പത്തനംതിട്ടയിൽ അന്തംവിട്ട പോളിംഗ്! 75,000 വോട്ടിന്റെ ഭൂരിപക്ഷം പ്രവചിച്ച് വീണ ജോർജ്!
പത്തനംതിട്ട: ഇത്തവണ യുഡിഎഫും എല്‍ഡിഎഫും എത്ര വീതം സീറ്റുകള്‍ നേടും എന്നതിനപ്പുറം കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമോ എന്ന ആകാംഷയാണ് ഉയര്‍ന്ന് നില്‍ക്കുന്നത്. സംസ്ഥാനത്ത് ഒട്ടാകെ റെക്കോര്‍ഡ് പോളിംഗ് നടന്നത് ബിജെപിയുടെ പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തുന്നു. ഇടത്-വലത് മുന്നണികളും വലിയ പ്രതീക്ഷയിലാണ്.
ബിജെപി ഇത്തവണ ഉറപ്പായും നേടുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന മണ്ഡലങ്ങളിലൊന്ന് പത്തനംതിട്ടയാണ്. മണ്ഡലത്തിലാകട്ടെ കനത്ത പോളിംഗ് ആണ് ഉണ്ടായിരിക്കുന്നത്. ശബരിമല വിഷയം വലിയ തോതില്‍ വോട്ടര്‍മാരെ സ്വാധീനിച്ചിട്ടുണ്ട് എന്ന് വ്യക്തം. ഭൂരിപക്ഷ സമുദായ കേന്ദ്രങ്ങളിലും ന്യൂനപക്ഷ സമുദായ കേന്ദ്രങ്ങളിലും ശക്തമായ വോട്ടിംഗ് നടന്നു എന്നത് പത്തനംതിട്ടയിലെ ഫലം എന്താകുമെന്നത് പ്രവചനാതീതമാക്കുന്നു.
പത്തനംതിട്ട സസ്പെൻസ്
പത്തനംതിട്ടയില്‍ ആദ്യം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത് ഇടത് മുന്നണി ആയിരുന്നു. അതിന്റെ നേട്ടം ആദ്യഘട്ടത്തില്‍ ഇടത് മുന്നണിക്കുണ്ടായിരുന്നു താനും. എന്നാല്‍ ആന്റോ ആന്റണിയും പിന്നാലെ കെ സുരേന്ദ്രനും കൂടി സ്ഥാനാര്‍ത്ഥികളായി എത്തിയതോടെ പത്തനംതിട്ടയില്‍ കളി മാറി.
റെക്കോര്‍ഡ് പോളിംഗ്
ശബരിമല ഉള്‍പ്പെടുന്ന മണ്ഡലമാണ് പത്തനംതിട്ടയിലെ തിരഞ്ഞെടുപ്പിനെ ഇത്രയേറെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. ശബരിമലയില്‍ ആര്‍ക്കൊപ്പമാണ് ജനം എന്ന വിധിയെഴുത്ത് കൂടിയാവും പത്തനംതിട്ടയിലേത്. ഇത്തവണ മണ്ഡലത്തില്‍ നടന്നിരിക്കുന്നത് റെക്കോര്‍ഡ് പോളിംഗ് ആണ്.
ബൂത്തുകളിലേക്ക് ആളുകള്‍ ഒഴുകി
2014ല്‍ സംസ്ഥാനത്തെ ഏറ്റവും കുറവ് പോളിംഗ് നടന്ന മണ്ഡലം പത്തനംതിട്ട ആയിരുന്നു. പൊതുവേ പതുക്കെ മാത്രമാണ് പത്തനംതിട്ടയില്‍ പോളിംഗ് ദിവസം വോട്ട് വീഴാറുളളത്. എന്നാല്‍ ഇത്തവണ രാവിലെ മുതല്‍ ബൂത്തുകളിലേക്ക് ആളുകള്‍ ഒഴുകി. പ്രത്യേകിച്ചും സ്ത്രീകള്‍ കൂട്ടമായി വന്ന് വോട്ട് ചെയ്തു.
പത്ത് ലക്ഷം കടന്നു
മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും ശക്തമായ പോളിംഗ് നടന്നു. പത്തനംതിട്ടയുടെ ചരിത്രത്തില്‍ ആദ്യമായി വോട്ട് ചെയ്തവരുടെ എണ്ണം പത്ത് ലക്ഷം കടന്നു. 2014ല്‍ 66.01 ആയിരുന്നു പത്തനംതിട്ടയിലെ പോളിംഗ് ശതമാനം. ഇത്തവണ അത് 74.19 ലേക്ക് ഉയര്‍ന്നു.
ഹിന്ദു വോട്ടുകളിൽ പ്രതീക്ഷ
അതായത് 8.18 ശതമാനത്തിന്റെ വലിയ വര്‍ധനവ് മണ്ഡലത്തിലുണ്ടായി. പോളിംഗ് ശതമാനം ഉയര്‍ന്നത് തങ്ങള്‍ക്ക് ഗുണകരമാവും എന്ന് മൂന്ന് മുന്നണികളും കണക്ക് കൂട്ടുന്നു. മണ്ഡലത്തിലെ ഹിന്ദു വോട്ടുകളിൽ ഭൂരിപക്ഷവും തങ്ങള്‍ക്ക് ലഭിക്കും എന്നാണ് ബിജെപിയും കെ സുരേന്ദ്രനും കണക്ക് കൂട്ടുന്നത്.
രാഷ്ട്രീയ വോട്ട് ചോരില്ല
മണ്ഡലത്തിലെ സിപിഎമ്മിന്റെ അടിത്തറയായ ഹിന്ദു വോട്ടുകള്‍ ശബരിമലയുടെ പശ്ചാത്തലത്തില്‍ സുരേന്ദ്രന് ലഭിക്കും എന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. എന്നാല്‍ തങ്ങളുടെ അവസാനത്തെ രാഷ്ട്രീയ വോട്ടും വീണ ജോര്‍ജിന്റെ പെട്ടിയില്‍ വീഴ്ത്താന്‍ സിപിഎമ്മിന് സാധിച്ചിട്ടുണ്ട് എന്നാണ് വിലയിരുത്തപ്പെടുന്നത്.
നിർണായകം ന്യൂനപക്ഷം
പത്തനംതിട്ടയില്‍ ഏറെ നിര്‍ണായകമാണ് ന്യൂനപക്ഷ വോട്ടുകള്‍. ബിജെപിക്കെതിരെ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം മണ്ഡലത്തില്‍ ഉണ്ടായിട്ടുണ്ട് എന്നുറപ്പാണ്. അത് വീണ ജോര്‍ജിനാണോ ആന്റൊ ആന്റണിക്കാണോ ഗുണം ചെയ്യുക എന്നാണ് ഇനി അറിയേണ്ടത്. ന്യൂനപക്ഷ വോട്ടുകള്‍ ഇവര്‍ക്കിടയില്‍ ഭിന്നിച്ച് പോകുമെന്നത് ബിജെപിക്ക് പ്രതീക്ഷയേറ്റുന്നു.
ഓര്‍ത്തഡോക്‌സ് പിന്തുണ
ഓര്‍ത്തഡോക്‌സ് പിന്തുണ വീണ ജോര്‍ജിനാണ് എന്ന് അവസാന നിമിഷം ബാവ തിരുമേനി പ്രസ്താവന നടത്തിയത് ഇടത് പക്ഷത്തിന് വലിയ നേട്ടമാകും എന്ന് വീണ ജോര്‍ജ് അവകാശപ്പെടുന്നു. കാഞ്ഞിരപ്പളളിയിലും പൂഞ്ഞാറിലും വോട്ടിംഗ് ശതമാനം ഉയര്‍ന്നത് അതിനുളള സൂചനയാണെന്നും വീണ ജോര്‍ജ് അവകാശപ്പെടുന്നു.
ക്രോസ് വോട്ടിംഗ്
മാത്രമല്ല യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിക്കെതിരെ പത്തനംതിട്ടയിലെ കോണ്‍ഗ്രസില്‍ അതൃപ്തിയുണ്ടായിരുന്നു. ഇത് ഇടത് പക്ഷത്തേക്ക് കോണ്‍ഗ്രസുകാരുടെ ക്രോസ് വോട്ടിംഗിന് കാരണമാകും എന്നും എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നു. ബിജെപി ജയിക്കണം എന്നാഗ്രഹിക്കാത്ത നിഷ്പക്ഷരുടെ വോട്ടുകളും ഇടത് പക്ഷം പത്തനംതിട്ടയില്‍ പ്രതീക്ഷിക്കുന്നുണ്ട്.
ആറന്മുളയിലും കോന്നിയിലും അടൂരിലും
ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലകളായ കാഞ്ഞിരപ്പളളിയിലും പൂഞ്ഞാറിലും ഇത്തവണ വന്‍ പോളിംഗ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം ഹൈന്ദവ വോട്ടുകള്‍ കൂടുതലുളള മണ്ഡലങ്ങളും പിന്നിലല്ല. ആറന്മുളയിലും കോന്നിയിലും അടൂരിലും ഉയര്‍ന്ന പോളിംഗ് ആണ് എന്നത് ബിജെപിക്ക് പ്രതീക്ഷ നല്‍കുന്ന ഘടകമാണ്.
ശക്തമായ അടിയൊഴുക്ക്
ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിന് എതിരെ നിലപാട് എടുത്തത് കൊണ്ട് തന്നെ വിശ്വാസി വോട്ടുകള്‍ ഒരു നിശ്ചിത ശതമാനം തങ്ങള്‍ക്ക് ലഭിക്കുമെന്ന് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നു. അടൂരിലും ആറന്മുളയിലും അടക്കമുളള പാര്‍ട്ടി വോട്ടുകള്‍ ചോരില്ലെന്ന് എല്‍ഡിഎഫും കണക്ക് കൂട്ടുന്നു. എന്നാല്‍ ഇരുപക്ഷത്തും ശക്തമായ അടിയൊഴുക്ക് ഉണ്ടെന്നും നിരവധി കോണ്‍ഗ്രസ്-സിപിഎം വോട്ടുകള്‍ സുരേന്ദ്രന് കിട്ടിയിട്ടുണ്ടെന്നുമാണ് ബിജെപി വിലയിരുത്തല്‍.
75,000 വോട്ടിന്റെ ഭൂരിപക്ഷം
പിസി ജോര്‍ജ് എന്‍ഡിഎയ്ക്ക് ഒപ്പം ചേര്‍ന്നത് കൊണ്ട് ന്യൂനപക്ഷത്ത് നിന്ന് തരക്കേടില്ലാത്ത വോട്ട് കിട്ടുമെന്നും ബിജെപി കരുതുന്നു. 75,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പത്തനംതിട്ടയില്‍ എല്‍ഡിഎഫ് ജയിക്കുമെന്ന് വീണ ജോര്‍ജ് അവകാശപ്പെടുന്നു. ഇടത്-വലത് മുന്നണി വോട്ടുകള്‍ പിടിച്ചിട്ടുണ്ടെന്നും വിജയം ഉറപ്പാണെന്നും കെ സുരേന്ദ്രന്‍ അവകാശപ്പെടുന്നു. ആന്റോ ആന്റണിയും വിജയം തന്നെയാണ് പ്രതീക്ഷിക്കുന്നത്.
'ശബരിമലക്ക് പോയത് നീയാണോടീ' പ്രിസൈഡിംഗ് ഓഫീസറായ ബിന്ദുവിന് ആർഎസ്എസുകാരുടെ തെറിയഭിഷേകം
'കേരളത്തിൽ ഇടത് തരംഗം, ഇത്തവണയും താമര വിരിയില്ല, യുഡിഎഫിനും തിരിച്ചടി', പ്രതീക്ഷയിൽ സിപിഎം