അരലക്ഷത്തിന്റെ തോൽവിക്ക് ഒന്നര ലക്ഷത്തിന് കണക്ക് തീർത്ത് ഡീൻ കുര്യാക്കോസ്, കൂറ്റൻ വിജയം
ഇടുക്കി: 2014ല്‍ അരലക്ഷം വോട്ടിനേറ്റ തോല്‍വിക്ക് ഇക്കുറി ഒന്നരലക്ഷത്തില്‍ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ കണക്ക് തീര്‍ത്ത് ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ്. എല്‍ഡിഎഫ് സ്വതന്ത്രനും സിറ്റിംഗ് എംപിയുമായ ജോയ്‌സ് ജോര്‍ജിനെ 1,71,053 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഡീന്‍ കുര്യാക്കോസ് പാര്‍ലമെന്റിലേക്ക് പോകുന്നത്.
ജോയ്‌സ് ജോര്‍ജ് ഇടുക്കിയില്‍ 327440 വോട്ടുകള്‍ നേടിയപ്പോള്‍ ഡീന്‍ കുര്യാക്കോസ് സ്വന്തമാക്കിയത് 498493 വോട്ടുകള്‍ ആണ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ടായ ഡീന്‍ കുര്യാക്കോസിന്റെ ആദ്യ തിരഞ്ഞെടുപ്പ് വിജയമാണിത്.

പ്രവചനം ഫലിച്ചു
എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെല്ലാം ഇടുക്കി യുഡിഎഫിനൊപ്പം നില്‍ക്കും എന്നതായിരുന്നു. അത് തന്നെ സംഭവിച്ചിരിക്കുന്നു. രണ്ടാം തവണയാണ് ഇടുക്കിയില്‍ ജോയ്‌സ് ജോര്‍ജും ഡീന്‍ കുര്യാക്കോസും തമ്മില്‍ ഏറ്റുമുട്ടലിന് ഇറങ്ങിയത്. കോണ്‍ഗ്രസ് ചായ്വുളള ഇടുക്കിയെ ജോയ്‌സ് ജോര്‍ജിലൂടെയാണ് കഴിഞ്ഞ തവണ എല്‍ഡിഎഫ് സ്വന്തമാക്കിയത്.

പ്രതിഛായ നഷ്ടപ്പെട്ട് ജോയ്സ്
ഒട്ടും അനുകൂലമായ സാഹചര്യത്തിലല്ല ജോയ്‌സ് ജോര്‍ജിനെ തന്നെ വീണ്ടും എല്‍ഡിഎഫ് മണ്ഡലത്തില്‍ മത്സരത്തിന് ഇറക്കിയത്. കൊട്ടക്കമ്പൂര്‍ ഭൂമി വിവാദം ഉള്‍പ്പെടെ ജോയ്‌സിന്റെ പ്രതിച്ഛായയ്ക്ക് കാര്യമായ കോട്ടം തട്ടിച്ചിരുന്നു. 2014ല്‍ കസ്തൂരി രംഗന്‍ വിവാദം കത്തി നിന്നപ്പോഴാണ് ഇടതുപക്ഷം തന്ത്രപരമായി ജോയ്‌സിനെ മത്സരത്തിനിറക്കിയത്.

അൻപതിനായിരം വോട്ട്
ഹൈറേഞ്ച് സംരക്ഷണ സമിതി നേതാവ് എന്ന നിലയ്ക്ക് വലിയ സ്വീകാര്യത അന്ന് ജോയ്‌സിന് ലഭിച്ചു. ആ തിരഞ്ഞെടുപ്പില്‍ ഡീന്‍ കുര്യാക്കോസിനെ ജോയ്‌സ് പരാജയപ്പെടുത്തിയത് 50,542 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു. ഇടുക്കി, ഉടുമ്പന്‍ ചോല മണ്ഡലങ്ങളിലെ വന്‍ ഭൂരിപക്ഷമായിരുന്നു ജോയ്‌സിന്റെ വിജയത്തിന് ആധാരം.

തിരിച്ചടിയായ വിഷയങ്ങൾ
ഇക്കുറി കസ്തൂരി രംഗന്‍ വിഷയം മണ്ഡലത്തില്‍ പഴയ തീവ്രതയില്‍ തിരഞ്ഞെടുപ്പ് വിഷയമായിരുന്നില്ല. എന്ന് മാത്രമല്ല കര്‍ഷക പ്രശ്‌നങ്ങളും പ്രളയാനന്തര വിഷയങ്ങളുമടക്കം എല്‍ഡിഎഫിന് തിരിച്ചടിയാകുന്ന വിഷയങ്ങള്‍ നിരവധി ഉണ്ടായിരുന്നു താനും. ക്രൈസ്തവ സഭയും പരസ്യമായി കഴിഞ്ഞ തവണത്തേത് പോലെ ജോയ്‌സ അനുകൂല നിലപാട് എടുത്തില്ല.
Recommended Video

യുഡിഎഫ് തരംഗത്തിനൊപ്പം
ഇതെല്ലാം മണ്ഡലത്തിൽ ജോയ്സ് ജോർജിനെ തിരിച്ചടിച്ചു. ഇത്രയും വലിയ ഭൂരിപക്ഷത്തിന് തോൽവി ഏറ്റുവാങ്ങേണ്ടി വരുമെന്ന് ജോയ്സ് ജോർജോ ഇടത് പക്ഷമോ പ്രതീക്ഷിച്ചിരുന്നില്ല. കേരളത്തിലൊന്നാകെ അലയടിച്ച യുഡിഎഫ് തരംഗത്തിനൊപ്പം ഇടുക്കിയും ചേർന്നു. ജോയ്സിന്റെ വ്യക്തി ബന്ധങ്ങൾ ഉൾപ്പെടെ ഉളള ഘടകങ്ങളൊന്നും ഇടുക്കിയെ രക്ഷിച്ചെടുത്തില്ല.












Click it and Unblock the Notifications