മൂന്ന് സീറ്റിനായി ലീഗ്; രണ്ട് വേണമെന്ന് മാണി
തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം യുഡിഎഫിനെ സംബന്ധിച്ച് കീറാമുട്ടിയാകുമെന്ന് ഉറപ്പായി. മൂന്ന് സീറ്റുകള്‍ വേണമെന്ന് മുസ്ലീം ലീഗും രണ്ട് സീറ്റുകള്‍ വേണമെന്ന് കേരള കോണ്‍ഗ്രസ് മാണി വിഭാഗവും ആവശ്യപ്പെട്ടു. ഫെബ്രുവരി മൂന്നിന് നടക്കേണ്ട സീറ്റ് വിഭജന ചര്‍ച്ചയില്‍ എന്ത് സംഭവിക്കുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ നിരീക്ഷകര്‍.
നിലവില്‍ മുസ്ലീം ലീഗിന് രണ്ട് സീറ്റുകളും കേരള കോണ്‍ദഗ്രസ് എമ്മിന് ഒരു സീറ്റും, ബാക്കി സീറ്റുകള്‍ കോണ്‍ഗ്രസിനും എന്നതാണ് യുഡിഎഫിലെ കീഴ് വഴക്കം. എന്നാല്‍ ഇത്തവണ അത് പറ്റില്ലെന്ന് മുസ്ലീം ലീഗും മാണിയും നേരത്തെ തന്നെ പറഞ്ഞിരുന്നു. എല്‍ഡിഎഫ് വിട്ടുവന്ന വീരേന്ദ്ര കുമാറിന്റെ സോഷ്യലിസ്റ്റ് ജനതയും ഒരു സീറ്റിന് വേണ്ടി വാശിപിടിക്കുന്നുണ്ട്.
കോട്ടയം സീറ്റിന് പുറമേ ഇടുക്കി സീറ്റ് കൂടി വേണം എന്നാണ് മാണിയുടെ ആവശ്യം. ഇടുക്കി കിട്ടിയില്ലെങ്കില്‍ വിജയ സാധ്യതയുള്ള മറ്റൊരു സീറ്റ് കിട്ടണമെന്നും കെഎം മാണി ആവശ്യപ്പെടുന്നു. എല്‍ഡിഎഫ് വിട്ടുവന്ന ജോസഫ് വിഭാഗം കൂടി തന്റെ പാര്‍ട്ടിയില്‍ ലയിച്ച സ്ഥിതിക്ക് ഒരു സീറ്റിന് കൂടി തങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്നാണ് മാണിയുടെ പക്ഷം.
കേരള കോണ്‍ഗ്രസ് എമ്മിനുള്ളില്‍ ഇപ്പോള്‍ തന്നെ ആവശ്യത്തിലധികം പ്രശ്‌നങ്ങളുണ്ട്. എല്‍ഡിഎഫിലായിരുന്ന കാലത്ത് ഫ്രാന്‍സിസ് ജോര്‍ജ്ജ് ഇടുക്കി സീറ്റില്‍ മത്സരിച്ചതായിരുന്നു. ഇത്തവണ ആ സീറ്റ് തന്നെ തങ്ങള്‍ക്ക് ലഭിക്കണം എന്നാണ് ജോസഫ് വിഭാഗത്തിന്റെ ആവശ്യം. ഇതിനെചിരെ ചീഫ് വിപ്പ് പിസി ജോര്‍ജ്ജ് തുടക്കത്തിലേ രംഗത്തിറങ്ങിയത് പാര്‍ട്ടിയെ പിളര്‍പ്പിന്റെ വക്കിലേക്ക് നയിച്ചിരുന്നു. കെഎം മാണിയുടെ ആത്മാര്‍ത്ഥത അനുസരിച്ചിരിക്കും പാര്‍ട്ടിക്ക് രണ്ടാമത്തെ സീറ്റ് കിട്ടുന്ന കാര്യം എന്ന് ഇപ്പോള്‍ തന്നെ ആന്റണി രാജു പറഞ്ഞു കഴിഞ്ഞു.
മഞ്ചേരിയും പൊന്നാനിയും അല്ലാതെ വയനാട് കൂടി കിട്ടണം എന്നതാണ് ലീഗിന്റെ ആവശ്യം. തങ്ങള്‍ക്ക് മൂന്ന് സീറ്റുകളില്‍ മത്സരിക്കാനുള്ള അര്‍ഹതയുണ്ടെന്നും ലീഗ് പറയുന്നു. വയനാട് കിട്ടിയില്ലെങ്കില്‍ കാസര്‍കോട് എങ്കിലും കിട്ടണം എന്നതാണ് ലീഗന്റെ ആവശ്യം.
വടകരയോ വയനാടോ ആണ് സോഷ്യലിസ്റ്റ് ജനത ലക്ഷ്യമിടുന്നത്. കോഴിക്കോട് സീറ്റിന്റെ പേരില്‍ എല്‍ഡിഎഫില്‍ നിന്ന് തെറ്റിപ്പോന്ന വീരേന്ദ്ര കുമാര്‍ വിഭാഗത്തിന് ഇത്തവണ ഒരു സീറ്റെങ്കിലും കിട്ടിയില്ലെങ്കില്‍ പിന്നെ തലയുയര്‍ത്തി നടക്കാനും ആകില്ല.
ഇതിനിടെ തങ്ങള്‍ക്ക് ഒരു സീറ്റ് കിട്ടണം എന്ന ആവശ്യവുമായി സിഎംപിയും രംഗത്തുണ്ട്. പക്ഷേ ആഭ്യന്തര പ്രശ്‌നങ്ങളില്‍ നീറുന്ന സിഎംപിയുടെ ആവശ്യം യുഡിഫ് പരിഗണിക്കാന്‍ പോലും സാധ്യതയില്ല.