യൂണിവേഴ്‌സിറ്റ് കോളേജിലെ അതിക്രമം: എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്... എട്ട് പേര്‍
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ എസ്എഫ്‌ഐ നേതാക്കള്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ആയ അഖിലിനെ എസ്എഫ്‌ഐക്കാര്‍ തന്നെ ആയിരുന്നു ആക്രമിച്ചത്.
ലജ്ജിച്ച് തല താഴ്ത്തുന്നു, കേരള ജനതയോട് മാപ്പ് ചോദിക്കുന്നു; അവർ ഒറ്റുകാർ, വൈകാരിക കുറിപ്പുമായി സാനു
യൂണിവേഴ്‌സിറ്റ് കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി ആയിരുന്ന നസീം, പ്രസിഡന്റ് ആയിരുന്ന ശിവരഞ്ജിത്ത്, യൂണിറ്റ് അംഗങ്ങളായിരുന്ന അദ്വൈത്, അമര്‍, ഇബ്രാഹിം, ആരോമല്‍, ആദില്‍, രഞ്ജിത്ത് എന്നിവര്‍ക്കെതിരെ ആണ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.
യൂണിറ്റ് പ്രസിഡന്റ് ആയിരുന്ന ശിവരഞ്ജിത്ത് ആണ് കേസിലെ ഒന്നാം പ്രതി. ഇയാളാണ് അഖിലിന്റെ നെഞ്ചില്‍ കത്തികൊണ്ട് കുത്തിയത്. കത്തി നല്‍കിയത് യൂണിറ്റ് സെക്രട്ടറി ആയിരുന്ന നസീം ആയിരുന്നു. അക്രമം വിവാദമായതിനെ തുടര്‍ന്ന് എസ്എഫ്‌ഐ സംസ്ഥാന സമിതി കോളേജിലെ യൂണിറ്റ് പിരിച്ചുവിട്ടു. കേസിലെ പ്രതികളായ പ്രവര്‍ത്തകരെ പുറത്താക്കുകയും ചെയ്തു.
കേസില്‍ ആകെ 30 പേരെയാണ് പോലീസ് പ്രതിചേര്‍ത്തിട്ടുള്ളത്. ലുക്ക് ഔട്ട് നോട്ടീസില്‍ പേരുള്ള രഞ്ജിത്തിനെ ആദ്യം പ്രതിചേര്‍ത്തിരുന്നില്ല. എന്നാല്‍ അക്രമത്തില്‍ രഞ്ജിത്തിന്റെ പങ്ക് സ്ഥിരീകരിച്ചതിന് ശേഷം ഇയാളേയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.
കേസില്‍ ഇതുവരെ ഒരാള്‍ മാത്രം ആണ് അറസ്റ്റിലായിട്ടുള്ളത്. എസ്എഫ്‌ഐ പ്രവര്‍ത്തകനായി ഇജാബ് ആണ് ഇത്. പക്ഷേ, ബാക്കി ഒരാളെ പോലും പിടികൂടാന്‍ പോലീസിന് സാധിച്ചിട്ടില്ല. ബാക്കി പ്രതികളെല്ലാം ഒളിവില്‍ ആണെന്നാണ് പോലീസ് ഭാഷ്യം.