'കുഞ്ഞുമോള്‍ എന്റെ നെഞ്ചത്ത് കിടന്ന് ഉറങ്ങുകയായിരുന്നു.. ഫോണെടുത്താൽ ഉണരും'.. പൊള്ളിക്കും ഈ ഓർമ്മകൾ
വയലിനിസ്റ്റ് ബാലഭാസ്‌കര്‍ ഈ ലോകത്തോട് വിടപറഞ്ഞ് പോയിട്ട് ഇന്നേക്ക് അഞ്ച് നാള്‍ തികയുന്നു. ഗ്രാമി പുരസ്‌കാരം നേടണം എന്നായിരുന്നു ബാലുവിന്റെ ഏറ്റവും വലിയ സ്വപ്‌നം എന്ന് അനുസ്മരണ ചടങ്ങില്‍ സുഹൃത്തുക്കളാരോ ഓര്‍ത്തെടുക്കുകയുണ്ടായി. എല്ലാ സ്വപ്‌നങ്ങളും ബാക്കിയാക്കി, നേരത്തെ പോയ മകള്‍ക്ക് കൂട്ടായി ബാലുവും പോയി.
അങ്ങനെ അല്ലാതെ പറ്റില്ലായിരുന്നു ബാലുവിനെന്ന് ഉറ്റവര്‍ സ്വയം പറഞ്ഞ് ആശ്വസിക്കുന്നു. ബാലഭാസ്‌കറിനെ അടുത്തറിഞ്ഞവരാരും അത്ര പെട്ടെന്ന് ഒന്നും മറക്കില്ല. അക്കാര്യം ബാലുവിനെക്കുറിച്ചുള്ള ഓരോ ഓര്‍മ്മക്കുറിപ്പുകളും സാക്ഷ്യപ്പെടുത്തുന്നു. ഗായകനും ബാലഭാസ്‌കറിന്റെ അടുത്ത സുഹൃത്തുമായ മധു ബാലകൃഷ്ണന്റെ വാക്കുകള്‍ നമ്മെ പൊള്ളിക്കും.

പോയത് ചങ്ക് പറിച്ച്
സംഗീതത്തോടും ശരീരത്തിന്റെ ഒരു ഭാഗമെന്ന പോലെ ബാലുവിന്റെ ജീവിതത്തിന്റെ ഭാഗമായ വയലിനോടുമുളള പ്രണയവും കാത്തിരുന്ന് കിട്ടിയ മകളോടുള്ള സ്‌നേഹവും, ബാലുവും ലക്ഷ്മിയും തമ്മിലുള്ള അനശ്വര പ്രണയവും.. അങ്ങനെ നിരവധിയുണ്ട് ഓരോരുത്തര്‍ക്കും ബാലഭാസ്‌കറിനെ അടയാളപ്പെടുത്തി വെയ്ക്കാന്‍. അവനെ അറിയുന്നവരുടെ ചങ്ക് പറിച്ചെടുത്ത് കൊണ്ടാണ് ബാലു പോയതെന്ന് മധു ബാലകൃഷ്ണന്‍ പറയുന്നു.

സ്വപ്‌നങ്ങളുടെ രാജകുമാരൻ
ബാലു സ്വപ്‌നങ്ങളുടെ രാജകുമാരനായിരുന്നു. സ്വപ്‌നം കണ്ടതെല്ലാം അവന്‍ സ്വന്തമാക്കി. സംഗീത ലോകത്തെ നേട്ടങ്ങളും, സ്‌നേഹനിധിയായ ഭാര്യയും, ഓമനിക്കാനൊരു കുഞ്ഞും, ഒത്തിരി സുഹൃത്തുക്കളും അങ്ങനെ എല്ലാം. അതെല്ലാം വിട്ടെറിഞ്ഞാണ് ബാലു പോയത്. ദൈവത്തിന് ഇഷ്ടമായവരെ നേരത്തെ വിളിക്കുമെന്ന് വീണ്ടും പറയേണ്ടി വരുന്നുവെന്ന് മധു വേദനയോടെ പറയുന്നു.

മോൾ നെഞ്ചത്ത് ഉറങ്ങുന്നു
മകള്‍ തേജസ്വിനി ബാലുവിന്റെ ജീവനായിരുന്നുവെന്ന് മധു ബാലകൃഷ്ണന്‍ ഓര്‍ക്കുന്നു. അടുത്തിടെ താന്‍ ഒരു തവണ ബാലുവിനെ വിളിച്ചപ്പോള്‍ അവന്‍ ഫോണെടുത്തില്ല. എന്നാല്‍ കുറച്ച് സമയം കഴിഞ്ഞപ്പോള്‍ ബാലു തിരിച്ച് വിളിച്ചു. എന്നിട്ട് പറഞ്ഞു.. ചേട്ടാ കുഞ്ഞുമോള്‍ എന്റെ നെഞ്ചത്ത് കിടന്ന് ഉറങ്ങുകയായിരുന്നു. ഫോണ്‍ എടുത്ത് സംസാരിച്ചാല്‍ അവള്‍ ഉണരും. അതാണ് എടുക്കാതിരുന്നത്...

കളിപ്പാട്ടമായി ക്രേസ്
അത്രയേറെ പ്രിയപ്പെട്ടതായിരുന്നു ബാലുവിന് മകള്‍. കാത്തിരിപ്പിനൊടുവില്‍ കുഞ്ഞ് പിറന്നപ്പോള്‍ ബാലു ഒരുപാട് സന്തോഷിച്ചു. പണ്ടൊക്കെ വിദേശ രാജ്യങ്ങളില്‍ സംഗീത പരിപാടികള്‍ക്കിടയിലെ ഷോപ്പിങ്ങില്‍ വയലിന്‍ വാങ്ങിച്ച് കൂട്ടുകയായിരുന്നു ബാലുവിന്റെ ക്രേസ്. തേജസ്വിനി പിറന്നതിന് ശേഷം അവള്‍ക്ക് വേണ്ടിയുളള കളിപ്പാട്ടങ്ങള്‍ വാങ്ങി ലഗേജ് നിറയ്ക്കല്‍ ആയിരുന്നു അവന്റെ പ്രധാന പരിപാടി.

കണ്ണ് കൊണ്ട് ചിരിക്കുന്നവൻ
എപ്പോഴും പ്രസരിപ്പുള്ള മുഖമായിരുന്നു ബാലുവിന്. അവന് കണ്ണ് കൊണ്ട് ചിരിക്കാനാകും എന്ന് തോന്നാറുണ്ട്. ഞങ്ങള്‍ അടുത്ത ബന്ധുക്കളാണ്. അതുകൊണ്ട് തന്നെ കുട്ടിക്കാലം തൊട്ട് അടുത്ത കൂട്ടുകാരും ആയിരുന്നു. സങ്കടവും സന്തോഷവും പരസ്പരം പങ്കുവെച്ചിരുന്നു. എന്റെ വീട്ടില്‍ അവന്‍ വന്നാല്‍ മുഴുവന്‍ സമയവും പാട്ട് തന്നെ ആയിരുന്നു.

ബാലു വായിക്കും, ഞാൻ പാടും
ബാലു വയലിന്‍ വായിക്കും. ഞാന്‍ പാടും. ഭാവിയെക്കുറിച്ച് അവന് വലിയ പ്രതീക്ഷകള്‍ തന്നെ ഉണ്ടായിരുന്നു. ബാലു ഒരു ഭക്ഷണപ്രിയനാണ്. എന്നാല്‍ അടുത്തിടെ സിക്‌സ് പാക്ക് ഉണ്ടാക്കണം എന്നൊരു ലക്ഷ്യം അവനുണ്ടായിരുന്നു. അത് പ്രകാരം ഭക്ഷണകാര്യങ്ങളില്‍ കുറച്ച് ശ്രദ്ധിച്ച് തുടങ്ങി. ഞങ്ങള്‍ അവനെ ചലഞ്ച്് ചെയ്യുകയും ചെയ്തു.

അഭിനയിക്കാനും താൽപര്യം
മൂന്ന് മാസം കൊണ്ട് ബോഡി ഫിറ്റാക്കാന്‍ ആയിരുന്നു ചലഞ്ച്. സംഗീതം മാത്രമായിരുന്നില്ല, അഭിനയവും അവന് പ്രിയപ്പെട്ടതായിരുന്നു. അത് പലര്‍ക്കും അറിയില്ല. അടുത്തിടെ ഒരു സിനിമയില്‍ അഭിനയിക്കുകയും ചെയ്തു. വേളി എന്നായിരുന്നു സിനിമയുടെ പേര്. അതില്‍ ബാലഭാസ്‌കര്‍ ആയിട്ട് തന്നെ ആയിരുന്നു അഭിനയിച്ചത്.

ഇനി എങ്ങനെ പാട്ട് കേൾക്കും
അത് മാത്രമല്ല ഒരു സിനിമയില്‍ നായകവേഷം ചെയ്യാന്‍ പോകുന്നതായും അവന്‍ പറഞ്ഞിരുന്നു. എന്നവളേ, പുതുവെള്ളൈ മഴൈ, കണ്ണേ കലൈമാനെ എന്നിവ അവന്റെ പ്രിയപ്പെട്ട പാട്ടുകളായിരുന്നു. അവനില്ലാതെ ഈ പാട്ടുകള്‍ ഇനി എങ്ങനെ കേള്‍ക്കുമെന്ന് മധു ബാലകൃഷ്ണന്‍ നൊമ്പരത്തോടെ പറയുന്നു. സംഗീതമുള്ളിടത്തോളം ആ ഓർമ്മകള്‍ വിട്ട് പോകില്ലെന്നും മധു പറയുന്നു.

അവസാനത്തെ വരവ്
രണ്ട് മാസം മുന്‍പാണ് ബാലു അവസാനമായി വീട്ടില്‍ വന്നത്. നല്ല തലവേദനയും ജലദോഷവും കൊണ്ടായിരുന്നു വരവ്. കുറേ സമയം ആവി പിടിച്ചു. ബാം പുരട്ടി. അതോടെ സമാധാനമായി. ഹിന്ദിയില്‍ ഒരു ആല്‍ബം ചെയ്യുന്നതിനെ കുറിച്ച് അന്ന് അവന്‍ പറഞ്ഞിരുന്നു. അന്ന് രാത്രി വൈകും വരെ ഞങ്ങള്‍ സംസാരിച്ച് കൊണ്ടിരുന്നു.

അതുപോലൊരു രാത്രിയാത്ര
ഭക്ഷണമൊക്കെ കഴിച്ച ശേഷം പാതി രാത്രി അവന്‍ പോകാനിറങ്ങി. ഇന്ന് പോകണ്ട വീട്ടില്‍ തങ്ങാമെന്ന് പറഞ്ഞതൊന്നും അവന്‍ കേട്ടില്ല. രാത്രി യാത്ര വേണ്ടെന്ന് ഒരുപാട് തവണ പറഞ്ഞു. അവന്‍ കേട്ടില്ല. ഈ നേരങ്ങളിലാണ് എന്റെ യാത്രാസമയമെന്നും ശീലങ്ങളൊക്കെ മാറ്റണമെന്നും ചിരിയോടെ അവന്‍ പറഞ്ഞു. അതുപോലൊരു യാത്രി തന്നെ ആയിരുന്നല്ലോ അവന്റെ അപകടവും എന്ന് പറയുമ്പോള്‍ മധുവിന് വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങുന്നു.












Click it and Unblock the Notifications