ജയരാജനെ വീഴ്ത്താൻ ബിജെപി-കോൺഗ്രസ് വോട്ട് കച്ചവടം, ബിജെപിയുടെ രഹസ്യ സർക്കുലർ
വടകര: പി ജയരാജനും കെ മുരളീധരനും തമ്മില്‍ ഏറ്റുമുട്ടിയ വടകരയില്‍ ജയം ആര്‍ക്കൊപ്പായിരിക്കും എന്നത് പ്രവചനാതീതമാണ്. എല്‍ഡിഎഫിനും യുഡിഎഫിനും മണ്ഡലത്തില്‍ ഒരുപോലെ വിജയസാധ്യതയുണ്ട്. ഉയര്‍ന്ന പോളിംഗ് ശതമാനം തങ്ങള്‍ക്ക് തുണയാവും എന്ന ആത്മവിശ്വാസത്തിലാണ് ഇരുമുന്നണികളും.
വടകരയില്‍ കോണ്‍ഗ്രസിന് വേണ്ടി ബിജെപി വോട്ട് മറിച്ചിട്ടുണ്ട് എന്നാണ് സിപിഎം ആരോപിക്കുന്നത്. എന്നാല്‍ ജയരാജനെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിന് വോട്ട് മറിക്കരുത് എന്ന് ആവശ്യപ്പെട്ട് ബിജെപി രഹസ്യ സര്‍ക്കുലര്‍ തന്നെ ഇറക്കിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

വോട്ട് കച്ചവടം
സംസ്ഥാനത്തെ എട്ട് ലോക്‌സഭാ മണ്ഡലങ്ങളില്‍ ബിജെപിയുടെ വോട്ടുകള്‍ സിപിഎമ്മിനെ തോല്‍പ്പിക്കുന്നതിന് വേണ്ടി കോണ്‍ഗ്രസിന് മറിച്ചിട്ടുണ്ട് എന്നാണ് ഇടതുപക്ഷം ആരോപിക്കുന്നത്. വടകരയിലും കോഴിക്കോടും ഇത്തരത്തില്‍ വോട്ട് കച്ചവടം നടന്നിട്ടുണ്ട് എന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

ജയരാജനെ തോൽപ്പിക്കാൻ
കണ്ണൂരിലെ കരുത്തനായ സിപിഎം നേതാവ് പി ജയരാജന്‍ സംഘപരിവാറിന്റെ കടുത്ത ശത്രുവാണ്. കണ്ണൂരില്‍ സംഘപരിവാറിനെ ചെറുക്കുന്നത് ജയരാജന്റെ നേതൃത്വത്തിലാണ് എന്നതാണ് കാരണം. അതുകൊണ്ട് തന്നെ ജയരാജന്‍ മത്സരിക്കാന്‍ എത്തുമ്പോള്‍ അദ്ദേഹത്തെ തോല്‍പ്പിക്കാന്‍ ബിജെപി മുരളിക്ക് വോട്ട് നല്‍കും എന്നാണ് സിപിഎം കരുതുന്നത്.

ഗൂഢാലോചനയുടെ ഭാഗം
കെ മുരളീധരന്‍ വടകരയില്‍ സ്ഥാനാര്‍ത്ഥിയായി വന്നത് പോലും കോണ്‍ഗ്രസ്-ബിജെപി അന്തപുര ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് എന്നാണ് പി മോഹനന്‍ കഴിഞ്ഞ ദിവസം ആരോപിച്ചത്. എന്നാല്‍ വടകരയില്‍ ബിജെപി വോട്ടുകള്‍ ചോരുന്നത് തടയാന്‍ പാര്‍ട്ടി തന്നെ സര്‍ക്കുലര്‍ ഇറക്കിയിരുന്നുവെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.

കോണ്‍ഗ്രസിന് വോട്ട് മറിക്കരുത്
ബിജെപിയുടെ കടുത്ത ശത്രുവായ ജയരാജന്‍ തോല്‍ക്കണം എന്ന വികാരത്തിന്റെ പുറത്ത് കോണ്‍ഗ്രസിന് വോട്ട് മറിക്കരുത് എന്ന് അണികള്‍ക്ക് നിര്‍ദേശം നല്‍കുന്നതാണ് സര്‍ക്കുലര്‍. ബിജെപി ജില്ലാ നേതൃത്വമാണ് സര്‍ക്കുലര്‍ പുറത്ത് ഇറക്കിയത്. തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ ആയിരുന്നു സര്‍ക്കുലര്‍.

വോട്ട് കുറഞ്ഞാലും പണി
സ്ഥാനാര്‍ത്ഥിയായി പി ജയരാജനെ സിപിഎം പ്രഖ്യാപിച്ചത് മുതല്‍ വോട്ട് മറിക്കാന്‍ മണ്ഡലത്തിലെ ഒരു വിഭാഗം ബിജെപി പ്രവര്‍ത്തകര്‍ ആലോചിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാളും മണ്ഡലത്തിലെ ബിജെപി വോട്ടുകള്‍ കുറയുന്നത് പാര്‍ട്ടി നേതൃത്വത്തിന് പിന്നീട് വിശദീകരിക്കേണ്ടതായി വരും.

സ്വന്തം ചിഹ്നം മറക്കരുത്
മാത്രമല്ല ശബരിമല പോലെ അനുകൂല സാഹചര്യമുണ്ടായിട്ടും മണ്ഡലത്തിലെ വോട്ടുകള്‍ കൂടിയില്ല എന്ന സാഹചര്യം വോട്ട് മറിക്കല്‍ മൂലമുണ്ടായാല്‍ അത് പുതുതായി പാര്‍ട്ടിയിലേക്ക് കടന്ന് വന്നവരെ നിരാശരാക്കുമെന്നും നേതൃത്വം വിലയിരുത്തുന്നു. അതുകൊണ്ടാണ് സ്വന്തം ചിഹ്നത്തിന് തന്നെ വോട്ട് ചെയ്യണം എന്നാവശ്യപ്പെട്ടുളള സര്‍ക്കുലര്‍ ബിജെപി ഇറക്കിയത്.

ആരോപണം പിതൃശൂന്യം
സിപിഎമ്മിനെ തോല്‍പ്പിക്കുന്നതിന് വേണ്ടി കോണ്‍ഗ്രസിന് സീറ്റ് ഉയര്‍ത്താന്‍ കൂട്ട് നില്‍ക്കരുത് എന്നാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്. സിപിഎം ജയിക്കുന്നതും കോണ്‍ഗ്രസ് ജയിക്കുന്നതും ഒരുപോലെയാണ് എന്നാണ് നേതൃത്വത്തിന്റെ വാദം. വോട്ട് കച്ചവടം നടത്തുന്നു എന്ന സിപിഎം ആരോപണം പിതൃശൂന്യമാണ് എന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.












Click it and Unblock the Notifications