കോൺഗ്രസ് മുച്ചൂടും മുടിഞ്ഞതിന് ന്യായീകരണം കണ്ടെത്തി വിടി ബൽറാം, കോൺഗ്രസിന്റെ കുറ്റമേ അല്ല!
രാജ്യത്തെ 18 സംസ്ഥാനങ്ങളിൽ എംപിമാർ ഇല്ലാതാവുക, തുടർച്ചയായ രണ്ടാം തവണയും ലോക്സഭയിൽ പ്രതിപക്ഷ നേതൃപദവി ഇല്ലാതാവുക, കോൺഗ്രസ് അധ്യക്ഷൻ പാർട്ടി കോട്ടയിൽ തോൽക്കുക.. അങ്ങനെ സമാനതകൾ ഇല്ലാത്ത ദുരന്തമാണ് മെയ് 23 കോൺഗ്രസ് പാർട്ടിക്ക് സമ്മാനിച്ചത്. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുൽ ഗാന്ധി രാജി സന്നദ്ധത അറിയിച്ച് കഴിഞ്ഞു.
മോദിയെ വീഴ്ത്താൻ രാഹുൽ ഗാന്ധിക്കൊപ്പം പ്രിയങ്കയും കൈ കോർത്തിട്ടും ഒരു അത്ഭുതവും സംഭവിച്ചില്ല. അധികമായി പത്ത് സീറ്റ് തികച്ച് നേടാൻ പോലും ആയില്ല. കോൺഗ്രസിന്റെ ഈ വൻവീഴ്ച്ചയ്ക്ക് ന്യായീകരണങ്ങൾ കണ്ടെത്തി രംഗത്ത് എത്തിയിരിക്കുകയാണ് തൃത്താല എംഎൽഎ വിടി ബൽറാം.

കോൺഗ്രസിനെ കുറ്റപ്പെടുത്തേണ്ട
വിടി ബൽറാമിന്റെ കുറിപ്പ് ഇങ്ങനെ: മതേതര കക്ഷികൾക്ക് നേരിടേണ്ടി വന്ന കനത്ത തോൽവിക്ക് കാരണമായി പലരും ഇപ്പോൾ കോൺഗ്രസിനെ സംസ്ഥാനങ്ങളിൽ സഖ്യമുണ്ടാക്കാത്തതിന്റെ പേരിൽ കുറ്റപ്പെടുത്തുകയാണ്. അത്തരത്തിലൊരു നരേറ്റീവ് സൃഷ്ടിച്ചെടുക്കുന്നത് പലരുടേയും രാഷ്ട്രീയ താത്പര്യങ്ങൾക്ക് അനുസൃതമാണെന്ന് കാണാതിരിക്കുന്നില്ല. എന്നാൽ അതിന് യാഥാർത്ഥ്യങ്ങളുമായി യാതൊരു ബന്ധവുമില്ല.

സഖ്യങ്ങൾക്ക് ശ്രമിച്ചിട്ടുണ്ട്
പരമാവധി സംസ്ഥാനങ്ങളിലൊക്കെ കോൺഗ്രസ് മതേതര പാർട്ടികളുടെ കൂട്ടായ്മ ഉണ്ടാക്കാൻ വേണ്ടിത്തന്നെയാണ് പരിശ്രമിച്ചിട്ടുള്ളത്. കേരളം, കർണ്ണാടകം, തമിഴ്നാട്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, ബിഹാർ എന്നിവയൊക്കെ അതിന് ഉദാഹരണമാണ്. പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും സഖ്യത്തിന് പറ്റിയ ശക്തിയുള്ള പ്രാദേശിക കക്ഷികൾ ഉണ്ടായിരുന്നതുമില്ല. സഖ്യം യാഥാർത്ഥ്യമാവാതെ പോയ പ്രധാന സംസ്ഥാനങ്ങൾ ഉത്തർപ്രദേശും ബംഗാളുമാണ്, പിന്നെ ഡൽഹിയും.

ഒരു പരിധിക്കപ്പുറം സാധ്യമല്ല
എന്നാൽ ഇക്കാര്യത്തിൽ കോൺഗ്രസിനേക്കാൾ വിഘാതമായത് അവിടങ്ങളിലെ പ്രാദേശിക പാർട്ടികളുടെ കടുംപിടുത്തങ്ങളും ദുരഭിമാനവും അവരിൽ പലരുടേയും പ്രധാനമന്ത്രിപദ മോഹവുമായിരുന്നു എന്ന് പറയാതിരിക്കാൻ കഴിയില്ല. ഒരു പാർട്ടി എന്ന നിലയിൽ കോൺഗ്രസിനെ അവഹേളിച്ചും മൂലക്കിരുത്തിയും സഖ്യമുണ്ടാക്കാൻ നോക്കിയാൽ ഒരു പരിധിക്കപ്പുറം വിട്ടുവീഴ്ച ചെയ്യാൻ കോൺഗ്രസിന് മാത്രമായി കഴിയില്ല.

കെജ്രിവാളിന്റെ പിടിവാശി
ഡൽഹിയിൽ ആകെയുള്ള 7 സീറ്റുകളിൽ 4 എണ്ണം ആം ആദ്മി പാർട്ടിക്ക് നൽകി ബാക്കി മൂന്നെണ്ണത്തിൽ മാത്രം കോൺഗ്രസ് മത്സരിക്കാമെന്ന വാഗ്ദാനമാണ് രാഹുൽ ഗാന്ധി മുന്നോട്ടുവച്ചത്. എന്നാൽ കേജ്രിവാൾ അത് അംഗീകരിച്ചില്ലെന്ന് മാത്രമല്ല, ഹരിയാനയിൽക്കൂടി സീറ്റ് വേണമെന്ന് ആവശ്യമുന്നയിച്ചതിനാലാണ് സഖ്യം യാഥാർത്ഥ്യമാവാതെ പോയത്.

കോൺഗ്രസാണ് മുന്നിൽ
എന്നാൽ റിസൾട്ട് വന്നപ്പോൾ ഡൽഹിയിലെ 5 മണ്ഡലങ്ങളിലും കോൺഗ്രസായിരുന്നു രണ്ടാം സ്ഥാനത്ത് വന്നത് എന്ന് കാണാവുന്നതാണ്. ആപ് കാര്യമായ മത്സരമുയർത്തിയത് വെറും രണ്ട് സീറ്റിൽ മാത്രമാണ്. ഡൽഹിയിൽ കോൺഗ്രസിന്റെ വോട്ട് ശതമാനം 22.5വും ആപിന്റേത് 18.1വും ആണ്. ഹരിയാനയിലാവട്ടെ, വെറും 0.36% വോട്ട് മാത്രമാണ് ആപിന് നേടാനായത്.

10 സീറ്റെങ്കിലും തരാമായിരുന്നു
ഉത്തർപ്രദേശിലും സ്ഥിതി ഏതാണ്ട് ഇതുതന്നെയായിരുന്നു. 80 ൽ വെറും രണ്ട് സീറ്റ് മാത്രമായിരുന്നു എസ്പിയും ബിഎസ്പിയും കോൺഗ്രസിന് വച്ചുനീട്ടിയത്. ബിഎസ്പിക്ക് 19.3%വും എസ്പിക്ക് 18%വും വോട്ട് ലഭിച്ച സംസ്ഥാനത്ത് കോൺഗ്രസിന് 6.31% വോട്ട് ലഭിക്കുന്നുണ്ട്. ആ നിലക്ക് ഒരു പത്ത് സീറ്റെങ്കിലും കോൺഗ്രസിന് നീക്കിവക്കാൻ എസ്പി, ബിഎസ്പി തയ്യാറായിരുന്നുവെങ്കിൽ സഖ്യം യാഥാർത്ഥ്യമാവുമായിരുന്നു.

ബംഗാളിൽ പാളിപ്പോയി
ജയിച്ച സീറ്റിന് പുറമേ മൂന്ന് സീറ്റിൽ രണ്ടാം സ്ഥാനത്തെത്തിയതും കോൺഗ്രസാണെന്ന് കാണേണ്ടതുണ്ട്. എന്നാൽ ബംഗാളിൽ മറ്റ് എന്തെല്ലാം അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നാലും മമതാ ബാനർജിയുമായി കോൺഗ്രസ് സഖ്യമുണ്ടാക്കണമായിരുന്നു എന്നതാണ് എന്റെ അഭിപ്രായം. സിപിഎമ്മിന്റെ അണികളും നേതാക്കളും ഒരുപോലെ ബിജെപി കൂടാരത്തിലേക്കൊഴുകിയെത്തിയ ആ സംസ്ഥാനത്ത് കോൺഗ്രസ് - തൃണമൂൽ സഖ്യം ഉണ്ടായിരുന്നുവെങ്കിൽ ഒരു പത്ത് സീറ്റിലെങ്കിലും ബിജെപിയെ പരാജയപ്പെടുത്താൻ കഴിയുമായിരുന്നു.
Recommended Video

യുക്തിസഹമായ സഖ്യങ്ങൾ ഉണ്ടാക്കുക
ചുരുക്കത്തിൽ ഓരോ സംസ്ഥാനത്തേയും സാഹചര്യം വിലയിരുത്തി യുക്തിസഹമായ സഖ്യങ്ങൾ ഉണ്ടാക്കുക എന്നത് തന്നെയാണ് മതേതര കക്ഷികൾക്ക് മുന്നോട്ടുള്ള വഴി. എന്നാൽ അത് മുഴുവൻ കോൺഗ്രസിന്റെ ബാധ്യതയാണെന്ന് കരുതി സ്വന്തം കോട്ടകൾ സംരക്ഷിക്കുന്നതിനപ്പുറം വിശാലമായ ഒരു ദേശീയ താത്പര്യവും പ്രകടിപ്പിക്കാത്തവരായി പ്രാദേശിക കക്ഷികൾ തുടരുന്നിടത്തോളം ആ വഴി അതീവ ദുഷ്ക്കരമാണ് എന്നതാണ് യാഥാർത്ഥ്യം.
ഫേസ്ബുക്ക് പോസ്റ്റ്
വിടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്












Click it and Unblock the Notifications