എല്‍ഡിഎഫ് പൊട്ടിത്തെറിയിലേക്ക്; സീറ്റ് കിട്ടാത്ത ജെഡിഎസ് സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയേക്കും
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണയില്‍ സീറ്റ് വിഭജനം പൂര്‍ത്തിയപ്പോള്‍ സിപിഎമ്മിന് പുറമെ സീറ്റ് ലഭിച്ചത് സിപിഐക്ക് മാത്രം. മുന്‍ തവണകളിലേത് പോലെ സിപിഐക്ക് 4 സീറ്റ് ലഭിച്ചപ്പോള്‍ ബാക്കിയുള്ള 16 സീറ്റുകളില്‍ സിപിഎം മത്സരിക്കുന്ന രീതിയിലാണ് ഇപ്പോഴത്തെ സീറ്റ് വിഭജനം.
അയോധ്യയില്‍ മധ്യസ്ഥത; കേസില്‍ വാദം പൂര്‍ത്തിയായി വിധി പറയാനായി മാറ്റി..
കഴിഞ്ഞ തവണ കോട്ടയത്ത് മത്സരിച്ച ജനതാദള്‍ എസില്‍ നിന്നും സീറ്റ് സിപിഎം തിരിച്ചെടുക്കുകയായിരുന്നു. ലോക്സഭാ സീറ്റെന്ന ആവശ്യത്തില്‍ നിന്ന് പിന്മാറണമെന്ന് ജനതാ ദളിനോട് സിപിഎം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ തീരുമാനത്തിന് കാത്തുനില്‍ക്കാതെ സിപിഎം സീറ്റ് തിരിച്ചെടുക്കുയായിരുന്നു. ഇതോടെയാണ് ജെഡിഎസ് കടുത്ത നിലപാടിലേക്ക് നീങ്ങുന്നത്.. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ..
ഏക കക്ഷി
കഴിഞ്ഞ തവണ സിപിഎമ്മും സിപിഐയും കഴിഞ്ഞാല്‍ ഏക കക്ഷിയായിരുന്നു ജനതാ ദള്‍. കഴിഞ്ഞ തവണ കോട്ടയത്ത് കാഴച്ച വെച്ച ദുര്‍ബല പ്രകടനവും കോട്ടയത്തിന് പകരം നല്‍കാന്‍ മറ്റൊരു സീറ്റില്ല എന്നതും ചൂണ്ടിക്കാട്ടിയായിരുന്നു ദളിന് സിപിഎം സീറ്റ് നിഷേധിച്ചത്.
കഴിഞ്ഞ തവണ
കഴിഞ്ഞ തവണ പ്രത്യേക സാഹചര്യത്തിലാണ് ദളിന് സീറ്റ് അനുവദിച്ചത്. രണ്ടാല്‍ പിളര്‍ന്ന ദളിലെ 2 വിഭാഗങ്ങളും ഇപ്പോള്‍ മുന്നണയിലുണ്ട്. ദളിന് സീറ്റ് അനുവദിച്ചാല്‍ എന്‍സിപി ഉള്‍പ്പടേയുള്ള ഘടകക്ഷികള്‍ക്കും സീറ്റ് നല്‍കേണ്ടി വരുമെന്നതും സിപിഎം തീരുമാനത്തില്‍ നിര്‍ണ്ണായകമായി.
മുന്നണിയിലെ അവഗണന
മുന്നണിയിലെ അവഗണനയില്‍ കനത്ത പ്രതിഷേധമാണ് ജെഡിഎസിനുള്ളിലുള്ളത്. പാര്‍ട്ടി രണ്ടായി പിളര്‍ന്നപ്പോഴും എല്‍ഡിഎഫിനൊപ്പം നിന്ന തങ്ങളോട് അനീതി കാട്ടരുതെന്ന് ദള്‍ നേതാക്കള്‍ സിപിഎം നേതൃത്വത്തോട് അവശ്യപ്പെട്ടിട്ടുണ്ട്.
ദള്‍ നേതൃയോഗം
സീറ്റു നിഷേധിക്കുമെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കൊച്ചിയില്‍ ദള്‍ നേതൃയോഗം ചേര്‍ന്നിരുന്നു. സീറ്റ് ലഭിച്ചില്ലെങ്കില്‍ കടുത്ത പ്രതിഷേധത്തിനു മുതിരുമെന്ന സൂചന നല്‍കിയിരുന്നെങ്കിലും സിപിഎം അതൊന്നും ഗൗനിച്ചില്ല.
സ്ഥാനാർത്ഥികളെ നിർത്തും
മൂന്ന് നിയമസഭാംഗങ്ങളുള്ള പാര്‍ട്ടിക്ക് ഒരു സീറ്റ് എന്ന ആവശ്യവുമായി ദള്‍ മുന്നണി നേതൃത്വവുമായി വീണ്ടും ചര്‍ച്ച നടത്തും. മൽസരിക്കാൻ സീറ്റ് തന്നില്ലെങ്കിൽ സ്വന്തം നിലയ്ക്ക് സ്ഥാനാർത്ഥികളെ നിർത്താനാണ് ജെഡിഎസിന്‍റെ ആലോചന.
കൃഷ്ണന്‍ കുട്ടി വ്യക്തമാക്കുന്നത്
ഇതുവരെ ഒരു സ്ഥാനാര്‍ത്ഥിയുടെ കാര്യവും പറഞ്ഞിട്ടില്ല. ഇനിയും ചര്‍ച്ചയുണ്ടെന്നാണ് മന്ത്രി കൃഷ്ണന്‍ കുട്ടി വ്യക്തമാക്കുന്നത്. സീറ്റ് തന്നില്ലെങ്കിൽ സ്വന്തം നിലയ്ക്ക് സ്ഥാനാർത്ഥികളെ നിർത്തുന്ന കാര്യം ആലോചിക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്.
ഇടതുമുന്നണി യോഗം
സീറ്റ് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കാൻ ഇടതുമുന്നണി യോഗം ചേരുന്ന വെള്ളിയാഴ്ച, ഭാരവാഹികളുടെ യോഗം ജെഡിഎസ് തിരുവനന്തപുരത്ത് വിളിച്ചിട്ടുണ്ട്. സീറ്റിനായി മുന്നണിക്കുള്ളില്‍ സമ്മര്‍ദ്ദം തുടരാന്‍ തന്നെയാണ് പാര്‍ട്ടി നേതാക്കളുടെ തീരുമാനം.
ഉഭയക്ഷി ചർച്ച
കോട്ടയം സീറ്റ് സിപിഎം ഏറ്റെടുക്കുകയാണെങ്കില്‍ സിപിഎമ്മിന്‍റെ ഏതെങ്കിലും സീറ്റ് പകരം വിട്ടു തരണമെന്നാണ് ദള്‍ ഉഭയക്ഷി ചർച്ചയിൽ ആവശ്യപ്പെട്ടത്. എന്നാല്‍ വെച്ചുമാറാന്‍ പറ്റിയ സീറ്റൊന്നു ഇല്ല എന്നായിരുന്നു യോഗത്തില്‍ സിപിഎം ദളിനെ അറിയിച്ചത്.
വീരേന്ദ്ര കുമാറും
അതിനിടെ സീറ്റ് ആവശ്യവുമായി എംപി വീരേന്ദ്ര കുമാറിന്‍റെ നേതൃത്വത്തിലുള്ള ലോക് താന്ത്രിക് ജനതാദളും രംഗത്ത് എത്തിയിട്ടുണ്ട്. വടകരയോ കോഴിക്കോടോ വേണമെന്നായിരുന്നു ലോക് താന്ത്രിക് ദളിന്‍റെ ആവശ്യം. എന്നാല്‍ ഇവര്‍ക്കും സീറ്റ് നല്‍കാന്‍ കഴിയില്ലെന്ന നിലപാട് തന്നെയാണ് സിപിഎം സ്വീകരിക്കുന്നത്.
ചർച്ച ചെയ്യാം
ലോക് താന്ത്രിക് ദളിന് അർഹമായ ഒരു സീറ്റ് മുന്നണിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അത് ചർച്ച ചെയ്യാം, വെള്ളിയാഴ്ച ചേരുന്ന ഇടത് മുന്നണി യോഗത്തിൽ അന്തിമ തീരുമാനമെടുക്കാം എന്നാണ് സിപിഎം പറഞ്ഞതെന്ന് എല്‍ജെഡി നേതാവ് എം വി ശ്രേയാംസ് കുമാർ വ്യക്തമാക്കി.
ജനാധിപത്യ കേരളാ കോൺഗ്രസ്
വെള്ളിയാഴ്ചത്തെ ഇടതുമുന്നണി യോഗത്തിന് മുൻപ് സീറ്റ് വിഭജനത്തിൽ ധാരണയുണ്ടാക്കാനാകുമെന്ന് പ്രതീക്ഷ. ബുധനാഴ്ച ജനാധിപത്യ കേരളാ കോൺഗ്രസുമായി ചർച്ച നടക്കുന്നുണ്ട്. കോട്ടയമോ പത്തനംതിട്ടയോ ആണ് ഇവരുടെ ആവശ്യം. ഇവരോടും വീട്ടുവീഴ്ച വേണ്ടെന്നാണ് ഇതുവരെയുള്ള സിപിഎം നിലപാട്.