മഹാരാഷ്ട്ര: കോണ്‍ഗ്രസ് ശിവസേനയെ പിന്തുണയ്ക്കും? പാര്‍ട്ടിയുടെ നിലനില്‍പ്പിന്‍റെ പ്രശ്നമെന്ന് ചവാന്‍
മുംബൈ: തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന് രണ്ടാഴ്ച്ച കഴിഞ്ഞിട്ടും മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി അയവില്ലാതെ തുടരുകയാണ്. എറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണ്ണര്‍ ക്ഷണിച്ചതോടെ ഭൂരിപക്ഷം ഉറപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ് ബിജെപി.
എന്നാല്‍ മുഖ്യമന്ത്രി പദം പങ്കുവെച്ചില്ലെങ്കില്‍ സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന നിലപാടില്‍ ശിവസേന ഉറച്ചു നില്‍ക്കുകയാണ്. ഇതിനിടിയിലാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനയെ കോണ്‍ഗ്രസ് പിന്തുണച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..
സൂചന
മുഖ്യമന്ത്രി പദത്തില്‍ ബിജെപി-ശിവസേന തര്‍ക്കം രൂക്ഷമായി തുടരുന്നതിനിടയിലാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനയെ പിന്തുണയ്ക്കുമെന്ന സൂചന നല്‍കി കോണ്‍ഗ്രസ് രംഗത്ത് എത്തിയിരിക്കുന്നത്. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് പൃഥിരാജ് ചവാനാണ് ദേശീയ രാഷ്ട്രീയത്തില്‍ തന്നെ നിര്‍ണ്ണായകമാവുന്ന ഒരു രാഷ്ട്രീയ നീക്കത്തിന്‍റെ സൂചനകള്‍ നല്‍കിയിരിക്കുന്നത്.
ബിജെപിയെ പുറത്താക്കാന്‍
അധികാരത്തില്‍ നിന്ന് ബിജെപിയെ പുറത്താക്കാന്‍ എല്ലാ വഴിയും തേടുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിരാജ് ചവാന്‍ അഭിപ്രായപ്പെട്ടത്. എന്‍സിപി, കോണ്‍ഗ്രസ് നോതാക്കളുമായി ശിവസേന ചര്‍ച്ചകള്‍ നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്‍റെ പ്രതികരണം ഉണ്ടാവുന്നത്.
എന്‍ഡിഎ പിളര്‍ന്നു
മഹാരാഷ്ട്രയിലെ എന്‍ഡിഎ പിളര്‍ന്നു കഴിഞ്ഞു. ഇനി പുതിയ സാധ്യതകള്‍ ചര്‍ച്ച ചെയ്യാം. ഇത് കോണ്‍ഗ്രസിന്‍റെ നിലനില്‍പ്പിന്‍റെ പ്രശ്നമാണ്. സംസ്ഥനത്തെ രാഷ്ട്രീയ സാഹചര്യം ഹൈക്കമാന്‍ഡിനെ ധരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയിലെ നേതാക്കള്‍
സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനയെ പിന്തുണയ്ക്കണമെന്ന താല്‍പര്യമുള്ളവരാണ് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാക്കള്‍. സർക്കാർ രൂപീകരിക്കാൻ സഹായംതേടി ശിവസേന വരികയാണെങ്കിൽ പിന്തുണ നൽകണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ ഹുസൈൻ ദൽവായ് സാണിയ ഗാന്ധിക്ക് കത്തെഴുതിയിരുന്നു.
തമ്മില്‍ വ്യത്യാസമുണ്ട്
ബിജെപിയുടേയും ശിവസേനയും തമ്മില്‍ വ്യത്യാസമുണ്ട്. ബിജെപിയ പുറത്താക്കാന്‍ ശിവസേനയെ പിന്തുണയ്ക്കുന്നത് ന്യായീകരിക്കാന്‍ കഴിയുന്ന വിഷയമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടി. രാഷ്ട്രപതി സ്ഥാനത്തേക്ക് മുൻ കോൺഗ്രസ് നേതാക്കളായ പ്രതിഭാ പാട്ടീൽ, പ്രണബ് മുഖർജി എന്നിവരെ പിന്തുണച്ചവരാണ് ശിവസേനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കും
എന്നാല്‍ ശിവസേനയുമായി രാഷ്ട്രീയ ബന്ധം സ്ഥാപിച്ചാല്‍ അത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുമെന്ന വിലയിരുത്തല്‍ തന്നെയാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനുള്ളത്. കോണ്‍ഗ്രസ് പിന്തുണയില്‍ എന്‍സിപി-ശിവസേന സര്‍ക്കാര്‍ എന്ന നിര്‍ദ്ദേശവുമായി ശരദ് പവാര്‍ നേരത്തെ സോണിയയെ കണ്ടിരുന്നെങ്കിലും ഹൈക്കമാന്‍ഡ് വഴങ്ങിയില്ല.
എതിര്‍പ്പ് ഉന്നിയിക്കുന്നവര്‍
ശിവസേന ബന്ധത്തില്‍ എഐസിസി ജനറൽ സെക്രട്ടറി മല്ലികാർജുൻ ഖാർഗെ, സുശീൽകുമാർ ഷിൻഡെ, സഞ്ജയ് നിരുപം തുടങ്ങിയ മുതിർന്നനേതാക്കള്‍ കടുത്ത എതിര്‍പ്പാണ് ഉന്നയിക്കുന്നത്. കോണ്‍ഗ്രസിന്‍റെ നിലപാടുകള്‍ക്ക് ശിവസേന എതിരാണെന്നും ന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്തുണ നഷ്ടപ്പെടാന്‍ സേനാബന്ധം കാരണമാകുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
8 മണിക്കുള്ളില്‍
തിങ്കളാഴ്ച്ച രാത്രി 8 മണിക്കുള്ളില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം തെളിയിക്കണമെന്നാണ് കാവല്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനോട് ഗവര്‍ണ്ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പിന്തുണയ്ക്കുന്നവരുടെ കത്തുമായി ഗവര്‍ണ്ണറെ കാണാം. അല്ലെങ്കില്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സാവകാശം തേടി അധികാരമേല്‍ക്കാം എന്നാണ് ഗവര്‍ണ്ണറുടെ നിര്‍ദ്ദേശം.
2014 ലും
2014 ലും സമാനമായ സാഹചര്യത്തിലായിരുന്നു സംസ്ഥാനത്ത് ബിജെപി അധികാരത്തിലേറ്റത്. 122 എംഎല്‍എമാരുമായി സര്‍ക്കാരുണ്ടാക്കിയ ശേഷമായിരുന്നു ശിവസേനയുടെ പിന്തുണയില്‍ നിയമസഭയില്‍ ബിജെപി ഭൂരിപക്ഷം തെളിയിച്ചത്.
വലിയ വിള്ളല്‍
എന്നാല്‍ കഴിഞ്ഞ തവണത്തേതിനേക്കാള്‍ വലിയ വിള്ളലാണ് ബിജെപിക്കും ശിവസേനക്കും ഇടയില്‍ ഇത്തവണയുള്ളത്. മുഖ്യമന്ത്രി പദം എന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുന്ന ശിവസേന കോണ്‍ഗ്രസ്, എന്‍സിപി എന്നീ കക്ഷികളുടെ പിന്തുണയോടെ സര്‍ക്കാരുണ്ടാക്കാനുള്ള തീവ്രശ്രമം തുടരുകയാണ്.
എന്‍സിപിയെ കൂട്ടി
ശിവസേന പിന്തുണച്ചില്ലെങ്കില്‍ എന്‍സിപിയെ കൂട്ടി സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കഴിയുമേയെന്ന സാധ്യതയും ബിജെപി തേടുന്നുണ്ട്. 2014 ല്‍ ബിജെപിയെ പിന്തുണയ്ക്കാന്‍ എന്‍സിപി തയ്യാറായിരുന്നു എന്നതാണ് ഈ നീക്കത്തില്‍ കാണുന്ന അനുകൂല ഘടകം. എന്നാല്‍ സഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടന്നാല്‍ ബിജെപിക്കെ എതിരെ വോട്ട് ചെയ്യുമെന്ന് എന്‍സിപി നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.
അംഗ ബലം
288 അംഗനിയമസഭയില്‍ 144 അംഗങ്ങളുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ബിജെപി-105, ശിവസേന-56, എന്‍സിപി-54, കോണ്‍ഗ്രസ്-44 എന്നിങ്ങനെയാണ് പ്രധാന കക്ഷിനില. 17 സ്വതന്ത്രരുടെ പിന്തുണ ബിജെപി അവകാശപ്പെടുന്നുണ്ടെങ്കിലും പിന്നെയും 23 അംഗങ്ങളുടെ പിന്തുണ ലഭിച്ചാല്‍ മാത്രമെ ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കുകയുള്ളു.
തര്‍ക്കിച്ചു നില്‍ക്കാനില്ല, മുന്നോട്ടു നടക്കാനുണ്ട്- അയോധ്യയില്‍ മുനവ്വറലി തങ്ങള്‍ക്ക് പറയാനുള്ളത്
രാമക്ഷേത്രം ഉടൻ? ക്ഷേത്രത്തിന് ശിലകളൊരുക്കാൻ 250 വിദഗ്ധ തൊഴിലാളികളെത്തുമെന്ന് ഹനുമാൻയാദവ്!