ബിജെപി സുരേന്ദ്രനെ ഇറക്കുന്നത് തൃശൂരിലെന്ന് സൂചന, ഇടതിന് ഒന്നര ലക്ഷം ഭൂരിപക്ഷമുളള കോട്ട
തൃശൂര്‍: ശബരിമല പ്രശ്‌നത്തില്‍ ജയിലില്‍ കിടന്ന് പുറത്ത് എത്തിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് പാര്‍ട്ടിക്കുളളില്‍ മികച്ച ഇമേജ് നേട്ടമുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കെ സുരേന്ദ്രന്റെ ഈ പുതിയ ഇമേജിനെ ഉപയോഗപ്പെടുത്തി നേട്ടമുണ്ടാക്കാനുളള നീക്കത്തിലാണ് ബിജെപി.
കെ സുരേന്ദ്രനെ ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ ബിജെപി മത്സരിപ്പിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇടത് പക്ഷത്തിന് നിലവില്‍ ഒന്നരലക്ഷത്തോളം ഭൂരിപക്ഷമുളള കോട്ടയാണ് കെ സുരേന്ദ്രനിലൂടെ ബിജെപിക്ക് പിടിച്ചടക്കേണ്ടത്.
ഇടത് ശക്തികേന്ദ്രം
ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമായ തൃശൂര്‍ ലോക്‌സഭാ മണ്ഡലം സിപിഐയുടെ സിറ്റിംഗ് സീറ്റാണ്. സിഎന്‍ ജയദേവനാണ് മണ്ഡലത്തിലെ എംപി. ഇടത് പക്ഷത്തിന് ഏറ്റവും അധികം വിജയസാധ്യതയുളള മണ്ഡലങ്ങളിലൊന്നായ തൃശൂരില്‍ ജയദേവന്റെ ഭൂരിപക്ഷം ഒന്നര ലക്ഷത്തോളമാണ്. ഇത് മറികടക്കുക എന്ന ലക്ഷ്യമാണ് രണ്ടാമതുളള കോണ്‍ഗ്രസിനും മൂന്നാമതുളള ബിജെപിക്കും മുന്നിലുളളത്.
പ്രതാപന് സാധ്യത
മുതിര്‍ന്ന സിപിഐ നേതാവ് കെപി രാജേന്ദ്രനാണ് ഇത്തവണ തൃശൂരില്‍ മത്സരിക്കാനുളള സാധ്യത. കോണ്‍ഗ്രസില്‍ നിന്നും ടിഎന്‍ പ്രതാപന്റെ പേരാണ് പറഞ്ഞ് കേള്‍ക്കുന്നത്. എല്‍ഡിഎഫിനും യുഡിഎഫിനും വെല്ലുവിളി ഉയര്‍ത്തി മണ്ഡലത്തില്‍ ശക്തമായ ത്രികോണ മത്സരം കാഴ്ച വെയ്ക്കാനാണ് കെ സുരേന്ദ്രനെ ഇറക്കാന്‍ ബിജെപി ആലോചിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇരട്ടി വോട്ട് നേട്ടം
തൃശൂരില്‍ രാഷ്ട്രീയ അടിത്തറ വികസിപ്പിക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചിട്ടുണ്ട് എന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ പാര്‍ട്ടിക്ക് വോട്ട് ഇരട്ടിയായതും ബിജെപിക്ക് ആത്മവിശ്വാസമേറ്റുന്നു. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിന്ന് ലഭിച്ചതിനേക്കാള്‍ ഇരട്ടി നേട്ടമാണ് 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തൃശൂര്‍ ഉണ്ടായത്.
സുരേന്ദ്രൻ തൃശൂരിലേക്ക്
ഇത് കണക്കിലെടുത്താണ് സുരേന്ദ്രനെ ശക്തികേന്ദ്രമായ കാസര്‍കോഡ് നിന്നും തൃശൂരിലേക്ക് ഇറക്കുമതി ചെയ്യാന്‍ ബിജെപി നേതൃത്വം ആലോചിക്കുന്നത്. ഒന്നരലക്ഷം ഭൂരിപക്ഷമുളള ഇടതിനെ തോല്‍പ്പിച്ച് തൃശൂര്‍ പിടിച്ചെടുക്കുക എന്നത് ബിജെപിയെ സംബന്ധിച്ച് ഏറെ പ്രയാസപ്പെടേണ്ടി വരുന്ന കാര്യമാണ്. എങ്കിലും ഫലം ഉണ്ടാകും എന്ന് തന്നെയാണ് ബിജെപി പ്രതീക്ഷിക്കുന്നത്
വെല്ലുവിളിക്കാൻ ബിജെപി
സുരേന്ദ്രനെ പോലൊരു ശക്തനായ സ്ഥാനാര്‍ത്ഥി എത്തുകയാണ് എങ്കില്‍ തൃശൂരില്‍ 2019ല്‍ അത്ഭുതം സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് ബിജെപി കണക്ക് കൂട്ടുന്നു. ബിഡിജെഎസിന്റെയും എന്‍എസ്എസിന്റെയും പിന്തുണ വോട്ടാക്കി മാറ്റാന്‍ സാധിച്ചാല്‍ വിധി മാറി മറിയുമെന്ന് ബിജെപി കരുതുന്നു. തൃശൂര്‍, നാട്ടിക, പുതുക്കാട്, ഒല്ലൂര്‍, മണലൂര്‍, ഗുരുവായൂര്‍, ഇരിങ്ങാലക്കുട നിയമസഭാ മണ്ഡലങ്ങളില്‍ ഇതുവരെ രണ്ടാമത് എത്താന്‍ ബിജെപിക്ക് സാധിച്ചിട്ടില്ല.
ശക്തമായ ത്രികോണ മത്സരം
മണ്ഡലത്തിലെ ക്രിസ്ത്യന്‍ വോട്ടുകള്‍ അനുകൂലമാക്കാനും ബിജെപി ശ്രമങ്ങള്‍ നടത്തുന്നുണ്ട്. കെ സുരേന്ദ്രന്‍ തൃശൂരില്‍ മത്സരിക്കുകയാണ് എങ്കില്‍ മത്സരം ഇത്തവണ കടുപ്പമേറിയത് ആകും എന്നാണ് മുന്നണികള്‍ കരുതുന്നത്. ഇടതുപക്ഷം തൃശൂരിന്റെ കാര്യത്തില്‍ വലിയ ആത്മവിശ്വാസത്തിലാണ്. എന്നാല്‍ സുരേന്ദ്രന്റെ വരവ് വലിയ വെല്ലുവിളിയാകും ഇരുകക്ഷികള്‍ക്കുമെന്ന് ബിജെപി നേതൃത്വം വിലയിരുത്തുന്നു.