തിരുവനന്തപുരം ലുലു മാളിനെ വെല്ലുവിളിക്കാന്‍ വമ്പന്മാർ എത്തുന്നു: പക്ഷെ ലുലു തല ഉയർത്തി തന്നെ നില്‍ക്കും
വികസനത്തിൽ തിരുവനന്തപുരം കുതിക്കുകയാണ്. വിഴിഞ്ഞം പദ്ധതിയുടെ വരവ് നാടിന്റെ മുഖച്ഛായ തന്നെ മാറ്റി കഴിഞ്ഞു. അനൂബന്ധ വ്യവസായങ്ങളും ഗതാഗത സംവിധാനങ്ങളും തൊഴിലവസരങ്ങളുമെല്ലാം സൃഷ്ടിക്കപ്പെടുന്നുണ്ട്. നിരവധി ബിസിനസ് സംരംഭങ്ങളാണ് ദിനംപ്രതിയെന്നോണം തിരുവനന്തപുരത്ത് ഉയരുന്നത്. ഇപ്പോഴിതാ ലുലു മാളിനെ കൂടാതെ കൂടുതൽ പുതിയ മാളുകൾ കൂടി ജില്ലയിൽ ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. വിശദമായി നോക്കാം
ഹിറ്റായി ലുലുമാൾ
ഇന്ത്യയിലെ ലുലു ഗ്രൂപ്പിന്റെ ഏറ്റവും വലിയ മാളുകളിലൊന്നാണ് തിരുവനന്തപുരത്തെ ലുലു മാൾ. 2021 ലായിരുന്നു മാൾ ആരംഭിച്ചത്. 22 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ ഒരുങ്ങിയ മാളിൽ 2,500 പേർക്ക് ഒരേസമയം ഇരിക്കാവുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഫുഡ് കോർട്ട് ഉൾപ്പെടെ വമ്പൻ സജ്ജീകരണങ്ങളാണ് ഉള്ളത്. ലുലുവിലെ തിരക്ക് മാത്രം മതി മാൾ എത്രമാത്രം വിജയിച്ചെന്ന് വ്യക്തമാകാൻ. എന്തായാലും ലുലുമാളിനെ വെല്ലുന്ന പദ്ധതികളാണ് ജില്ലയിൽ ഇനി ഒരുങ്ങാൻ പോകുന്നത്.

ലുലു മാൾ പോലയല്ല, എങ്കിലും ഹിറ്റടിക്കാൻ യൂണിറ്റി മാൾ
ടെക്നോപാർക്ക് ഫേസ് ഫോറിൽ യൂനിറ്റി മാൾ അല്ലെങ്കിൽ പിഎം ഏക്ത മാളിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ലുലുമാൾ മാതൃകയിലല്ല ഈ മാൾ ഒരുങ്ങുന്നത് മറിച്ച് പ്രാദേശിക കച്ചവടക്കാരെ കൂടി ലക്ഷ്യമിട്ട് കൊണ്ടുള്ള മാൾ ആണിത്.
രണ്ടര ഏക്കർ സ്ഥലത്താണ് യൂണിറ്റി മാൾ ഒരുങ്ങുന്നത്.120 കോടി രൂപ ചെലവിൽ ഒരുങ്ങുന്ന പദ്ധതിയിലൂടെ പരമ്പരാഗത ഉൽപ്പന്നങ്ങൾക്കും പ്രാദേശികമായി നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾക്കും ജിയോ ടാഗ് ചെയ്ത ഉൽപ്പന്നങ്ങൾക്കും പ്രോത്സാഹനം ലഭ്യമാക്കും.ആംഫി തിയേറ്ററും വിശാലമായ റീട്ടെയിൽ ഔട്ട്ലെറ്റുകളും എക്സിബിഷൻ ഏരിയയും കോൺഫറൻസ് റൂമും പാർക്കിങ് സൗകര്യവും ഒപ്പം വലിയ ഓഡിറ്റോറിയവും ഉൾപ്പെടുന്നതാണ് യൂണിറ്റി മാൾ. പദ്ധതിയുടെ നിർവഹണ ഏജൻസി കിൻഫ്ര ആണ്. ദീർഘകാല പലിശരഹിത വായ്പയായി കേന്ദ്രസർക്കാർ ആണ് പദ്ധതിക്കുള്ള തുക ലഭ്യമാക്കുക. ഈ സർക്കാരിന്റെ കാലത്ത് തന്നെ നിർമ്മാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. ഇവിടേയും മൾട്ടപ്ലക്സ് തീയറ്റർ വരുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ലുലുവിനെ വീഴ്ത്തി ഗെയിം ചെയ്ഞ്ചർ ആകുമോ ടോറസ് മാൾ
ബോസ്റ്റണ്‍ ആസ്ഥാനമായ ടോറസ് ഏകദേശം 12 ലക്ഷം സ്ക്വയർ ഫീറ്റിൽ ആണ് തിരുവനന്തപുരത്തെ പുതിയ മാൾ അവതരിപ്പിക്കുന്നത്.സെസ് ഏരിയ, നോണ്‍ സെസ് ഏരിയ എന്നിവിടങ്ങളിലായിട്ടാണ് പദ്ധതി വികസിക്കപ്പെടുന്നത്. സെസ് ഏരിയയില്‍ മാത്രം 12 ഏക്കറിലായിട്ടാണ് രണ്ട് കെട്ടിടങ്ങള്‍ വരുന്നത്. 13 നിലകളിലാണ് ആദ്യ കെട്ടിടം തയ്യാറാക്കുന്നത്. ഇതിൽ ആറ് നിലകൾ ഐടി കമ്പനികൾക്ക് ലീസിന് നൽകും. ഷോപ്പിങ് മാള്‍, പാർപ്പിട സമുച്ചയും, ഓഫീസ് സ്പെയിസ്, ഫുഡ് കോർ്ട്, ഡേ കെയർ എന്നിവയായിരിക്കും ഇവിടെ ഉണ്ടാകുക.
നോൺ സെസ് ഏരിയയിൽ ഒരുങ്ങുന്ന കെട്ടിടത്തിൽ ടോറസ് സെന്‍ട്രം മാള്‍, ക്ലാസ് എ ഓഫീസ് സ്പെയിസ്‍, ബിസിനസ് ഹോട്ടല്‍, അപ്പാർട്ട്മെന്റ്സ് എന്നീ സൗകര്യങ്ങളാണ് സജ്ജമാക്കുക. കേരളത്തിലെ ഏറ്റവും വലിയ മൾട്ടിപ്ലസും ഇവിടെയായിരിക്കും എന്നാണ് റിപ്പോർട്ടുകൾ.
അതേസമയം പല നൂലാമാലകളും ഉള്ളതിനാൽ ടോറസ് മാൾ വരാൻ കൂടുതൽ സമയമെടുക്കും.
പുതിയ തീയറ്ററുകളും എത്തുന്നു
തിരുവനന്തപുരത്തുകാരുടെ പ്രീയപ്പെട്ട തീയറ്ററുകളായിരുന്നു ശ്രീകുമാർ, ശ്രീവിശാഖം തീയറ്ററുകൾ. തീയറ്ററുകളുടെ പുനരുദ്ധാരണം നടക്കുകയാണ്. 4 പുതിയ സ്ക്രീനുകളായിരിക്കും പുതിയ തീയറ്റുകളിൽ ഉണ്ടാകുക. കഴിഞ്ഞ വർഷം പുതിയ തീയറ്ററുകൾ തുറക്കുമെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നുവെങ്കിലും നടന്നില്ല. വൈകാതെ പുതിയ തീയറ്ററുകൾ തുറക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.ആറ്റിങ്ങലിലെ വൈശാഖ തീയറ്ററിന്റേയും പണി പുരോഗമിക്കുകയാണ്. കിളിമാനൂരിൽ ഒരു പുതിയ തീയറ്റർ വരുന്നുണ്ട്. രണ്ട് സ്ക്രീനുകൾ ഉള്ള തീയറ്ററായിരിക്കും തുറക്കുക.












Click it and Unblock the Notifications