തർക്ക പരിഹാരം ഉടൻ വേണ്ട; കേരളം പിടിക്കാൻ ബിജെപിക്ക് ആർഎസ്എസ് വക 'വിജയ തന്ത്രം'..ലക്ഷ്യം 5 ജില്ലകൾ
തിരുവനന്തപുരം; തദ്ദേശ തിരഞ്ഞെടുപ്പ് അടുക്കവെ പാർട്ടിയിൽ ഉടലെടുത്ത ഭിന്നത ബിജെപിയെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ടെന്നത് നേതാക്കൾ തന്നെ സമ്മതിക്കുന്നു. ശോഭാ സുരേന്ദ്രനും മുതിർന്ന നേതാക്കളായ പിഎം വേലായുധൻ, കെപി ശ്രീശൻ തുടങ്ങിയവരാണ് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ പരസ്യമായി രംഗത്തെത്തിയത്. വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് നേതാക്കൾ കേന്ദ്ര നേതൃത്വത്തിന് കത്തെഴുതുകയും ചെയ്തിരുന്നു.
പോര് കനത്തതോടെ വിഷയത്തിൽ ആർഎസ്എസും ഇടപെട്ടിരിക്കുകയാണ്. പക്ഷേ തർക്ക പരിഹാരമല്ല ആർഎസ്എസ് മുന്നോട്ട് വെയ്ക്കുന്ന നിർദ്ദേശം എന്നതാണ് ശ്രദ്ധേയം
'ചില്ലറ കാര്യം' അല്ല
ശബരിമല സ്ത്രീ പ്രവേശവും തുടർ വിവാദങ്ങളുടേയും പശ്ചാത്തലത്തിൽ കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ കുറഞ്ഞത് മൂന്ന് സീറ്റുകളിലെങ്കിലും ബിജെപി വിജയ പ്രതീക്ഷ പുലർത്തിയിരുന്നു. എന്നാൽ ഒരു ഇടത്ത് പോലും വിജയിക്കാൻ ബിജെപിക്ക് സാധിച്ചിരുന്നില്ല. അതേസമയം പല മണ്ഡലങ്ങളിലും വോട്ട് ഉയർത്താനായെന്നത് 'ചില്ലറ കാര്യം' ആയിട്ടല്ല ബിജെപി കണക്കാക്കുന്നത്.
വരിഞ്ഞ് മുറുക്കി ഭിന്നത
ഈ കണക്കുകളുടെ പിൻബലത്തിലാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ ആഞ്ഞ് പിടിക്കാൻ ബിജെപി തയ്യാറെടുത്തത്. അതിനിടെയാണ് നേതൃത്വത്തെ വരിഞ്ഞ് മുറിക്കി പാർട്ടിയിൽ ഭിന്നത രൂക്ഷമായത്. മുരളീധര പക്ഷത്തെ നേതാവും നിലവിലെ അധ്യക്ഷനുമായ കെ സുരേന്ദ്രൻ പാർട്ടിയിൽ ഗ്രൂപ്പ് കളി നടത്തുകയാണെന്നും മുതിർന്ന നേതാക്കളെ തഴയുകയുമാണെന്നാണ് ശോഭാ സുരേന്ദ്രൻ ഉൾപ്പെടെ ഉയർത്തിയ വിമർശനം.
വലിയ വിലകൊടുക്കേണ്ടി വരും
സുരേന്ദ്രന്റെ നീക്കങ്ങൾക്ക് തടയിട്ടില്ലേങ്കിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടി അതിന് വിലകൊടുക്കേണ്ടി വരുമെന്നും പരസ്യമായി തന്നെ നേതാക്കൾ മുന്നറിയിപ്പ് നൽകി. പ്രതിസന്ധി രൂക്ഷമായതോടെ ആർഎസ്എസ് വിഷയത്തിൽ ഇടപെട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ആർഎസ്എസ് നേതൃത്വവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും സംഘടന സെക്രട്ടറി ഗണേശും ചർച്ച നടത്തിയിരുന്നു.
ഉടനടി വേണ്ട
പക്ഷേ നേതൃനിരയിലെ തര്‍ക്കപരിഹാരം ഉടനടി വേണ്ടതില്ലെന്ന നിർദ്ദേശമാണ് ആർഎസ്എസ് നേതാക്കൾക്ക് നൽകിയിരിക്കുന്നതെന്ന് ദി ക്യൂ റിപ്പോർട്ടിൽ പറയുന്നു. തദ്ദേശ തിരഞ്ഞെടുപ്പാകണം വരുംദിവസങ്ങളിൽ പാർട്ടിയുടെ മുഖ്യ അജണ്ട എന്ന നിർദ്ദേശമാണ് ആർഎസ്എസ് മുന്നോട്ട് വെച്ചത്.
വോട്ട് വർധന
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം കേരളത്തില്‍ ബിജെപിക്ക് വോട്ട് വർധന ഉണ്ടായെന്ന് നേതൃത്വം ചൂണ്ടിക്കാട്ടുന്നു. അതിന് പ്രധാന കാരണം ശബരിമല സ്ത്രീ പ്രവേശന വിഷയം ചർച്ചയാക്കിയത് തന്നെയാണെന്നാണ് ആർഎസ്എസിന്റെ നിഗമനം. അതുകൊണ്ട് തന്നെ തദ്ദേശ തിരഞ്ഞെടുപ്പിലും വിഷയം വീണ്ടും ചർച്ചയാക്കാനാണ് ആർഎസ്എസ് ആവശ്യപ്പെട്ടിരിക്കുന്നത്.
തെക്കൻ ജില്ലകളിൽ
കെ സുരേന്ദ്രന്‍ മത്സരിച്ച പത്തനംതിട്ടയിലും ശോഭ സുരേന്ദ്രന്‍ മത്സരിച്ച ആറ്റിങ്ങലിലും ശബരിമല വിഷയത്തിലൂന്നിയാണ് വോട്ടുകൾ പെട്ടിയിലായത്. അതിനാൽ തെക്കൻ ജില്ലകളിൽ ശബരിമല വിഷയം തന്നെ ആവർത്തിക്കണമെന്നും ആർഎസ്എസ് നേതൃത്വം ആവശ്യപ്പെട്ടു.
എട്ട് ലക്ഷം വോട്ടുകൾ
ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് ആര്‍എസ്എസ് മാത്രം ഉറപ്പാക്കിയത് എട്ട് ലക്ഷം വോട്ടുകളാണെന്ന് റിപ്പോര്‍ട്ട്. ബിജെപിക്കും മുന്നണിക്ക് ലഭിക്കുന്ന മറ്റ് വോട്ടുകള്‍ കൂടി ചേരുമ്പോള്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം സ്വന്തമാക്കാന്‍ കഴിയുമെന്നും ആർഎസ്എസ് പ്രതീക്ഷിക്കുന്നുണ്ട്.
5 ജില്ലകൾ
ലോക്സഭ തിരഞ്ഞെടുപ്പിന് വേണ്ടി കെട്ടിപടുത്ത സംഘടന സംവിധാനങ്ങൾ ശക്തമാക്കാനാണ് ആർഎസ്എസ് നീക്കം. മികച്ച മുന്നേറ്റം പ്രതീക്ഷിക്കുന്ന ജില്ലകളിൽ പ്രവർത്തനം ശക്തമാക്കാനാണ് ആർഎസ്എസിന്റെ തിരുമാനം. തെക്കൻ ജില്ലകളായ തിരുവനന്തപുരവും പത്തനംതിട്ടയും മധ്യകേരളത്തിൽ പാലക്കാടും തൃശ്ശൂരും മലബാിൽ കാസർഗോഡുമാണ് ആർഎസ്എസ് ലക്ഷ്യം വെയ്ക്കുന്നത്.
തിരുവനന്തപുരം കോർപ്പറേഷൻ
അതേസമയം തിരുവനന്തപുരം കോർപ്പറേഷനിൽ ഇക്കുറി എന്ത് സംഭവിച്ചാലും ഭരണം പിടിക്കണമെന്നാണ് ആർഎസ്എസ് നിർദ്ദേശിച്ചിരിക്കുന്നത്. 100 അംഗ കോര്‍പ്പറേഷന്‍ സമിതിയില്‍ 35 സീറ്റുകളായിരുന്നു കഴിഞ്ഞ തവണ ബിജെപി നേടിയത്.42 സീറ്റുകൾ നേടി എൽഡിഎഫ് ഭരണം പിടിക്കുകയായിരുന്നു.
Recommended Video
യുവാക്കളെ അണിനിരത്തും
യുവാക്കളെ ഉൾപ്പെടെ അണിനിരത്തിയാൽ ഭരണം കൈപ്പിടിയിലാകുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയം പ്രശ്‌നങ്ങളില്ലാതെ പൂര്‍ത്തിയാക്കണമെന്നും ആര്‍എസ്എസ് നിര്‍ദേശിച്ചിട്ടുണ്ട്. ഇത്തവണയും അനുകൂല സാഹചര്യമാണ് കോർപ്പറേഷനിൽ എന്നാണ് നേതൃത്വം കണക്കാക്കുന്നത്.
പാലക്കാട് നഗരസഭ പിടിക്കും;മുൻ എംഎൽഎയെ ഇറക്കി ആഞ്ഞ് പിടിക്കാൻ സിപിഎം..ചുക്കാൻ പിടിക്കാൻ എംബി രാജേഷും
ചടുല നീക്കവുമായി കോൺഗ്രസ്;'ക്രൈസിസ് മാനേജർ'ബിഹാറിലേക്ക് .. ഗോവയും മണിപ്പൂരും ആവർത്തിക്കില്ല