വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം നാല് ലക്ഷം വരെ! പരമ്പരാഗത ഇടത് വോട്ടുകൾ രാഹുലിനെന്ന് യുഡിഎഫ്
Recommended Video
കല്‍പ്പറ്റ: രണ്ടാം മണ്ഡലമായി രാഹുല്‍ ഗാന്ധി തിരഞ്ഞെടുത്തത് മുതല്‍ വയനാട്ടിലെ തിരഞ്ഞെടുപ്പ് ഫലം രാജ്യശ്രദ്ധയിലേക്ക് എത്തിയിരിക്കുകയാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ കഴിഞ്ഞ തവണ സ്ഥിരം മണ്ഡലമാണ് അമേഠിയില്‍ നിന്ന് ജയിച്ചത് ഒരു ലക്ഷത്തിലധികം ഭൂരിപക്ഷത്തിലാണ്.
എന്നാല്‍ വയനാട്ടില്‍ കോണ്‍ഗ്രസ് തങ്ങളുടെ നേതാവിന് പ്രതീക്ഷിക്കുന്നത് അതുക്കും എത്രയോ മേലെയാണ്. വയനാട്ടില്‍ 20 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും ശക്തമായ പോളിംഗാണ് ഇത്തവണ ഉണ്ടായത്. സ്ത്രീകള്‍ അടക്കം ഒഴുകിയെത്തിയത് രാഹുല്‍ ഇഫക്ട് തന്നെയാണെന്ന് യുഡിഎഫ് കേന്ദ്രങ്ങള്‍ പറയുന്നു.
തകർന്നത് ഇടത് പ്രതീക്ഷ
മലപ്പുറത്തെ ലീഗ് ശക്തി കേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്ന വയനാട് പാരമ്പര്യമായി യുഡിഎഫ് കോട്ടയെന്ന് അവകാശപ്പെടാവുന്ന മണ്ഡലമാണ്. എന്നാല്‍ ഇത്തവണ രാഹുല്‍ ഗാന്ധിയല്ല സ്ഥാനാര്‍ത്ഥിയെങ്കില്‍ എല്‍ഡിഎഫിന് വലിയ പ്രതീക്ഷകളുളള മണ്ഡലം കൂടിയായിരുന്നു വയനാട്. എന്നാല്‍ രാഹുല്‍ എത്തിയതോടെ കളി മാറി.
പാർട്ടി വ്യത്യാസമില്ലാതെ
ദേശീയ രാഷ്ട്രീയം മറ്റാരെക്കാളും ശ്രദ്ധിക്കുന്ന മലയാളി കേന്ദ്രത്തില്‍ അധികാരമാറ്റമുണ്ടാകണമെന്നും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണം എന്നും ആഗ്രഹിക്കുന്നു എന്നാണ് ഇതുവരെ പുറത്ത് വന്ന സര്‍വ്വേകള്‍ എല്ലാം കണ്ടെത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ വയനാട്ടില്‍ വലിയൊരു ശതമാനവും രാഹുല്‍ ഗാന്ധിക്ക് പാര്‍ട്ടി വ്യത്യാസമില്ലാതെ വോട്ട് ചെയ്‌തെന്ന് കോണ്‍ഗ്രസ് കരുതുന്നു.
വൻ രാഹുൽ തരംഗം
സംസ്ഥാനത്ത് ഒട്ടാകെ 77.55 ശതമാനം ആണ് പോളിംഗ് എങ്കില്‍ വയനാട്ടില്‍ അത് 80.26 ആണ്. വയനാട്ടില്‍ ആകെയുളള 1,35,78,19 പേരില്‍ 10,89,899 പേരും വോട്ട് ചെയ്തു. സ്ത്രീ വോട്ടര്‍മാര്‍ വലിയ തോതില്‍ വോട്ട് ചെയ്യാനെത്തി. ഇതെല്ലാം രാഹുല്‍ തരംഗത്തിന്റെ ഭാഗമാണെന്നും കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നു.
ഇടത് വോട്ടുകളും
ഇത്തവണ ചരിത്ര ഭൂരിപക്ഷം തന്നെ രാഹുല്‍ ഗാന്ധിക്ക് ലഭിക്കുമെന്നാണ് കോണ്‍ഗ്രസ് വാദം. കോണ്‍ഗ്രസ് വോട്ടുകള്‍ ഒന്നൊഴിയാതെ രാഹുല്‍ ഗാന്ധിക്ക് തന്നെ ലഭിക്കും. മാത്രമല്ല മണ്ഡലത്തില്‍ പരമ്പരാഗതമായി എല്‍ഡിഎഫിനൊപ്പം നില്‍ക്കുന്ന വോട്ടര്‍മാര്‍ പോലും ഇത്തവണ രാഹുല്‍ സ്ഥാനാര്‍ത്ഥിയായത് കൊണ്ട് കോണ്‍ഗ്രസിന് കുത്തിയെന്നും നേതാക്കൾ അവകാശപ്പെടുന്നു.
യുഡിഎഫ് കോട്ടകൾ
യുഡിഎഫ് ശക്തികേന്ദ്രങ്ങളില്‍ വലിയ ശതമാനം പോളിംഗ് നടന്നിട്ടുണ്ട് എന്നതും കോണ്‍ഗ്രസിന് ആത്മവിശ്വാസമുയര്‍ത്തുന്നു. യുഡിഎഫിന് വന്‍ സ്വാധീനമുളള പുല്‍പ്പളളി, മുളളന്‍കൊല്ലി പോലുളള കേന്ദ്രങ്ങളില്‍ നിന്നും വന്‍ ഭൂരിപക്ഷമാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നത്. വയനാട്ടിലെ മണ്ഡലങ്ങളില്‍ നിന്ന് തന്നെ രാഹുലിന് വന്‍ മുന്നേറ്റത്തിനുളള വോട്ടുകള്‍ കിട്ടിയേക്കും.
ചരിത്ര ഭൂരിപക്ഷം
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 71.32 ശതമാനം മാത്രം പോളിംഗ് നടന്ന സുല്‍ത്താന്‍ ബത്തേരിയില്‍ ഇത്തവണ ഏറ്റവും ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തി. 81.93 ശതമാനം. വയനാടിന് പുറത്ത് മലപ്പുറത്തും കോഴിക്കോടുമുളള നിയോജകമണ്ഡലങ്ങളിലും മികച്ച മുന്നേറ്റമുണ്ടാക്കുന്നതോടെ രാഹുലിന്റെ വിജയത്തിന് ചരിത്ര ഭൂരിപക്ഷത്തിന്റെ അകമ്പടി കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു.
ന്യൂനപക്ഷ മേഖലകളില്‍ വോട്ടൊഴുകി
വയനാട് മണ്ഡലത്തിലെ ന്യൂനപക്ഷ മേഖലകളില്‍ കനത്ത പോളിംഗ് നടന്നു എന്നതും കോണ്‍ഗ്രസിന്റെ പ്രതീക്ഷകള്‍ക്ക് നിറമേകുന്നു. മണ്ഡലത്തിലെ ക്രിസ്ത്യന്‍-മുസ്ലീം വിഭാഗങ്ങള്‍ രാഹുല്‍ ഗാന്ധിക്കൊപ്പം നിന്നു. മാത്രമല്ല ഭൂരിപക്ഷ സമുദായവും രാഹുല്‍ ഗാന്ധിയെ തന്നെ തിരഞ്ഞെടുത്തു എന്നാണ് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ കരുതുന്നത്.
യുവ-സ്ത്രീ വോട്ടർമാരും
തീര്‍ന്നില്ല, ഭാവി പ്രധാനമന്ത്രിയെന്ന ഇമേജ് പുതുതലമുറ വോട്ടര്‍മാരെയും മണ്ഡലത്തിലെ നിഷ്പക്ഷ വോട്ടര്‍മാരെയും രാഹുല്‍ ഗാന്ധിയിലേക്ക് ആകര്‍ഷിച്ചുവെന്നും കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നു. ഈ ഘടകങ്ങള്‍ എല്ലാം പരിഗണിക്കുമ്പോള്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം നാല് ലക്ഷത്തിന് അടുത്ത് എത്തിയാലും അത്ഭുതപ്പെടാനില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.
രാഹുല്‍ ഇഫക്ട് ഉണ്ടായിട്ടില്ല
എന്നാല്‍ വയനാട്ടില്‍ പോളിംഗ് 80 ശതമാനത്തില്‍ അധികം ഉയര്‍ന്നത് ശക്തമായ മത്സരം നടന്നു എന്നതിനുളള തെളിവാണെന്ന് എല്‍ഡിഎഫ് വാദിക്കുന്നു. മണ്ഡലത്തില്‍ രാഹുല്‍ ഇഫക്ട് ഉണ്ടായിട്ടില്ല. മാത്രമല്ല ശക്തനായ എതിരാളിയെ കരുത്തോടെ പ്രതിരോധിക്കാന്‍ എല്‍ഡിഎഫിന് സാധിച്ചുവെന്നും ഇടത് നേതാക്കള്‍ അവകാശപ്പെടുന്നു.
തുഷാര്‍ 80000ലധികം വോട്ട്
വയനാട്ടില്‍ സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയാണ് എന്നത് പരിഗണിക്കാതെ ശക്തമായ രാഷ്ട്രീയ മത്സരം തന്നെ എല്‍ഡിഎഫിന് കാഴ്ച വെക്കാന്‍ സാധിച്ചിട്ടുണ്ട് എന്നാണ് വിലയിരുത്തപ്പെടുന്നത്. രാഹുലിനെതിരെ ബിജെപി രംഗത്തിറക്കിയ തുഷാര്‍ വെള്ളാപ്പളളിക്ക് പക്ഷേ കാര്യമായ ചലനമുണ്ടാക്കാനായില്ല. തുഷാര്‍ 80000ലധികം വോട്ട് പിടിക്കില്ലെന്നാണ് ഇടത്-വലത് മുന്നണികളുടെ പ്രതീക്ഷ.
മകനെ മമ്മൂട്ടിയുടെ വീട്ടിലേക്ക് അയച്ച് നാണംകെട്ടു.. പിന്നാലെ റോഡിലെ കുഴിയിലും വീണ് കണ്ണന്താനം!
'സുരേഷ് ഗോപിക്കെതിരെ തൃശൂരിൽ ലോബി'! പ്രചാരണങ്ങൾക്കെതിരെ തുറന്നടിച്ച് മകൻ ഗോകുൽ സുരേഷ്