മധ്യപ്രദേശും പിടിക്കും: വാഗ്ദാന മഴയുമായി കോണ്‍ഗ്രസ്, സ്ത്രീകള്‍ക്ക് 1500 രൂപ, ഗ്യാസ് സബ്സിഡി 500
ഭോപ്പാല്‍: കർണാടകയിൽ ബി ജെ പിയെ പരാജയപ്പെടുത്തി സർക്കാർ രൂപീകരിച്ചതിന് പിന്നാലെ ഈ വർഷം നടക്കാനിരിക്കുന്ന മധ്യപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങള്‍ ആവിഷ്കരിച്ച് കോണ്‍ഗ്രസ്. കർണാടക പിടിച്ച മാതൃകയില്‍ നിരവധി വാഗ്ദാനങ്ങളാണ് കോണ്‍ഗ്രസ് മധ്യപ്രദേശിലും തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തുടക്കത്തില്‍ തന്നെ നല്‍കിയിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ സ്ത്രീകൾക്കും പ്രതിമാസം 500 രൂപ ഗ്യാസ് സബ്സിഡി, ഇതിന് പുറമെ 1500 രൂപയും ഉൾപ്പെടുന്ന അഞ്ച് വാഗ്ദാനങ്ങളാണ് പാർട്ടി തിങ്കളാഴ്ച പ്രഖ്യാപിച്ചിരിക്കുന്നത്.
100 യൂണിറ്റ് സൗജന്യ വൈദ്യുതി, കാർഷിക വായ്പ എഴുതിത്തള്ളൽ,
പഴയ പെൻഷൻ പദ്ധതി നടപ്പാക്കൽ തുടങ്ങിയ വാഗ്ദാനങ്ങളും കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. മുതിർന്ന കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാദ്ര ജൂൺ 12 ന് നർമ്മദാ നദിയിൽ പ്രാർത്ഥന നടത്തിയ ശേഷം ജബൽപൂരിൽ റോഡ്‌ഷോയും റാലിയും നടത്തി മധ്യപ്രദേശിൽ പാർട്ടിക്ക് വേണ്ടിയുള്ള നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടുന്നുണ്ട്. ഇതിന് മുന്നോടിയായിട്ടാണ് കോണ്‍ഗ്രസിന്റെ വാഗ്ദാനങ്ങള്‍.

അതിനിടെ, 2023ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ കമൽനാഥ് പാർട്ടിയുടെ അടുത്ത മുഖ്യമന്ത്രിയാകുമെന്ന് വ്യക്തമാക്കി രാജ്യസഭാ എംപിയും മുൻ മുഖ്യമന്ത്രിയുമായ ദിഗ്‌വിജയ സിംഗ് രംഗത്ത് വന്നു. കമൽനാഥിന്റെ നേതൃത്വത്തിൽ ഞങ്ങൾ മധ്യപ്രദേശിൽ തെരഞ്ഞെടുപ്പിനെ നേരിടും, അതിനാൽ അദ്ദേഹം തന്നെയായിരിക്കും മുഖ്യമന്ത്രി സ്ഥാനാർത്ഥി മുതിർന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
അതേസമയം, എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പങ്കെടുക്കുന്ന പൊതുയോഗം ജൂണ്‍ 12 ന് നടക്കും. ജബൽപൂരിലാണ് പ്രിയങ്ക പങ്കെടുക്കുന്ന യോഗം. സംസ്ഥാനത്തെ മഹാകോശൽ മേഖലയിലെ ഏറ്റവും വലിയ നഗരമാണ് ജബൽപൂർ. 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 13 പട്ടിക വർഗ്ഗ സംവരണ സീറ്റുകളിൽ 11 എണ്ണവും കോൺഗ്രസ് നേടിയിരുന്നു, ബി ജെ പിക്ക് രണ്ട് സീറ്റുകളില്‍ മാത്രമായിരുന്നു വിജയിക്കാന്‍ സാധിച്ചത്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്രയിൽ നിന്ന് സംസ്ഥാനത്തിന്റെ മാൾവ, മധ്യേന്ത്യ മേഖലകളിലൂടെ കടന്ന് പോവുകയും പൊതുജനങ്ങളിൽ നിന്ന് മികച്ച പ്രതികരണം നേടുകയും ചെയ്തതിനാലാണ് പ്രിയങ്ക ഗാന്ധി വദ്ര മഹാകോശലിനെ തിരഞ്ഞെടുത്തതെന്നാണ് പാർട്ടി നേതാക്കള്‍ വ്യക്തമാക്കുന്നത്.
കർണാടകയിലേതിന് സമാനമായി കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസായിരുന്നു അധികാരത്തിലേറിയിരുന്നതെങ്കിലും പിന്നീട് എം എല്‍ എമാർ കൂറുമാറിയതോടെ കമല്‍നാഥ് സർക്കാർ താഴെ വീഴുകയായിരുന്നു. ജ്യോതിരാദിത്യ സിന്ധ്യയുടെയും അദ്ദേഹത്തിന്റെ വിശ്വസ്തരായ 20 ലധികം എം എൽ എമാരുടെയും കലാപത്തെത്തുടർന്ന് 2020 മാർച്ചിലായിരുന്നു കമല്‍നാഥ് സർക്കാറിന് രാജിവെക്കേണ്ടി വന്നത്. പിന്നാലെ സംസ്ഥാനത്ത് ബി ജെ പി അധികാരത്തിലേറുകയും ചെയ്തു.












Click it and Unblock the Notifications