മധുവിന്റെ ജീവിതം തകർത്തത് ആ പ്രണയം.. കാമുകിയുടെ വീട്ടുകാരും തല്ലിച്ചതച്ചു!
Recommended Video

തൃശൂര്‍: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്റെ ക്രൂരമര്‍ദനത്തിന് ഇരയായി കൊല്ലപ്പെട്ട മധു കേരളത്തിന്റെ മനസാക്ഷിക്ക് തീരാവേദനയായി മാറിയിരിക്കുകയാണ്. അരി മോഷ്ടിച്ചുവെന്ന പേരിലാണ് മനുഷ്യരെന്ന് വിളിക്കാന്‍ സാധ്യമല്ലാത്ത ഒരു കൂട്ടം മനോരോഗികള്‍ മധുവിനെ തല്ലിക്കൊന്നത്. മധുവിന് മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നു.
പാലക്കാട് വെച്ചുണ്ടായ ഒരു ആക്രമണമാണ് മധുവിന്റെ മനോനില തകര്‍ത്തത്. അതിന് ശേഷം വീട്ടുകാരില്‍ നിന്നും അകന്ന് കാട്ടിലെ ഗുഹയിലായിരുന്നു താമസം. മധുവിന്റെ മനോനില തകരാനിടയായ ആക്രമണം ഒരു പ്രണയത്തെ തുടര്‍ന്നായിരുന്നു എന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.വിശദാംശങ്ങള്‍ ഇങ്ങനെയാണ്.

പഠിക്കാൻ മിടുക്കൻ
അട്ടപ്പാടി കടുകുമണ്ണ ഊരിലെ മൂപ്പന്റെ പെങ്ങളായ മല്ലിയുടേയും മല്ലന്റെയും മകനാണ് മുപ്പത്തിരണ്ടുകാരനായ മധു. രണ്ട് സഹോദരിമാരുമുണ്ട് മധുവിന്. കുട്ടിക്കാലത്ത് പഠിക്കാന്‍ മിടുക്കനായിരുന്നു മധുവെന്ന് ബന്ധുക്കള്‍ പറയുന്നു. ശ്രീശങ്കരയിലെ കോണ്‍വെന്റ് സ്‌കൂളിലായിരുന്നു ആറാം ക്ലാസ്സ് വരെ മധു പഠിച്ചിരുന്നത്. 22 കിലോമീറ്റര്‍ അകലത്തിലായിരുന്നു സ്‌കൂള്‍.

അച്ഛന്റെ മരണം
എന്നാല്‍ പഠനം പൂര്‍ത്തിയാക്കാന്‍ മധുവിന് സാധിച്ചില്ല. അച്ഛനായ മല്ലന്റെ അപ്രതീക്ഷിതമായ മരണമാണ് പഠനം അവസാനിക്കാനുള്ള കാരണം. തുടര്‍ന്ന് കുടുംബത്തിന്റെ ബാധ്യത മധുവിന് ഏറ്റെടുക്കേണ്ടി വന്നു. പഠനം ഉപേക്ഷിച്ച് ജോലി തേടിയിറങ്ങിയ മധു ആദ്യം വനവിഭവങ്ങള്‍ ശേഖരിക്കുന്ന തൊഴിലിലായിരുന്നു ഏര്‍പ്പെട്ടത്.

പാലക്കാട്ടെ പ്രണയം
പിന്നീടാണ് ആദിവാസികള്‍ക്കുള്ള തൊഴില്‍ പരിശീലനത്തിന് പാലക്കാട് എത്തിയത്. മുട്ടിക്കുളങ്ങരയിലായിരുന്നു ഐടിഡിപി വഴിയുള്ള പരിശീലനം. തടിപ്പണിയിലും നിര്‍മ്മാണ തൊഴിലിലും ആയിരുന്നു മധു പരിശീലനം നേടിയത്. അവിടെ നിന്നാണ് മധുവിന്റെ പ്രണയത്തിന്റെയും തുടക്കം.

വീട്ടുകാരുടെ മർദ്ദനം
ഒരു പെണ്‍കുട്ടിയുമായി മധു പ്രണയത്തിലായി. എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിവരം അറിഞ്ഞതോടെ മധുവിനെ അതിക്രൂരമായി മര്‍ദിച്ചു. അന്ന് തലയ്‌ക്കേറ്റ അടിയാണ് മധുവിന്റെ മനോനില തെറ്റിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. ആ ആക്രമണത്തിന് ശേഷം മധുവിന് ആളുകളെ ഭയമായിരുന്നു.

മനോനില തകരാറിൽ
കോട്ടത്തറ സര്‍ക്കാര്‍ ട്രൈബല്‍ ആശുപത്രിയിലടക്കം മധുവിനെ വര്‍ഷങ്ങളോളം ചികിത്സിച്ചുവെങ്കിലും ഫലമുണ്ടായില്ല. പിന്നെ മധുവിന്റെ ജീവിതം കാട്ടിലെ ഗുഹയില്‍ ഒറ്റപ്പെട്ടുള്ളതായിരുന്നു. വിശക്കുമ്പോള്‍ കാട്ടിലെ കായ്കനികള്‍ പറിച്ച് ഭക്ഷിക്കും. വല്ലാതെ വിശക്കുമ്പോഴാണ് ഭക്ഷണം തേടി നാട്ടിലേക്ക് ഇറങ്ങാറുള്ളത്.

മോഷണം നടത്തുന്നുവെന്ന്
പലപ്പോഴായി മോഷണം നടത്തുന്നു എന്നാരോപിച്ച് നാട്ടുകാര്‍ മധുവിനെ മര്‍ദിക്കുക പതിവായിരുന്നു. ആക്രമണം ഭയന്ന് പകല്‍ പുറത്തിറങ്ങുന്നത് പോലും മധു അവസാനിപ്പിച്ചിരുന്നു. പാതിരാത്രിയാണ് ഗുഹയില്‍ നിന്നും പുറത്തിറങ്ങാറ്. സംഭവ ദിവസം വിശപ്പ് സഹിക്കാതെയാണ് മധു അരി ചോദിച്ച് നാട്ടിലേക്ക് ഇറങ്ങിയതും മര്‍ദിക്കപ്പെട്ടതും.

കെട്ടിയിട്ട് മർദ്ദനം
കാട്ടില്‍ പരിശോധനയ്ക്ക് എത്തിയ ഫോറസ്റ്റ് ഗാര്‍ഡുകളാണ് മധു വനത്തില്‍ ഉണ്ടെന്ന് നാട്ടുകാരെ അറിയിച്ച്. തുടര്‍ന്ന് കാട്ടിലെത്തി മുപ്പതോളം പേര്‍ വരുന്ന സംഘം മധുവിനെ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു. ഒന്നര മണിക്കൂറോളമായിരുന്നു മര്‍ദനം. വിശക്കുന്നുവെന്നും വെള്ളം വേണമെന്നും മധു പറഞ്ഞത് ആരും കേട്ടില്ല.












Click it and Unblock the Notifications