറ്റെവിടെയെങ്കിലും മത്സരിപ്പിക്കാമല്ലോ എന്നാണ് ദളിത് കോണ്‍ഗ്രസിന്റെ ചോദ്യം. പാര്‍ട്ടി പറഞ്ഞാല്‍ എവിടേയും മത്സരിക്കാന്‍ തയ്യാറാണെന്ന് ധര്‍മജനും പറഞ്ഞിട്ടുള്ളതാണ്. അങ്ങനെയെങ്കില്‍ പിണറായി വിജയനെതിരെ മത്സരിപ്പിച്ചുകൂടെ എന്നാണ് ദളിത് കോണ്‍ഗ്രസിന്റെ ചോദിക്കുന്നത്.

ധര്‍മജന്‍ ബോള്‍ഗാട്ടി
സിനിമ, ടെലിവിഷന്‍ മേഖലയില്‍ സജീവമായ ധര്‍മജന്‍ ബോള്‍ഗാട്ടി തന്റെ രാഷ്ട്രീയ നിലപാടുകള്‍ നേരത്തേ തുറന്ന് പറഞ്ഞിട്ടുള്ള ആളാണ്. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കാന്‍ തയ്യാറാണെന്നും ധര്‍മജന്‍ പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ധര്‍മജനെ സ്ഥാനാര്‍ത്ഥിയാക്കി രംഗത്തിറക്കാനുള്ള നീക്കം നടക്കുന്നത്.

ജില്ലാ യോഗത്തില്‍
ദളിത് കോണ്‍ഗ്രസ് ജില്ലാ നേതൃയോഗമാണ് ബാലുശ്ശേരിയില്‍ ധര്‍മജനെ സ്ഥാനാര്‍ത്ഥിയാക്കരുത് എന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര വിജയിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ നേതൃയോഗത്തിലാണ് ദളിത് കോണ്‍ഗ്രസ് പ്രമേയം പാസാക്കിയത്.

ബാലുശ്ശേരി കോട്ട
ഇടതുമുന്നണിയ്ക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലം ആണ് ബാലുശ്ശേരി. എസി ഷണ്‍മുഖദാസ് കോണ്‍ഗ്രസിലുള്ള കാലത്ത് മാത്രമാണ് ഇവിടെ കോണ്‍ഗ്രസ് ജയിച്ചിട്ടുള്ളത്. കഴിഞ്ഞ രണ്ട് തവണും സിപിഎമ്മിന്റെ പുരുഷന്‍ കടലുണ്ടിയാണ് ബാലുശ്ശേരിയില്‍ നിന്ന് വിജയിച്ചത്. ഭൂരിപക്ഷം വര്‍ദ്ധിപ്പിച്ചുകൊണ്ടായിരുന്നു പുരുഷന്‍ കടലുണ്ടിയുടെ രണ്ടാം വിജയം.

കെഎസ് യുവില്‍ തുടങ്ങിയ ധര്‍മജന്‍
കെഎസ് യു വില്‍ നിന്നാണ് ധര്‍മജന്റെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങുന്നത്. കെഎസ് യുവിന്റെ സ്‌കൂള്‍ ലീഡര്‍ ആയിരുന്നു. കെഎസ് യു ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏറെ നാള്‍ സേവാദള്‍ ഭടനായിരുന്നു. സംസ്ഥാന തലത്തില്‍ ബെസ്റ്റ് കേഡറ്റ് അവാര്‍ഡും നേടിയിട്ടുണ്ട് താരം.

ധര്‍മജന് തെറ്റി
താന്‍ കോണ്‍ഗ്രസിലെ കമ്യൂണിസ്റ്റ് ആണെന്നാണ് മുമ്പ് റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ധര്‍മജന്‍ പറഞ്ഞിട്ടുള്ളത്. എല്ലാം വെട്ടിത്തുറന്ന് പറയുന്ന സ്വഭാവം ഉള്ളതുകൊണ്ട് തന്നെ നിയമസഭയിലേക്ക് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാന്‍ സാധ്യതയില്ലെന്നും ധര്‍മജന്‍ പറഞ്ഞിരുന്നു. എന്തായാലും ആ ധാരണ ഇപ്പോള്‍ മാറിയിട്ടുണ്ടാകും എന്ന് കരുതാം.

സര്‍ക്കാര്‍ വിമര്‍ശനവും തുടങ്ങി
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം നേടുമെന്ന ചര്‍ച്ചകള്‍ കൊഴുത്തതോടെ സര്‍ക്കാര്‍ വിമര്‍ശനവുമായി ധര്‍മജന്‍ രംഗത്ത് വരികയും ചെയ്തു. ഇടത് സര്‍ക്കാര്‍ ഭൂലോക തോല്‍വിയാണെന്നും ജനങ്ങളെല്ലാം മനം മടുത്ത അവസ്ഥയില്‍ ആണ് എന്നും ആയിരുന്നു ധര്‍മജന്റെ പ്രതികരണം. എല്ലാവരും പുതിയൊരു മാറ്റത്തിന് ആഗ്രഹിക്കുന്നു എന്നും പറഞ്ഞിരുന്നു.

ആരൊക്കെ തമ്മില്‍
ബാലുശ്ശേരിയില്‍ ഇത്തവണ സിപിഎമ്മിന് വേണ്ടി പുരുഷന്‍ കടലുണ്ടി മത്സരിച്ചേക്കില്ല എന്നാണ് സൂചന. പകരം എസ്എഫ്‌ഐ നേതാവ് സച്ചിന്‍ ദേവിനെ പരിഗണിക്കുന്നതായും വാര്‍ത്തകള്‍ വരുന്നുണ്ട്. ഏത് സ്ഥാനാര്‍ത്ഥി വന്നാലും മണ്ഡലം കൈവിട്ടുപോകില്ലെന്ന ആത്മവിശ്വാസത്തിലാണ് സിപിഎം ഇവിടെ.












Click it and Unblock the Notifications