കേരളത്തിലെ ചൗക്കിദാറും ചോർ ഹേ... കണ്ണൂരിൽ കള്ളവോട്ടിന് വീഡിയോ തെളിവുണ്ട്, ആരോപണവുമായി കെ സുധാകരൻ
Recommended Video
കണ്ണൂർ: ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഏറ്റവും അധികം പോളിംഗ് ശതമാനം രേഖപ്പെടുത്തിയ മണ്ഡലമാണ് കണ്ണൂർ. കണ്ണൂരിൽ സിപിഎം വ്യാപകമായി കള്ളവോട്ട് ചെയ്തുവെന്ന് ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരൻ. ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് കള്ളവോട്ടെന്നാണ് ആരോപണം.
മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തിലും ബൂത്തിലും വരെ വ്യാപകമായി കള്ളവോട്ട് നടന്നെന്ന് വാർത്താ സമ്മേളനത്തിൽ കെ സുധാകരൻ ആരോപിച്ചു. വീഡീയോ അടക്കമുള്ള തെളിവുകൾ വെച്ച് നിയമ നടപടി സ്വീകരിക്കുമെന്നും സുധാകരൻ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ കട്ടക്കലിപ്പിൽ, മാധ്യമങ്ങളെ പറപ്പിച്ചു! സിപിഎം വൻ തിരിച്ചടി ഉറപ്പിച്ചു?
വ്യാപക കള്ളവോട്ട്
പ്രധാനമായി തളിപ്പറമ്പ്, മട്ടന്നൂർ, ധർമ്മടം എന്നിവിടങ്ങളിൽ കള്ളവോട്ട് നടന്നുവെന്നാണ് കെ സുധാകരൻ ആരോപിക്കുന്നത്. സുരക്ഷാ സജ്ജീകരണങ്ങളിൽ പോരായ്മയുണ്ടെന്നും സിപിഎം പ്രവർത്തകർക്ക് പോലീസ് ഒത്താശ ചെയ്തു നൽകിയെന്നും സുധാകരൻ ആരോപിച്ചു. കള്ളവോട്ടിന്റെ കൃത്യാമായ കണക്ക് പിന്നീട് പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. ഇടതുമുന്നണി ഏറ്റവും കൂടുതൽ പ്രതീക്ഷ വച്ചു പുലർത്തുന്ന മണ്ഡലങ്ങളാണ് ധർമ്മടവും മട്ടന്നൂറും. കണ്ണൂരിലെ തളിപ്പറമ്പ് മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്.
ഉയർന്ന പോളിംഗ്
അക്രമങ്ങൾ നടന്നിട്ട് പോലും കോൺഗ്രസ് പ്രവർത്തകർ കൃത്യമായി വോട്ട് ചെയ്തു. പക്ഷേ വരാത്ത ആളുകളുടെ വോട്ടും അതിന് ശേഷം ബൂത്തിലിരുന്ന് കുത്തി വ്യാപകമായി കള്ളവോട്ട് ചെയ്തു. ഇങ്ങനെയൊരു നാണം കെട്ട കള്ളവോട്ട് ഇതുവരെ ആരും ചെയ്തിട്ടില്ലെന്നും കണ്ണൂരിൽ ഇത് ആദ്യത്തെ സംഭവമാണെന്നും സുധാകരൻ ആരോപിക്കുന്നു.
മുഖ്യമന്ത്രിയുടെ ബൂത്തിൽ പോലും
മുഖ്യമന്ത്രിയുടെ സ്വന്തം നിയോജക മണ്ഡലത്തിൽ പോലും കള്ളവോട്ട് നടന്നു. സ്വന്തം മണ്ഡലത്തിൽ, സ്വന്തം ബൂത്തിൽ പോലും നടന്ന കള്ളവോട്ട് തടയാൻ കഴിയാത്ത മുഖ്യമന്ത്രിയാണിത്. മുഖ്യമന്ത്രി വോട്ട് രേഖപ്പെടുത്തിയ ആർസി അമല സ്കൂളിൽ വ്യാപകമായ കള്ളവോട്ട് നടന്നുവെന്നാണ് സുധാകരന്റെ ആരോപണം. സിപിഎം പ്രവർത്തകർ കള്ളവോട്ട് കുത്തിയപ്പോൾ പോളിംഗ് ഉദ്യോഗസ്ഥർ നോക്കു കുത്തികളായെന്നും സുധാകരൻ ആരോപിക്കുന്നു.
കേരളത്തിലെ ചൗക്കിദാറും
പ്രധാനമന്ത്രി നരേന്ദ്ര മോദിയേക്കുറിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ചൗക്കിദാർ ചോർ ഹേ എന്ന് പറഞ്ഞെങ്കിൽ ഇവിടുത്തെ ചൗക്കിദാറും ചോർ ഹേ എന്ന് പറയേണ്ട അവസ്ഥയാണെന്ന് സുധാകരൻ കുറ്റപ്പെടുത്തി. കള്ളവോട്ട് നടന്ന ബൂത്തുകളുടെ പട്ടിക ഉൾപ്പെടെ ഉയർത്തിയാണ് സുധാകരന്റെ ആരോപണം.
15ൽ അധികം ബൂത്തുകൾ
പതിനഞ്ചിൽ അധികം പഞ്ചായത്തുകളിലെ സിപിഎം ശക്തി കേന്ദ്രങ്ങളിൽ കള്ളവോട്ട് നടന്നുവെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. വെബ്കാസ്റ്റിംഗ് ദൃശ്യങ്ങളടക്കം ഉപയോഗിച്ച് ഇവ പുറത്ത് വിടാനാണ് നീക്കം. അതേ സമയം തളിപ്പറമ്പിലെ ചില ബൂത്തുകൾ ഉൾപ്പെടെ യുഡിഎഫ് ശക്തി കേന്ദ്രങ്ങളിൽ കള്ളവോട്ട് നടന്നുവെന്ന് സിപിഎമ്മും ആരോപിക്കുന്നു.
വ്യാപക ആക്രമണം
തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സിപിഎം വ്യാപക അക്രമം അഴിച്ചു വിട്ടെന്നും കെ സുധാകരൻ ആരോപിച്ചു. പലയിടത്തും കോൺഗ്രസ് ഓഫീസുകൾ എറിഞ്ഞു തകർത്തു. ബൂത്ത് ഏജന്റിന്റെ ശരീരത്തിൽ നായ്ക്കരണ പൊടി വിതറി. 30 ഓളം ബൂത്ത് എജൻറുമാരെ വിരട്ടിയോടിച്ചു. നിരവധി പ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
പോരാട്ടം തുടരും
തിരഞ്ഞെടുപ്പിൽ തോറ്റാലും കള്ളവോട്ടിനെതിരെ പോരാട്ടം തുടരുമെന്ന് കെ സുധാകരൻ വ്യക്തമാക്കി.സിറ്റിംഗ് എംപി കൂടിയായ പികെ ശ്രീമതി ടീച്ചറാണ് കണ്ണൂർ മണ്ഡലത്തിൽ കെ സുധാകരന്റെ പ്രധാന എതിരാളി. സികെ പത്മനാഭനാണ് ബിജെപി സ്ഥാനാർത്ഥി. 2014ൽ സിറ്റിംഗ് എംപിയായിരുന്ന കെ സുധാകരനെ 6566 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പികെ ശ്രീമതി ടീച്ചർ പരാജയപ്പെടുത്തുന്നത്.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ