ലോക്ക്ഡൗണിൽ ആശുപത്രി യാത്രയ്ക്ക് പാസ് വേണ്ട; ഈ രേഖകൾ കയ്യിൽ കരുതാം
തൊട്ടടുത്ത കടയിൽ നിന്നു മരുന്ന്, ഭക്ഷണം, പാൽ, പച്ചക്കറികൾ എന്നിവ വാങ്ങാൻ പോകുന്നവർ പാസ്സിന് അപേക്ഷിക്കേണ്ടതില്ല
തിരുവനന്തപുരം: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി ഏർപ്പെടുത്തിയ ലോക്ക്ഡൗൺ സംസ്ഥാനത്ത് തുടരുകയാണ്. കർശന പരിശോധനയാണ് ജനം അനാവശ്യമായി പുറത്തിറങ്ങുന്നത് തടയാൻ പൊലീസ് നടത്തുന്നത്. ഇതിന്റെ ഭാഗമായി പൊലീസ് പാസോടുകൂടി മാത്രമാണ് സംസ്ഥാനത്ത് യാത്ര അനുവദിച്ചിരുന്നത്. ഇതോടെ ഇ പാസിനായുള്ള അപേക്ഷകൾ വർധിക്കുകയും ചെയ്തു.
അതേസമയം ഇനിമുതൽ ആശുപത്രി യാത്രയ്ക്ക് പാസ് നിർബന്ധമില്ലെന്ന് പൊലീസ് അറിയിച്ചു. യാത്ര ചെയ്യുമ്പോൾ സ്വന്തമായി തയ്യാറാക്കിയ സത്യവാങ്മൂലവും മെഡിക്കൽ രേഖകളും കയ്യിൽ കരുതിയാൽ മതി. അപേക്ഷകളുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് നടപടി. ഇത്താരത്തിൽ പാസ് അനുവദിക്കുന്നത് ലോക്ക്ഡൗണിന്റെ ലക്ഷ്യത്തെ ബാധിക്കും.
അത്യാവശ്യ യാത്രകൾക്ക് മാത്രമാണ് ഇപ്പോൾ പാസ് അനുവദിക്കുന്നത്. തൊട്ടടുത്ത കടയിൽ നിന്നു മരുന്ന്, ഭക്ഷണം, പാൽ, പച്ചക്കറികൾ എന്നിവ വാങ്ങാൻ പോകുന്നവർ പാസ്സിന് അപേക്ഷിക്കേണ്ടതില്ല. അവരും സത്യവാങ്മൂലം കയ്യിൽ കരുതിയാൽ മതി. അവശ്യസാധനങ്ങൾ വാങ്ങുന്നതിനു പുറത്തിറങ്ങാമെന്നാണെങ്കിലും അതു ദുരുപയോഗം ചെയ്താൽ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
അത്യാവശ്യ യാത്രകൾക്ക് പൊലീസ് പാസിന് https://pass.bsafe.kerala.gov.in/ എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. അവശ്യസർവ്വീസ് വിഭാഗത്തിലെ തിരിച്ചറിയൽ കാർഡ് ഇല്ലാത്തവർക്കും വീട്ടുജോലിക്കാർ, തൊഴിലാളികൾ എന്നിവർക്കുമാണ് ഓൺലൈനായി അപേക്ഷിക്കാവുന്നത്. ഇവർക്കുവേണ്ടി ഇവരുടെ തൊഴിൽദായകർക്കും അപേക്ഷിക്കാം. യാത്രാനുമതി കിട്ടിയാൽ ഈ വെബ്സൈറ്റിൽ നിന്നു തന്നെ പാസ് ഡൗൺലോഡ് ചെയ്യാം.
മരണാനന്തര ചടങ്ങുകൾ, നേരത്തെ നിശ്ചയിച്ച വിവാഹം എന്നിവയ്ക്ക് കാർമികത്വം വഹിക്കേണ്ട പുരോഹിതർക്ക് ജില്ല വിട്ട് യാത്ര ചെയ്യാനും മടങ്ങി വരാനും അനുമതിയുണ്ട്. ഇവർ സ്വയം തയ്യാറാക്കിയ സത്യപ്രസ്താവന, തിരിച്ചറിയൽ കാർഡ്, ക്ഷണക്കത്ത് എന്നിവ കരുതണം. നിർമ്മാണ മേഖലയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ജോലി ചെയ്യാം. തൊഴിലുറപ്പു ജോലിക്ക് പരമാവധി 5 പേർ മാത്രമാണ് അനുമതി. അതിഥി തൊഴിലാളികൾ കോവിഡ് ബാധിതരല്ലെന്ന് ഉറപ്പു വരുത്തി നിർമ്മാണ സ്ഥലത്തു തന്നെ താമസവും ഭക്ഷണവു ഉറപ്പാക്കണം.
Recommended Video