മധുവിന്റെ ഗുഹയിൽ പ്രതികളെ എത്തിച്ചു തെളിവെടുത്തു.. തല്ലിച്ചതച്ച വടി കണ്ടെത്തി!
പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസി യുവാവായ മധുവിന്റെ മരണം തലയ്‌ക്കേറ്റ അടി കാരണമാണ് എന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. തലയ്ക്ക് പിറക് വശത്ത് ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. മധുവിന്റെ ദേഹത്ത് അന്‍പതോളം മുറിവുകള്‍ ഉണ്ടായിരുന്നതായും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
മധുവിനെ ആള്‍ക്കൂട്ടം മര്‍ദിക്കാന്‍ ഉപയോഗിച്ച വടി പോലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതികളുമായി അട്ടപ്പാടിയിലെ മധുവിന്റെ ഗുഹയ്ക്ക് സമീപം പോലീസ് തെളിവെടുപ്പ് നടത്തി.
ഗുഹയിൽ തെളിവെടുപ്പ്
മധുവിനെ മോഷ്ടാവെന്ന് ആരോപിച്ച് മര്‍ദിച്ച 16 പേരെയാണ് കൊലക്കേസില്‍ പ്രതികളാക്കിയിരിക്കുന്നത്. ഇവരില്‍ ഒന്നും രണ്ടും പ്രതികളെയാണ് പോലീസ് അട്ടപ്പാടിയില്‍ തെളിവെടുപ്പിന് കൊണ്ടുപോയത്. തണ്ടര്‍ബോള്‍ഡിന്റെ കനത്ത സുരക്ഷയിലായിരുന്നു തെളിവെടുപ്പ്.
വടി കണ്ടെത്തി
രാവിലെ 6 മണിക്കാണ് പ്രതികളുമായി പോലീസ് തെളിവെടുപ്പിന് എത്തിയത്. അട്ടപ്പാടിയിലെ കാട്ടിനുള്ളില്‍ മധു താമസിച്ചിരുന്ന ഗുഹയിലും പരിസരത്തുമായിട്ടായിരുന്നു തെളിവെടുപ്പ്. ഗുഹയ്ക്ക് സമീപത്ത് നിന്നാണ് മധുവിനെ തല്ലാന്‍ ഉപയോഗിച്ച വടി കണ്ടെത്തിയത് എന്നാണ് റിപ്പോര്‍ട്ട്.
ഒന്നാം പ്രതിയും രണ്ടാം പ്രതിയും
ഉരുണ്ട വടി കൊണ്ട് മധുവിന് അടിയേറ്റിട്ടുള്ളതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. ഈ വടിയാണ് കണ്ടെത്തിയത് എന്നാണ് കരുതുന്നത്. ഒന്നാം പ്രതി മരയ്ക്കാറും രണ്ടാം പ്രതി ഷംസുദ്ദീനും വടി പോലീസിന് കാട്ടിക്കൊടുക്കുകയായിരുന്നു.
മധുവിന്റെ വസ്തുക്കൾ
ഗുഹയില്‍ താമസിക്കുമ്പോള്‍ മധു ഉപയോഗിച്ചിരുന്ന വസ്തുക്കളും ഗുഹയുടെ പരിസരത്ത് നിന്നും പോലീസ് കണ്ടെടുത്തു. അടുപ്പ്, പാത്രങ്ങള്‍, വസ്ത്രം, ഭക്ഷ്യസാധനങ്ങള്‍ എന്നിവ പരിശോധനയില്‍ ലഭിച്ചു. മധുവിനെ പിടികൂടി ആക്രമിച്ച സംഭവം പ്രതികള്‍ പോലീസിന് മുന്നില്‍ വിശദീകരിച്ചു.
തല കാണിക്ക വഞ്ചിയിൽ ഇടിച്ചു
മധുവിനെ ഗുഹയില്‍ നിന്നും പിടികൂടിയതും കെട്ടിയിട്ട് മുക്കാലി എന്ന സ്ഥലത്ത് എത്തിയതുമടക്കം പ്രതികള്‍ പോലീസിനോട് വിവരിച്ചു. മധുവിനെ നാട്ടുകാര്‍ക്ക് കാണിച്ച് കൊടുത്തത് ഡ്രൈവറായ ഒന്നാം പ്രതി മരയ്ക്കാറാണ്. മര്‍ദിക്കുന്നതിനിടെ മധുവിന്റെ തല കാണിക്ക വഞ്ചിയില്‍ ഇടിച്ചതായി പ്രതികള്‍ പറയുന്നു.
വിവാദ സെൽഫി
മധുവിനെ കൈ കെട്ടയിട്ട നിലയിലുളള ചിത്രങ്ങളും സെല്‍ഫിയുമെടുത്തത് ഉബൈദ് ആണെന്നും പ്രതികള്‍ പറഞ്ഞു. ഉബൈദിന്റെ സെല്‍ഫിയാണ് ആള്‍ക്കൂട്ട ക്രൂരത ലോകത്തിന് മുന്നിലെത്തിച്ചത്. ഇത് വന്‍ വിവാദവുമായി. ഫോണില്‍ വീഡിയോ പകര്‍ത്തിയത് അനീഷ് എന്നയാളാമെന്നും പ്രതികള്‍ പറഞ്ഞു.
മഴവിൽ മനോരമയിലെ ഉടൻ പണ'ത്തിനും ആർജെ മാത്തുക്കുട്ടിക്കും പണി കിട്ടി.. രൂക്ഷ വിമർശനം
ഗർഭിണിയായ യുവതിക്ക് കാമുകന്റെ വീട്ടുകാരുടെ തല്ല്.. ശരീരമാകെ ചതവ്.. അനങ്ങാതെ പോലീസ്