റിമാൻഡിലുള്ള ഉസ്മാന് ആശുപത്രിയിൽ പൊലീസ് സംരക്ഷണം: കൈക്കൂലി ആരോപണം വിഴുങ്ങി ബന്ധു!
ആലുവ: പൊലീസ് മർദനമേറ്റ എടത്തല മടത്തുംകുടി വീട്ടിൽ ഉസ്മാൻ റിമാൻഡിലായതോടെ ആശുപത്രിയിൽ പൊലീസ് സംരക്ഷണം. ജൂൺ 22 വരെയാണ് ഉസ്മാനെ റിമാൻഡ് ചെയ്തിരിക്കുന്നത്. സന്ദർശകർക്കും വിലക്ക് ഏർപ്പെടുത്തി. രണ്ട് പൊലീസുകാരാണ് 24 മണിക്കൂറും ആശുപത്രിയിൽ കാവൽ നിൽക്കുന്നത്. ചികിത്സയിൽ കഴിയുന്നതിനാൽ ഭാര്യ ഫെബിനയ്ക്ക് മാത്രം പ്രത്യേക പ്രവേശനം അനുവദിച്ചിട്ടുണ്ട്. കസ്റ്റഡിയിൽ കഴിയുന്നതിനാൽ വീഡിയോ, ഫോട്ടോ എന്നിവ എടുക്കുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രധാനപ്പെട്ട ജനപ്രതിനിധികൾ പൊലീസിന്റെ അനുമതിയോടെ ഉസ്മാനെ സന്ദർശിക്കുന്നുണ്ട്.
എടത്തല പൊലീസ് അതിക്രമവുമായി ബന്ധപ്പെട്ട് പൊലീസിനെതിരേ കൈക്കൂലി ആക്ഷേപം ഉന്നയിച്ച എൻഐഎ കേസിലെ പ്രതി എടത്തല സ്വദേശി ഇസ്മയിൽ സ്പെഷ്യൽ ബ്രാഞ്ച് പൊലീസ് മുമ്പാകെ നിലപാട് മാറ്റി. പൊലീസുകാർക്ക് പണം നൽകിയെന്നും എടത്തല പൊലീസ് സ്റ്റേഷനിലേക്ക് താൻ നാല് ഫാനുകൾ വാങ്ങി നൽകിയെന്നുമാണ് ആരോപിച്ചത്.
മണ്ണിന്‍റെയും കരിങ്കല്ലിന്‍റെയും ഇടപാട് നടത്തുന്ന താൻ പലപ്പോഴായി ഡിവൈഎസ്പി അടക്കമുള്ള പൊലീസുകാർക്ക് കൈക്കൂലി നൽകിയിട്ടുണ്ടെന്നുമാണ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്. ഇതേതുടർന്ന് റൂറൽ എസ്പി രാഹുൽ ആർ. നായരുടെ നിർദ്ദേശപ്രകാരം ഇസ്മയിലിനെ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി വി.ജി. രവീന്ദ്രനാഥ് ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തിയാണ് മൊഴിയെടുത്തത്. നാല് പേജുള്ള മൊഴിയിൽ പൊലീസിനെതിരായ ആരോപണങ്ങളെല്ലാം പിൻവലിച്ചു. പൊലീസ് മർദ്ദനമേറ്റ് ആശുപത്രിയിൽ കഴിയുന്ന എടത്തല മരത്തുംകുടി ഉസ്മാൻ തന്‍റെ പിതൃസഹോദരന്‍റെ മകനാണ്. മർദ്ദനത്തിൽ പരിക്കേറ്റ് അവശനായിട്ടും ആശുപത്രിയിൽ കൊണ്ടുപോകാൻ വിസമ്മദിച്ചതിനാലാണ് എടത്തല പൊലീസിനെതിരെ ആക്ഷേപം ഉന്നയിച്ചത്.
പൊലീസിനെതിരെ പ്രതിഷേധത്തിൽ തീവ്രവാദികൾ നുഴഞ്ഞുകയറിയെന്ന് നിയമസഭയിൽ മുഖ്യമന്ത്രി സംസാരിച്ചത് ഡിവൈഎസ്പി പ്രഫുല്ലചന്ദ്രൻ നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണെന്ന ധാരണയിലാണ് അദ്ദേഹത്തിനെതിരേയും ആരോപണം ഉന്നയിച്ചത്." ഇങ്ങനെ പോകുന്നു മൊഴി. ഇതുവരെ ആർക്കും പണം നൽകിയിട്ടില്ലെന്ന് ഇസ്മയിൽ മൊഴിയിൽ പറയുന്നു. എടത്തല സ്റ്റേഷനിലേക്ക് ആവശ്യമായ ഫാൻ നൽകിയത് വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം എം.എ. അബ്ദുൾഖാദർ ആണെന്നും സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
രണ്ട് എൻഐഎ കേസ് ഉൾപ്പെടെ അഞ്ച് ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇസ്മയിൽ. കൊടും തീവ്രവാദിയായ തടിയന്‍റവിട നസീറിനൊപ്പമാണ് അഞ്ച് കേസിലും കൂട്ടുപ്രതിയായിട്ടുള്ളത്. 1999ൽ കണ്ണൂരിൽ മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാർക്ക് നേരെ ബോംബ് എറിയാൻ ഗൂഢാലോചന നടത്തിയ കേസ്, തമിഴ്നാട് ബസ് തട്ടിയെടുത്ത് കത്തിച്ച കേസ്, റഹീം പൂക്കടശേരി വധശ്രമക്കേസ്, കുറുപ്പംപടിയിൽ അനധികൃത അമോണിയം നൈട്രേറ്റ് ശേഖരണം പിടികൂടിയ കേസ്, കുന്നത്തുനാട്ടിൽ ജ്വല്ലറി ഉടമയെ ആക്രമിച്ച് സ്വർണം തട്ടിയെടുത്ത കേസ് എന്നിവയിലാണ് വിചാരണ നേരിടുന്നത്. ബസ് കത്തിക്കൽ കേസും നായനാർക്കെതിരെ ബോംബെറിയാൻ ഗൂഢാലോചന നടത്തിയ കേസും എൻഐഎ കോടതിയിലാണ്.