ആദിത്യനാഥൻ ഭരിക്കുന്ന യുപിയിൽ നടന്ന സംഭവം നമ്മളാരും മറന്നിട്ടില്ല! ഓർമ്മപ്പെടുത്തി എംഎ നിഷാദ്
കൊച്ചി: ഡോക്ടേഴ്സ് ദിനത്തിൽ സംവിധായകൻ എംഎ നിഷാദിന്റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധ നേടുന്നു. നമ്മുടെ സമൂഹം ഡോക്ടർമാരോടുളള സമീപനത്തിൽ മാറ്റം വരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്ന് എംഎ നിഷാദ് അഭിപ്രായപ്പെടുന്നു. ഉത്തർ പ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാരിന്റെ പ്രതികാരത്തിന് ഇരയായ ഡോക്ടർ കഫീൽ ഖാനെ കുറിച്ചും നിഷാദ് ഓർമ്മപ്പെടുത്തുന്നു.
മാത്രമല്ല, കൊറോണ മൂലം മരണപ്പെട്ട ഒരു ഡോക്ടറുടെ മൃതദേഹം സ്വന്തം ദേശത്ത് സംസ്കരിക്കാൻ പോലും അനുവദിക്കാത്ത നന്ദികെട്ട ജനമുളള രാജ്യം കൂടിയാണ് നമ്മുടേത് എന്നും എംഎ നിഷാദ് കുറ്റപ്പെടുത്തുന്നു. ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:
ദൈവത്തിന്റെ കൈ
'' ഇന്ന് ലോകം ഡോക്ടേർസ് ഡേ ആഘാേഷിക്കുന്നു. ഒരു വ്യക്തിയേ സംബന്ധിച്ചിടത്തോളം അയാൾ ഒരു രോഗി ആണെങ്കിലും അല്ലെങ്കിലും അയാളുടെ ജീവിതത്തിൽ ഒരു ഡോക്ടറുടെ സാന്നിധ്യം ഒഴിച്ച് കൂടാനാവാത്തതാണ്. ദൈവത്തിന്റെ കൈ അങ്ങനെ ഡോക്ടർമാരെ വിശേഷിപ്പിക്കുന്നവരുണ്ട്.. എങ്ങനെയൊക്കെ വിശേഷിപ്പിച്ചാലും ഒരു ഡോക്ടർ അയാൾ ഒരു ശുശ്രൂഷകൻ മാത്രമല്ല... അതിനുമൊക്കെ എത്രയോ മുകളിലാണ്... സമൂഹത്തിന് വേണ്ടി സ്വയം സമർപ്പിതമാണ് അവരുടെ ജീവിതം.
നോക്കി കാണുന്നത് മറ്റൊരു തരത്തിൽ
മറ്റാരേക്കാളും ത്യാഗമനുഭവിക്കുന്നവർ. നാട്ടിൽ ഒരു മഹാവ്യാധി എത്തിയപ്പോൾ ആശങ്കാകുലരായ നാം ഓരോരുത്തരും പ്രതീക്ഷയോടെ ആശ്രയിച്ചിരുന്നത് നമ്മുടെ ഡോക്ടർമാരെയാണ്. അവരുടെ നിർദ്ദേശങ്ങൾ നാം ശിരസ്സാവഹിച്ചു. തന്റ്റെയടുത്ത് വരുന്ന ഏത് രോഗിയും സുഖം പ്രാപിക്കണം അല്ലെങ്കിൽ രോഗ ശമനം ഉണ്ടാകണം എന്ന് മാത്രമേ ഏതൊരു ഡോക്ടറും ആഗ്രഹിക്കു.. കൈപിഴ കൊണ്ട് എന്തെങ്കിലും അരുതാത്തത് സംഭവിച്ചാൽ ആ വ്യക്തിയെ സമൂഹം നോക്കി കാണുന്നത് മറ്റൊരു തരത്തിലായിരിക്കും.
അവരും മനുഷ്യരാണ്
അയാൾ പിന്നെ കുറ്റവാളിയായി. നമ്മുടെ സമൂഹം ഡോക്ടർമാരോടുളള സമീപനത്തിൽ മാറ്റം വരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അവരും മനുഷ്യരാണ്.. ഈ കോവിഡ് കാലത്തെ അവരുടെ നിസ്വാർത്ഥ സേവനം നാം ദിനവും കാണുന്നതാണല്ലോ.. കേരളം പോലെയല്ല നമ്മുടെ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെ സ്ഥിതി.. പ്രത്യേകിച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഡോക്ടർമാർ നേരിടുന്ന പ്രതിസന്ധി... കോവിഡ് ടെസ്റ്റ് എടുക്കാൻ ചെന്ന ഡോക്ടർമാരേയും ആരോഗ്യപ്രവർത്തകരേയും കല്ലെറിഞ്ഞോടിച്ച ജനകൂട്ടത്തെ മധ്യപ്രദേശിലെ ഇൻഡോറിൽ നാം കണ്ടു..
നന്ദികെട്ട ജനമുളള രാജ്യം
കോവിഡ് ബാധിച്ച് എത്രയോ ഡോക്ടർമാർ മരണപ്പെട്ടു.. അവർ രക്തസാക്ഷികൾ തന്നെയാണ്.. ഈ നാടിന് വേണ്ടി അദൃശ്യനായ ഒരു ശത്രുവിനോട് പൊരുതി വീണ് മരിച്ചവരെ രക്തസാക്ഷികൾ എന്ന് തന്നെ വിളിക്കണം... കൊറോണ മൂലം മരണപ്പെട്ട ഒരു ഡോക്ടറുടെ മൃതദേഹം സ്വന്തം ദേശത്ത് സംസ്കരിക്കാൻ പോലും അനുവദിക്കാത്ത് നന്ദികെട്ട ജനമുളള രാജ്യം കൂടിയാണ് നമ്മുടേത്. ഓക്സിജൻ കിട്ടാതെ മരിക്കുന്ന കുട്ടികൾക്ക് സ്വന്തം കൈയ്യിൽ നിന്ന് കാശ് മുടക്കി ഓക്സിജൻ എത്തിച്ച് കഫീൽ ഖാൻ എന്ന ഡോക്ടറേ ഓർമ്മിക്കുന്നു.
മനുഷ്യ സ്നേഹിയായ ഡോക്ടർ
ആദിത്യനാഥൻ ഭരിക്കുന്ന യൂപിയിലെ ഗോരഖ്പൂരിൽ നടന്ന സംഭവം നമ്മളാരും മറന്നിട്ടില്ല.. പിഞ്ച് കുഞ്ഞുങ്ങൾ തന്റ്റെ കൺമുന്നിൽ പിടഞ്ഞ് വീണ് മരിക്കുന്നത് കണ്ടപ്പോൾ കഫീൽഖാനെന്ന മനുഷ്യ സ്നേഹിയായ ഡോക്ടർ ചെയ്ത ആ നല്ല പ്രവർത്തിയെ രാഷ്ട്രീയ തിമിരം ബാധിച്ച സർക്കാർ ചെയ്തതും നാം കണ്ടതാണ്.. ഡോക്ടർ കഫീൽഖാൻ അവരുടെ കണ്ണിൽ കുറ്റവാളിയായി. ഈ ഡോക്ടേഴ്സ് ദിനം അദ്ദേഹത്തെ പോലെയുളള സാമുഹിക പ്രതിബദ്ധതയുളള ടോക്ടർമാർക്കും കൂടിയുളളതാണ്.
വിപ്ളവകാരിയായ ഡോക്ടർ
കോവിഡ് മഹാവ്യാധിയുടെ ഈ കാലത്ത്..ലോകത്തിന് ക്യൂബ എന്ന കൊച്ച് രാജ്യം സംഭാവന നൽകിയത് അർപ്പണ ബോധമുളള ഡോക്ടർമാരേയാണ്...അതെ ഏണെസ്റ്റോ ചെഗുവരെ എന്ന വിപ്ളവകാരിയായ ഡോക്ടറുടെ സ്വന്തം ജനത...ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം അവന്റ്റെ ആദ്യ ഡോക്ടർ അവന്റ്റെ അമ്മയാണ്... എനിക്കും അങ്ങനെ തന്നെ.. എന്റ്റെ കുടുംബത്തിലും ഡോക്ടർമാരുണ്ട്.
സ്നേഹം നിറഞ്ഞ ഹൃദയാഭിവാദ്യങ്ങൾ
എന്റ്റെ ഉമ്മയുടെ സഹോദരീ ഭർത്താവ് ഡോ നസീറുദ്ദീൻ, അദ്ദേഹത്തിന്റ്റെ മകൻ, നവീൻ നസീർ, എന്റ്റെ കസിൻ മുഹമ്മദ് ഷാഫി, സുഹൃത്തുക്കളായ ഡോ ഫിറോസ് അസീസ്, കൃഷ്ണനുണ്ണി(റിനേൽ മെഡിസിറ്റി), കുടുംബ ഡോക്ടറായ ഡോ ആൻറ്റണീ തച്ചിൽ, ബന്ധു ഡോ സീനത്ത്... എന്റ്റെ പ്രിയപ്പെട്ട സുഹൃത്ത് ഡോ അശോക് തുടങ്ങി എല്ലാ ഡോക്ടർമാർക്കും ഈ ദിനത്തിൽ എന്റെ സ്നേഹം നിറഞ്ഞ ഹൃദയാഭിവാദ്യങ്ങൾ.. ഞങ്ങളിൽ നിന്ന് മരണപ്പെട്ട് പോയ ഉമ്മയുടെ സഹോദരനും പ്രേം നസീറിന്റ്റെ മകളുടെ ഭർത്താവുമായ ഡോ ഷറഫുദ്ദീനെ പ്രത്യേകം സ്മരിക്കുന്നു..''