തിരുവനന്തപുരത്ത് പ്രതീക്ഷ നഷ്ടപ്പെട്ട് ബിജെപി, കുമ്മനത്തേക്കാൾ ജയ സാധ്യത പത്തനംതിട്ടയിൽ സുരേന്ദ്രന്
പത്തനംതിട്ട: ബിജെപിക്ക് സംസ്ഥാനത്ത് ഏറ്റവും പ്രതീക്ഷയുളള മണ്ഡലങ്ങള്‍ തിരുവനന്തപുരവും പത്തനംതിട്ടയുമാണ്. ശബരിമല വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഹൈന്ദവ വോട്ടുകളുടെ ഏകീകരണം നടന്നിട്ടുണ്ട് എന്നും അത് പത്തനംതിട്ടയിലും തിരുവനന്തപുരത്തും ബിജെപിക്ക് ഗുണം ചെയ്യും എന്നാണ് പാര്‍ട്ടി വിലയിരുത്തിയിരുന്നത്.
എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം വരാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കേ ബിജെപിയുടെ പ്രതീക്ഷകള്‍ കുറയുകയാണ് എന്നാണ് സൂചന. തിരുവനന്തപുരത്ത് ബിജെപിക്ക് വലിയ പ്രതീക്ഷ ഇല്ലെന്നും അതേസമയം പത്തനംതിട്ടയില്‍ പ്രതീക്ഷ ഉയര്‍ന്നിട്ടുണ്ട് എന്നുമാണ് റിപ്പോര്‍ട്ട്.
വിജയമുറപ്പിച്ച തലസ്ഥാനം
തുടക്കത്തില്‍ ബിജെപിക്ക് ഏറ്റവും വലിയ പ്രതീക്ഷയുണ്ടായിരുന്ന മണ്ഡലം തിരുവനന്തപുരമായിരുന്നു. മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജി വെച്ച് കുമ്മനം രാജശേഖരന്‍ സ്ഥാനാര്‍ത്ഥിയായി എത്തുക കൂടി ചെയ്തതോടെ വോട്ടെടുപ്പിന് മുന്‍പേ തിരുവനന്തപുരത്ത് ബിജെപി വിജയം ഉറപ്പിക്കുകയും ചെയ്തു.
പ്രതീക്ഷ കുറയുന്നു
വോട്ടെണ്ണി ഫലം അറിയാന്‍ ഇനി 7 ദിവസം മാത്രമാണ് അവശേഷിക്കുന്നത്. ഈ ഘട്ടത്തില്‍ തിരുവനന്തപുരത്ത് ബിജെപിക്ക് ജയസാധ്യത കുറവാണ് എന്നാണ് പാര്‍ട്ടി തന്നെ വിലയിരുത്തിയിരിക്കുന്നത്. മണ്ഡലത്തില്‍ ക്രോസ് വോട്ടിംഗ് നടന്നതായി കുമ്മനം രാജശേഖരന്‍ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.
സാധ്യത പത്തനംതിട്ടയിൽ
തിരുവനന്തപുരത്തേക്കാള്‍ ബിജെപിക്ക് വിജയസാധ്യത കെ സുരേന്ദ്രന്‍ മത്സരിച്ച പത്തനംതിട്ടയിലാണ് എന്നാണ് ബിജെപി പാര്‍ലമെന്റ് മണ്ഡലം നേതൃയോഗം വിലയിരുത്തിയത്. തിരഞ്ഞെടുപ്പിന് ശേഷം ഇത് രണ്ടാം തവണയാണ് അവലോകന യോഗം ചേരുന്നത്.
ചെറിയ ഭൂരിപക്ഷം മാത്രം
ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പികെ കൃഷ്ണദാസിന്റെ നേതൃത്വത്തിലാണ് അവലോകന യോഗം ചേര്‍ന്നത്. പത്തനംതിട്ട മണ്ഡലത്തില്‍ കെ സുരേന്ദ്രന് വിജയം ഉറപ്പാണ്. എന്നാല്‍ വലിയ ഭൂരിപക്ഷമൊന്നും സുരേന്ദ്രന് ലഭിക്കുമെന്ന് പ്രതീക്ഷിക്കേണ്ടതില്ലെന്നും അവലോകന യോഗം വിലയിരുത്തി.
വോട്ട് കോട്ടകളില്‍ വിളളലുണ്ടാക്കി
ഈ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷ ഏകീകരണം ഉണ്ടായിട്ടുണ്ടെന്ന് യോഗം വിലയിരുത്തി. എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും പരമ്പരാഗത വോട്ട് കോട്ടകളില്‍ വിളളലുണ്ടാക്കാന്‍ ഇക്കുറി സാധിച്ചിട്ടുണ്ട്. പത്തനംതിട്ടയില്‍ രണ്ട് മുന്നണികളുടേയും വോട്ടുകള്‍ സുരേന്ദ്രന് നേടാനായി എന്നും യോഗം വിലയിരുത്തി.
ന്യൂനപക്ഷ വോട്ടുകളും ഏകീകരിക്കപ്പെട്ടു
പത്തനംതിട്ട ന്യൂനപക്ഷ വോട്ടുകള്‍ക്ക് വലിയ പ്രാധാന്യമുളള മണ്ഡലമാണ്. അതുകൊണ്ട് തന്നെ ഹൈന്ദവ വോട്ടുകള്‍ ഒരു വശത്ത് ഏകീകരിക്കപ്പെട്ടപ്പോള്‍ മറുവശത്ത് ന്യൂനപക്ഷ വോട്ടുകളും ഏകീകരിക്കപ്പെട്ടിട്ടുണ്ട് എന്നും യോഗം വിലയിരുത്തി. ന്യൂനപക്ഷ വോട്ടുകള്‍ ഒരു മുന്നണിയിലേക്ക് മാത്രമായി കേന്ദ്രീകരിച്ചിട്ടുണ്ടെങ്കില്‍ അത് ബിജെപിയെ ബാധിക്കും.
ബിജെപിക്കത് ഗുണം ചെയ്യും
എന്നാല്‍ ന്യൂനപക്ഷ വോട്ടുകള്‍ വീണ ജോര്‍ജിനും ആന്റോ ആന്റണിക്കുമായി വിഭജിച്ച് പോയിട്ടുണ്ടെങ്കില്‍ ബിജെപിക്കത് ഗുണം ചെയ്യും എന്നും അവലോകന യോഗത്തില്‍ വിലയിരുത്തലുണ്ടായി. നായര്‍ വോട്ടുകള്‍ വലിയ ശതമാനം സുരേന്ദ്രന് ലഭിച്ചിട്ടുണ്ട്. ഈഴവ വോട്ടുകളും ബിജെപിക്ക് അനുകൂലമായി എന്നും യോഗം വിലയിരുത്തി.
15000 മുതല്‍ 20000 വരെ വോട്ടുകള്‍
പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ 15000 മുതല്‍ 20000 വരെ വോട്ടുകള്‍ക്ക് വിജയിക്കുമെന്നാണ് യോഗത്തിന്റെ വിലയിരുത്തല്‍. ശബരിമല വിഷയം ഏറ്റവും കൂടുതല്‍ ബിജെപിക്ക് അനുകൂലമായി വന്നിട്ടുളളത് പത്തനംതിട്ടയിലാണ്. സിപിഎമ്മിന് ഈ തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി സംഭവിക്കുമെന്നും ബിജെപിയുടെ അവലോകന യോഗം വിലയിരുത്തി.