മാഹി ബാബു വധക്കേസ്; മൂന്ന് ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ... ജെറിനെ പിടികൂടിയത് വിവാഹദിവസം
ആർഎസ്എസ് പ്രവർത്തകനായ ജെറിൻ സുരേഷിനെ വിവാഹദിവസമായ ഞായറാഴ്ചയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.
കണ്ണൂർ: മാഹിയിൽ സിപിഎം പ്രാദേശിക നേതാവ് കണ്ണിപ്പൊയിൽ ബാബുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മൂന്ന് ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ. പാനൂർ ചെണ്ടയാട് സ്വദേശി ജെറിൻ സുരേഷ്, ചൊക്ലി സ്വദേശി പികെ നിജേഷ്, മാഹി പന്തക്കൽ സ്വദേശി പികെ ശരത് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ആർഎസ്എസ് പ്രവർത്തകനായ ജെറിൻ സുരേഷിനെ വിവാഹദിവസമായ ഞായറാഴ്ചയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ജെറിന് പുറമേ മറ്റ് 11 ആർഎസ്എസ് പ്രവർത്തകരെയും കസ്റ്റഡിയിൽ എടുത്തിരുന്നു. തുടർന്ന് ഇവരെ മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷമാണ് തിങ്കളാഴ്ച രാവിലെ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
രണ്ട് പേരെ വെട്ടിക്കൊന്നു...
മെയ് ഏഴ് തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സിപിഎം പ്രാദേശിക നേതാവായ കണ്ണപ്പൊയിൽ ബാബു കൊല്ലപ്പെട്ടത്. രാത്രി വീട്ടിലേക്ക് പോകുന്നതിനിടെ അക്രമിസംഘം ബാബുവിനെ പള്ളൂരിലെ റോഡിലിട്ട് വെട്ടിവീഴ്ത്തുകയായിരുന്നു. കഴുത്തിൽ ആഴത്തിൽ വെട്ടേറ്റ ബാബുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അൽപസമയത്തിനകം മരണം സംഭവിച്ചു. ബാബുവിന്റെ മരണവാർത്ത പുറത്തുവന്ന് നിമിഷങ്ങൾക്കുള്ളിൽ മാഹിയിലെ ബിജെപി പ്രവർത്തകനായ ഷമോജും കൊല്ലപ്പെട്ടിരുന്നു. മാഹി പാലത്തിനടുത്ത് വച്ചാണ് ഷമോജിനെ വെട്ടിക്കൊന്നത്. രണ്ട് സംഭവങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളാണെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.
അന്വേഷണം...
മാഹിയിൽ കൊലപാതകങ്ങൾ അരങ്ങേറിയതിന് പിന്നാലെ പോലീസ് സംഘം പ്രതികൾക്കായി അന്വേഷണം ആരംഭിച്ചിരുന്നെങ്കിലും ആദ്യദിവസങ്ങളിൽ വ്യക്തമായ സൂചന ലഭിച്ചിരുന്നില്ല. തുടർന്ന് മൊബൈൽ ടവർ ലൊക്കേഷനടക്കം പരിശോധിച്ചാണ് കഴിഞ്ഞദിവസം 12 ആർഎസ്എസ് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇതിൽ മൂന്ന് പേരെയാണ് ബാബു വധക്കേസിൽ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ജെറിൻ സുരേഷ്...
ബാബു വധക്കേസിൽ അറസ്റ്റിലായ ജെറിൻ സുരേഷിനെ വിവാഹദിവസം രാവിലെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പിണറായി സ്വദേശിനി റംഷയുമായുള്ള ജെറിന്റെ വിവാഹചടങ്ങ് മെയ് 13 ഞായറാഴ്ച നടത്താനാണ് നിശ്ചയിച്ചിരുന്നത്. ഇതനുസരിച്ച് വിവാഹത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതിന് പിന്നാലെ ഞായറാഴ്ച പുലർച്ചെയാണ് ജെറിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ചോദ്യം ചെയ്യാനെന്ന് പറഞ്ഞ് കസ്റ്റഡിയിൽ എടുത്ത ജെറിനെ മണിക്കൂറുകൾ കഴിഞ്ഞിട്ടും വിട്ടയക്കാതായതോടെ വിവാഹചടങ്ങുകളും മുടങ്ങി.
വരന്റെ വീട്ടിലേക്ക്...
വിവാഹചടങ്ങിൽ പങ്കെടുക്കാൻ ജെറിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ സ്റ്റേഷനിൽ എത്തിയെങ്കിലും വിട്ടയക്കാനാകില്ലെന്നായിരുന്നു പോലീസിന്റെ നിലപാട്. ജെറിനെ വിട്ടയക്കാനായി ബിജെപി പ്രവർത്തകർ സ്റ്റേഷൻ ഉപരോധിച്ചെങ്കിലും പോലീസ് വഴങ്ങിയില്ല. ഇതോടെ വിവാഹ സൽക്കാര ചടങ്ങുകൾ മുൻകൂട്ടി നിശ്ചയിച്ചപ്രകാരം നടത്താൻ ബന്ധുക്കൾ തീരുമാനിച്ചു. ഇതിനുശേഷം വധുവിനെ വരന്റെ വീട്ടിൽ എത്തിക്കുകയും, ജെറിനില്ലാതെ വധു വരന്റെ വീട്ടിൽ പ്രവേശിക്കുകയും ചെയ്തു.
മലപ്പുറത്ത് ഒരു കുടുംബത്തിലെ ഒമ്പത് പേരെ ജീവനോടെ ചുട്ടുകൊല്ലാൻ ശ്രമം! അർദ്ധരാത്രിയിൽ വീടിന് തീയിട്ടു
ബന്ധുവീട്ടിൽ നിന്ന് തൃത്താലയിലേക്ക് കാറിൽ ഒരുമിച്ച് യാത്ര! മൊയ്തീൻകുട്ടിയും യുവതിയും തമ്മിൽ അടുപ്പം