ഇനി കേരളത്തോട് അമിത് ഷാ ദയ കാട്ടില്ല.. അടപടലം തെറിപ്പിക്കും. ശ്രീധരന്‍ പിളളയ്ക്ക് പകരം സുരേന്ദ്രന്‍!
തിരുവനന്തപുരം: കേരളം ബിജെപിക്ക് മുന്നില്‍ ബാലികേറാ മലയായി തന്നെ തുടരുകയാണ്. വന്‍ മുന്നേറ്റമുണ്ടാക്കും എന്ന് പ്രതീക്ഷിക്കപ്പെട്ട ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും സംസ്ഥാനത്ത് ബിജെപിക്ക് നേടാനായിട്ടില്ല. എല്ലാ പഴിയും സംസ്ഥാന നേതൃത്വത്തിന്റെ തലയിലാണ്.
തിരഞ്ഞെടുപ്പിന് പിന്നാലെ ബിജെപിയില്‍ അടി മൂത്ത് കഴിഞ്ഞു. ഇക്കുറി സംസ്ഥാന നേതൃത്വത്തിന്റെ പതിവ് ന്യായീകരണങ്ങള്‍ക്കൊന്നും അമിത് ഷാ ചെവി കൊടുക്കാന്‍ സാധ്യതയില്ല. ശ്രീധരന്‍ പിളളയടക്കമുളള പ്രമുഖരുടെയെല്ലാം കസേര തെറിച്ചേക്കും. സംസ്ഥാന ബിജെപിയില്‍ വന്‍ അഴിച്ച് പണികളാണ് നടക്കാന്‍ പോകുന്നത്.

ബിജെപിയിൽ പൊട്ടിത്തെറി
വലിയ പ്രതീക്ഷകള്‍ ഉണ്ടായിരുന്ന പത്തനംതിട്ടയും തിരുവനന്തപുരവും അടക്കം കൈവിട്ടതോടെ ബിജെപി നേതൃത്വത്തില്‍ വന്‍ പൊട്ടിത്തെറികള്‍ക്ക് വഴി തുറന്നിരിക്കുകയാണ്. സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയ്ക്ക് നേരെയാണ് ആക്രമണങ്ങളുടെ കുന്തമുനകള്‍ നീളുന്നത്. ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് ശ്രീധരന്‍ പിളള എത്തിയത് തന്നെ വലിയ എതിര്‍പ്പുകള്‍ക്കിടെ ആയിരുന്നു.

എതിർപ്പുകൾക്കിടെ
അപ്രതീക്ഷിതമായി കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറായി പറഞ്ഞയച്ച ശേഷമാണ് കേരളം പിടിക്കാന്‍ ശ്രീധരന്‍ പിളളയെ അമിത് ഷാ നിയോഗിച്ചത്. മുരളീധര പക്ഷത്തിന് കെ സുരേന്ദ്രനെ ആയിരുന്നു അധ്യക്ഷ പദവിയിലേക്ക് താല്‍പര്യം. എംടി രമേശ്, പികെ കൃഷ്ണദാസ് അടക്കമുളളവരും പദവി മോഹിച്ചിരുന്നു.

നേതൃമാറ്റം വേണം
എന്നാല്‍ കുമ്മനത്തോട് താല്‍പര്യമുളള ആര്‍എസ്എസിനേയും മറികടന്നാണ് ശ്രീധരന്‍ പിളള പ്രസിഡണ്ടായത്. പക്ഷേ തിരഞ്ഞെടുപ്പില്‍ ദയനീയമായി തോറ്റതോടെ പഴയ അതൃപ്തികളെല്ലാം ശ്രീധരന്‍ പിളളയ്ക്ക് നേരെ മറനീക്കി പുറത്ത് വരികയാണ്. നേതൃമാറ്റം വേണം എന്നാണ് മുരളീധരന പക്ഷം ശക്തമായി ആവശ്യപ്പെടുന്നത്.

ന്യായം ചിലവാകില്ല
അതേസമയം തിരഞ്ഞെടുപ്പില്‍ ആര്‍എസ്എസ് നടത്തിയ അമിത ഇടപെടലാണ് തോല്‍വിക്ക് കാരണം എന്നാണ് ശ്രീധരന്‍ പിളള കുറ്റപ്പെടുത്തുന്നത്. രാജ്യമെങ്ങും മോദി തരംഗമുണ്ടായിട്ടും കേരളത്തില്‍ ശബരിമല പോലെ അനുകൂലമായ വിഷയമുണ്ടായിട്ടും അക്കൗണ്ട് തുറക്കാന്‍ സാധിക്കാതെ പോയത് അമിത് ഷായ്ക്ക് മുന്നില്‍ വിശദീകരിക്കാന്‍ സംസ്ഥാന നേതൃത്വം വിയര്‍ക്കും.

കെ സുരേന്ദ്രന് സാധ്യത
സീറ്റ് കിട്ടിയില്ലെങ്കിലും വോട്ട് കൂടി എന്ന പതിവ് ന്യായീകരണം ഇക്കുറി ദില്ലിയില്‍ ചിലവാകാന്‍ ഇടയില്ല. വന്‍ അഴിച്ച് പണിക്ക് തന്നെയാണ് സംസ്ഥാന ബിജെപിയെ കാത്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ശ്രീധരന്‍ പിളളയുടെ കസേര തെറിക്കും എന്ന് ഏതാണ് ഉറപ്പായിരിക്കുന്നു. പിളളയ്ക്ക് പകരം ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത് കെ സുരേന്ദ്രനാണ്.

ജനപ്രിയ ഇമേജ്
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടാണ് നേതൃമാറ്റത്തിലേക്ക് പാര്‍ട്ടി കടക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ശബരിമല സമരത്തില്‍ ജയിലില്‍ കിടന്നും മറ്റും ബിജെപിക്കാര്‍ക്കിടയില്‍ ജനപ്രിയ ഇമേജുണ്ടാക്കാന്‍ കെ സുരേന്ദ്രന് സാധിച്ചിട്ടുണ്ട്. പത്തനംതിട്ടയില്‍ തോറ്റെങ്കിലും ബിജെപിയില്‍ നിലവില്‍ ഏറ്റവും ജനപ്രിയത കെ സുരേന്ദ്രനാണ്.

പിളള തെറിച്ചേക്കും
പത്തനംതിട്ടയില്‍ മൂന്നാം സ്ഥാനത്തേക്ക് പോയെങ്കിലും ഒരു ലക്ഷത്തിലധികം വോട്ട് വര്‍ധിപ്പിക്കാന്‍ സുരേന്ദ്രന് സാധിച്ചിട്ടുണ്ട്. ആര്‍എസ്എസിനും ശ്രീധരന്‍ പിളളയെക്കാള്‍ താല്‍പര്യം കെ സുരേന്ദ്രനെ തന്നെയാണ്. ബിജെപി അണികള്‍ക്കിടയിലും ശ്രീധരന്‍ പിളളയെ മാറ്റി സുരേന്ദ്രനെ അധ്യക്ഷ പദവിയിലേക്ക് കൊണ്ട് വരണം എന്ന വികാരം ശക്തമാണ്.

പല കസേരകളും ഇളകും
സംസ്ഥാന അധ്യക്ഷന്‍ മാത്രമല്ല, മറ്റ് സംസ്ഥാന ഭാരവാഹികളുടെ കസേരയ്ക്കും ഇളക്കും തട്ടും എന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടിയുടെ സംസ്ഥാന വക്താക്കള്‍ അടക്കമുളളവര്‍ മാറിയേക്കും. ജില്ലാ അധ്യക്ഷ സ്ഥാനങ്ങളിലേക്കും പുതിയവര്‍ വന്നേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മാസം 15ന് നടക്കുന്ന സംസ്ഥാന ബൈഠക്കില്‍ പാര്‍ട്ടിയിലെ അഴിച്ച് പണി ചര്‍ച്ചയാവും.












Click it and Unblock the Notifications