അവസാനമായത് 24 വര്‍ഷത്തെ കാത്തിരിപ്പ്; മദനിയുടെ വീട്ടിലെ ഐഎസ്എസ് രഹസ്യ യോഗം, വിചാരണ പൂര്‍ത്തിയായി
കൊച്ചി: ഇരുപത്തി നാല് വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ഐഎസ്എസിന്റെ രഹസ്യ യോഗം നടത്തിയെന്ന കേസില്‍ അബ്ദുള്‍ നാസര്‍ മദനി അടക്കമുള്ളവര്‍ നേരിടുന്ന വിചാരണ പൂര്‍ത്തിയായി. 1992ല്‍ ബാബറി മസ്ജിദ് സംഭവത്തിനു ശേഷം കൊല്ലം മൈനാഗപ്പള്ളിയില്‍ മദനിയുടെ വീട്ടില്‍ നിരോധിത സംഘടനയായ ഐഎസ്എസിന്റെ രഹസ്യ യോഗം നടത്തിയെന്നാണ് കേസ്.
മദനി കേരളത്തിലെത്തി; 'യാത്ര തടഞ്ഞത് ആസൂത്രിത ശ്രമം'
കേസില്‍ പ്രതിപട്ടികയിലെ എട്ട് പേരാണ് വിചാരണ നേരിട്ടത്. ഒളിവിലുള്ള പ്രതികളെ പിന്നീട് വിചാരണ ചെയ്യും. ഒന്നാം പ്രതിയായ മദനിയെയും അദ്ദേഹത്തിന്റെ പിതാവിനെയും കേസില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് കോടതി ഒഴിവാക്കിയിരുന്നു. ശാസ്താംകോട്ട പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 24 വര്‍ഷത്തിനു ശേഷമാണ് വിചാരണ പൂര്‍ത്തിയായത്.
മദനിയുടെ വീട്ടില്‍ നടന്ന പോലീസ് റെയിഡില്‍ നാടന്‍ കൈത്തോക്ക്, തിരകള്‍, 1.4 കിലോഗ്രാം വെടിമരുന്ന് , ലാത്തി, മെറ്റല്‍ ഡിറ്റക്റ്റര്‍, ഐസിസ് നോട്ടീസുകള്‍, സംഘടനയുടെ അഗത്വ ഫോം എന്നിവ പിടിച്ചെടുത്തിരുന്നു. പല കാരണങ്ങള്‍കൊണ്ട് നീണ്ടു പോയ കേസിലെ 21 സാക്ഷികളില്‍ രണ്ട് പേര്‍ മരിച്ചു. തൊണ്ടി മുതലും രേഖകളും കണ്ടെത്താന്‍ വൈകിയതാണ് വിസ്താരം തടസ്സപ്പെടാന്‍ കാരണമായത്.
മദനിയെ വിമാനത്താവളത്തില്‍ തടഞ്ഞതെന്തിന്...?
10 തൊണ്ടി മുതലുകളും 18 രേഖകളും കോടതി പരിശോധിക്കുകയും സാക്ഷികളെ എഴ് പേരെ കോടതി വിസ്തരിക്കുകയും ചെയ്തു. 1994ല്‍ മദനി കൊല്ലം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതായിരുന്നെങ്കിലും മദനിയുടെ അപേക്ഷയെ തുടര്‍ന്ന് കേസിന്റെ വിചാരണ എറണാകുളം സെഷന്‍സ് കോടതിയിലേക്ക് മാറ്റുകയായിരുന്നു.