അന്ന് നായകന് ഞങ്ങൾ കയ്യടിച്ചിട്ടുണ്ട്, ഇപ്പോൾ കോമഡി പടം! സുരേഷ് ഗോപിയെ വിമർശിച്ച് സംവിധായകൻ
അയ്യപ്പന്റെ പേരിൽ വോട്ട് പിടിച്ചതിന് തൃശൂർ കളക്ടർ ടിവി അനുപമ നോട്ടീസ് അയച്ചതോടെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി വെട്ടിലായിരിക്കുകയാണ്. സുരേഷ് ഗോപി പെരുമാറ്റച്ചട്ടം ലംഘിച്ചു എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണയും അഭിപ്രായപ്പെട്ടിരിക്കുന്നത്.
ഇതോടെ കളക്ടർക്ക് വിവരക്കേടാണ് എന്നും തിരഞ്ഞെടുപ്പ് കമ്മീഷണർ മണ്ടനാണ് എന്നുമൊക്കെയായി ബിജെപി നേതാക്കളുടെ പ്രതികരണം. ടിവി അനുപമയ്ക്ക് നേരെ സംഘപരിവാർ അനുകൂലികൾ സൈബർ ആക്രമണവും അഴിച്ച് വിട്ടിരിക്കുന്നു. അതിനിടെ സുരേഷ് ഗോപിയെ വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് സംവിധായകനായ സുദേവൻ.
ആ സിനിമകൾ ഹരം കൊളളിച്ചു
സുദേവന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്: ''നടൻ സുരേഷ് ഗോപി വായിച്ചറിയുവാൻ. ഞാൻ കോളേജിൽ പഠിക്കുന്ന കാലത്താണ് താങ്കളുടെ തലസ്ഥാനം, ഏകലവ്യൻ, മാഫിയ, കമ്മീഷണർ തുടങ്ങിയ സിനിമകൾ ഇറങ്ങുന്നത്. ആ ഒരു പ്രായത്തിൽ ആ സിനിമകൾ എന്നെ ഹരം കൊള്ളിച്ചിട്ടുണ്ട്.
ആ സിനിമകൾ ഗംഭീരമാണെന്നല്ല
അഴിമതി നടത്തുന്ന രാഷ്ട്രീയക്കാർക്ക് എതിരെയും അതിനു കൂട്ടുനിൽക്കുന്ന പോലീസുകാർക്കെതിരെയും മന്ത്രിമാർക്കു എതിരെയും കൈ ചൂണ്ടുന്ന നായകനെ ഞങ്ങൾ കയ്യടിച്ചിട്ടുണ്ട്. കള്ളസ്വാമിയെ വിരട്ടുന്ന ഡയലോഗ്ഒക്കെ..
ഈ ഗണത്തിൽ ഉള്ള സിനിമകൾ ഒക്കെ ഗംഭീരമാണെന്നല്ല. ആ പ്രായത്തിൽ അത് ഞങ്ങൾ ആസ്വദിച്ചിരുന്നു എന്നാണു പറഞ്ഞു വരുന്നത്. വേറെ ഒന്നുമല്ല..
ഇപ്പോഴത്തേത് കോമഡി പടം
സമയമുള്ളപ്പോ താങ്കൾ അഭിനയിച്ച സിനിമകൾ ഒന്ന് കണ്ടു നോക്കുന്നത് നല്ലതാണ്. സിനിമയിലെ നായകനും സിനിമയ്ക്കു പുറത്തെ ആളും എവിടെനിൽക്കുന്നു എന്ന് ചിലപ്പോ മനസിലായേക്കും (ഉറപ്പൊന്നുമില്ല) വെള്ളിത്തിരയിൽ കണ്ട നായകന് ഞങ്ങൾ കയ്യടിച്ചിട്ടുണ്ട് ആ പ്രായത്തിൽ. ഇപ്പോൾ കാണുന്നതൊക്കെ താങ്കളുടെ കോമഡി പടമായി ആസ്വദിക്കുന്നു'' എന്നാണ് പോസ്റ്റ്.
സുരേഷ് ഗോപി മത്സരിക്കാൻ ഇറങ്ങുമ്പോൾ
സംവിധായകൻ എം നിഷാദും കഴിഞ്ഞ ദിവസം സുരേഷ് ഗോപിയെ രൂക്ഷമായി വിമർശിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു: '' സുരേഷ് ഗോപി മത്സരിക്കാൻ ഇറങ്ങുമ്പോൾ. താരങ്ങൾ രാഷ്ട്രീയത്തിൽ ഇറങ്ങുന്നതും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും ആദ്യമല്ല. അത് ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനങ്ങളാണ്. പണ്ടൊരു സരസനായ വ്യക്തി പറഞ്ഞതോർമ്മ വരുന്നു.
പരിഹാസ്യ കഥാപാത്രം
രാഷ്ട്രീയത്തിൽ ഇറങ്ങിയെന്നും ,സിനിമയിൽ കയറിയെന്നും അങ്ങനെയാണ് നാടൻ ഭാഷ. ഒരർത്ഥത്തിൽ ശരിയാണ്. രാഷ്ട്രീയം ഒരിറക്കമാണോ? പൂർണ്ണമായും അതിനോട് യോജിക്കുന്നില്ലെന്കിലും സുരേഷ് ഗോപിയുടെ കാര്യത്തിൽ അത് ശരി തന്നെയാണ്. വ്യക്തിപരമായി അദ്ദേഹത്തിന് ഒരുപാട് നേട്ടങ്ങൾ ഉണ്ടായിട്ടുണ്ടാകാം പക്ഷെ പൊതു സമൂഹത്തിന്റ്റെ മുമ്പിൽ പലപ്പോഴും സുരേഷ് ഗോപിയുടെ നിലപാടുകൾ അദ്ദേഹത്തെ പരിഹാസ്യ കഥാപാത്രമാക്കി മാറ്റാറുണ്ട്.
അയാളിലെ സവർണ്ണമനസ്സിന്റ്റെ ആഴം
തനിക്കിനിയൊരു ജന്മമുണ്ടെന്കിൽ ബ്രാഹ്മണനായി ജനിച്ചാൽ മതിയെന്ന സുരേഷിന്റ്റെ പരസ്യപ്രസ്താവന മാതം മതി അയാളിലെ സവർണ്ണമനസ്സിന്റ്റെ ആഴം അളക്കാൻ. അദ്ദേഹത്തെ അടുത്തറിയാവുന്ന വ്യക്തിയെന്ന നിലയിലും, അയാളെ അടുത്ത് നിന്ന് സൂക്ഷ്മമായീ നീരീക്ഷിച്ചിട്ടുളളത് കൊണ്ടും, എന്റ്റെ നിഗമനം തെറ്റിയിട്ടില്ല എന്ന് നൂറ് ശതമാനം ഉറപ്പിക്കാൻ പറ്റും.
അയാളൊരു മണ്ടനൊന്നുമല്ല
Suresh Gopi is an exhibisionist and a materialistic person. അയാളൊരു മണ്ടനൊന്നുമല്ല. മോഡിയുടെ അടിമയാണ് താനെന്ന് അയാൾ പറഞ്ഞതും വെറുതെയല്ല.. (അടിമ ഗോപി എന്ന ആക്ഷേപം അയാൾ ഒരുപാട് ആസ്വദിക്കുന്നുണ്ട് എന്നതാണ് സത്യം)..സുരേഷ് ഗോപിക്ക് വ്യക്തമായ രാഷ്ട്രീയം ഉണ്ടോ? പലപ്പോഴും അയാളുടെ സുഹൃത്തുക്കൾക്ക് പോലും തോന്നിയിട്ടുളള സംശയങ്ങളും, അവരുടെ മനസ്സിലെ ചോദ്യങ്ങളുമാണ്.
പത്തരമാറ്റ് അവസരവാദി
എന്നാൽ അയാൾക്ക് വ്യക്തമായ രാഷ്ട്രീയം ഇല്ല. പക്ഷെ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. അത് ലീഡർ കരുണാകരന്ചോറ് വിളമ്പി കൊടുത്തപ്പോഴും, സ: വി എസി വേണ്ടി തിരഞ്ഞെടുപ്പിൽ പ്രസംഗിക്കാൻ പോയപ്പോഴുമെല്ലാം നാം കണ്ടതാണ്. നല്ല ഒന്നാന്തരം ഇരട്ടതാപ്പ്. പത്തരമാറ്റ് അവസരവാദി. വിശേഷണങ്ങൾ തീരുന്നില്ല.സംഘപരിവാർ പാളയത്തിൽ ഒരു സുപ്രഭാതത്തിൽ ചെന്ന് പെട്ടതല്ല അയാൾ...
ജാഗ്രതയോടെ കരുക്കൾ നീക്കി
വ്യക്തമായ പ്ളാനിങ്ങിലൂടെ തന്നെയാണ് സുരേഷ്ഗോപി അത്തരം നിലപാട് എടുത്തത്. ഏഷ്യാനെറ്റിലെ ഞാൻ കോടീശ്വരൻ പരിപാടിയിലൂടെ അതി ബുദ്ധിപൂർവ്വം, സുരേഷ് അയാളുടെ വർഗ്ഗീയ അജണ്ട സൂത്രത്തിൽ തിരുകികയറ്റി. സാധാരണ ജനങ്ങളുടെയിടയിൽ മനുഷത്ത്വമുളള നല്ല മനുഷ്യൻ ഇമേജ് വളർത്തിയെടുക്കാൻ ജാഗ്രതയോടെ കരുക്കൾ നീക്കി.
ആട്ടിൻ തോലിട്ട ചെന്നായ്
പക്ഷെ ആട്ടിൻ തോലിട്ട ചെന്നായ് അതിന്റ്റെ തനി കൊണം കാണിക്കുമെന്ന് പറഞ്ഞത് പോലെ അയാളിലെ വർഗ്ഗീയവാദി ഉണരുന്നത് കേരളം കണ്ടു.. ബി ജെ പിയിലെസാധാരണ പ്രവർത്തകരെയും ആ പാർട്ടിക്ക് വേണ്ടി രാവും പകലും കഷ്ടപ്പെട്ട നേതാക്കളേയും നോക്ക് കുത്തികളാക്കി,അടിമ പട്ടം നേടി രാജ്യസഭാ MP യായി സുരേഷ്ഗോപി നൂലിൽ കെട്ടിയിറങ്ങയപ്പോൾ...നിശ്ശബ്ദം..നോക്കി നിൽക്കാനേ അവർക്ക് കഴിഞ്ഞുളളൂ..
നിങ്ങളുടെ പരിപ്പ് വേവില്ല
അതാണ് സുരേഷ് ഗോപി.. വിഡ്ഡിത്തം വിളമ്പും , (അത് പിന്നെ ആ പാർട്ടിയുടെ മുഖമുദ്ര ആണല്ലോ...) പക്ഷെ സുരേഷിനറിയാം എന്ത് എവിടെ കൊണ്ടെത്തിക്കണമെന്ന്... പക്ഷെ ഇത് കേരളമാണ് പ്രബുദ്ധരായ ജനങ്ങളുളള കേരളം...മതേതര വിശ്വാസികളുളള കേരളം.. ഉത്തരേന്ത്യയിലെ നിരക്ഷരായ പാവപ്പെട്ടവരെ പറഞ്ഞ് പറ്റിക്കുന്ധത് പോലെഇവിടെ ഈ സാക്ഷര കേരളത്തിൽ സുരേഷേ നിങ്ങളുടെ പരിപ്പ് വേവില്ല
കുരുപൊട്ടിയിട്ട് കാര്യമില്ല
കേരളം ഒരു വർഗ്ഗിയവാദിക്ക് പരവതാനി വിരിച്ച് കൊടുക്കില്ല ഒരു കാലത്തും. പ്രത്യേകിച്ച് തൃശ്ശൂരിലെ പ്രബുദ്ധരായ വാേട്ടർമാർ... NB.. ഇതെന്റ്റെ അഭിപ്രായമാണ്..നല്ല ബോധ്യത്തോട് കുടി തന്നെയാണ് ഞാൻ ഈ കുറിപ്പെഴുതിയിരിക്കുന്നത്.. ആരുടെയും കുരുപൊട്ടിയിട്ട് കാര്യമില്ല'' എന്നാണ് എംഎ നിഷാദിന്റെ പോസ്റ്റ്.
ഫേസ്ബുക്ക് പോസ്റ്റ്
സംവിധായകൻ സുദേവന്റെ ഫേസ്ബുക്ക് പോസ്റ്റ്
പത്തനംതിട്ട ബിജെപിയിലും ജനപക്ഷം പാർട്ടിയിലും കൂട്ടരാജി! പ്രവർത്തകർ സിപിഎമ്മിലേക്ക്!
വിവാദത്തിൽ മുങ്ങി തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി, മണ്ഡലത്തിലെ രാഷ്ട്രീയം ഇങ്ങനെ