സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ പുതിയ ട്വിസ്റ്റ്, സഹോദരൻ കത്തിച്ചെന്ന മൊഴി മാറ്റി സാക്ഷി
തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ വീണ്ടും വഴിത്തിരിവ്. തന്റെ സഹോദരനായ ആര്‍എസ്എസ് പ്രവര്‍ത്തകനാണ് ആശ്രമം കത്തിച്ചത് എന്ന് പറഞ്ഞ പ്രധാന സാക്ഷി പ്രശാന്ത് മൊഴി മാറ്റി. ക്രൈംബ്രാഞ്ച് തന്നെക്കൊണ്ട് നിര്‍ബന്ധിച്ച് പറയിപ്പിച്ചതാണ് അതെന്നാണ് പ്രശാന്തിന്റെ പുതിയ മൊഴി. ആത്മഹത്യ ചെയ്ത തന്റെ സഹോദരന്‍ പ്രകാശ് ആണ് സന്ദീപാനന്ദ ഗിരിയുടെ തിരുവനന്തപുരത്തെ ആശ്രമത്തിന് തീയിട്ടത് എന്നായിരുന്നു നേരത്തെ പ്രശാന്ത് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നത്.
ആശ്രമത്തിന് താനും സുഹൃത്തുക്കളം ചേര്‍ന്നാണ് തീയിട്ടത് എന്ന കാര്യം ആത്മഹത്യ ചെയ്യുന്നതിന് മുന്‍പായി പ്രകാശ് തന്നോട് പറഞ്ഞിരുന്നു എന്നാണ് നേരത്തെ പ്രശാന്ത് പറഞ്ഞത്. ഇക്കഴിഞ്ഞ ജനുവരിയിലാണ് പ്രകാശിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കള്‍ പ്രകാശിനെ മര്‍ദ്ദിച്ചിരുന്നതായും പ്രശാന്ത് നേരത്തെ നല്‍കിയ മൊഴിയിലുണ്ട്. അഡീഷണല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ നല്‍കിയ രഹസ്യ മൊഴിയിലാണ് ക്രൈംബ്രാഞ്ച് പറയിപ്പിച്ചതാണ് എന്നുളള വാദം പ്രശാന്ത് ഉന്നയിച്ചിരിക്കുന്നത്.
പ്രശാന്ത് മൊഴി മാറ്റിയെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് സന്ദീപാനന്ദ ഗിരി രംഗത്ത് വന്നിട്ടുണ്ട്. പ്രശാന്ത് മൊഴി മാറ്റിയത് പ്രേരണ കൊണ്ടാകണം. ആര്‍എസ്എസിന്റെയും ബിജെപിയുടേയും സമ്മര്‍ദ്ദവും ഭീഷണിയും സ്വാഭാവികമായും പ്രശാന്തിന് മേല്‍ വന്ന് ചേര്‍ന്നിട്ടുണ്ടാവണം. അല്ലാതെ മൊഴി മാറ്റേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ലെന്ന് സന്ദീപാനന്ദ ഗിരി പറഞ്ഞു. പ്രശാന്ത് സ്വയമേവ പോലീസിനെ സമീപിച്ചാണ് പ്രകാശിന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടത്. അപ്പോഴാണ് ഇക്കാര്യങ്ങളൊക്കെ പറഞ്ഞത്. പ്രശാന്തിന്റെ വെളിപ്പെടുത്തലുകള്‍ കാരണം പോലീസിന് ഒരുപാട് സഹായമുണ്ടായി. അന്വേഷണത്തില്‍ വളരെ മുന്നോട്ട് പോകാനായി. സിസിടിവി ഫൂട്ടേജസ് അടക്കം ശാസ്ത്രീയമായ തെളിവുകള്‍ കണ്ടെത്താന്‍ സാധിച്ചുവെന്നും സന്ദീപാനന്ദഗിരി. ഈ മൊഴി മാറ്റം കൊണ്ട് കേസ് അട്ടിമറിക്കപ്പെടില്ല എന്നാണ് കരുതുന്നത്. കാരണം ശക്തമായ തെളിവുകള്‍ പോലീസിന്റെ കയ്യില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട് എന്നും സന്ദീപാനന്ദ ഗിരി പറഞ്ഞു.
അതേസമയം പ്രശാന്ത് മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി മാറ്റാനുണ്ടായ സാഹചര്യം വ്യക്തമല്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രതികരണം. നാല് വര്‍ഷമായി ആശ്രമം കത്തിച്ച കേസ് എങ്ങുമെത്താതെ നില്‍ക്കുകയായിരുന്നു. കുണ്ടമണ്‍കടവിലുളള സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് 2018 ഒക്ടോബര്‍ 27ന് ആണ് അക്രമികള്‍ തീയിട്ടത്. ആദരാജ്ഞലികള്‍ എന്ന് എഴുതിയ റീത്തും ആശ്രമത്തിന് മുന്നില്‍ അക്രമികള്‍ വെച്ചിരുന്നു. സന്ദീപാനന്ദ ഗിരി തന്നെയാണ് ആശ്രമം കത്തിച്ചതിന് പിന്നില്‍ എന്നാരോപിച്ച് അദ്ദേഹത്തിന് എതിരെ നിരന്തരമായി സൈബര്‍ ആക്രമണം ബിജെപി അനുകൂലികള്‍ അഴിച്ച് വിട്ടിരുന്നു. അതിനിടെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകനാണ് ആശ്രമം കത്തിച്ചതിന് പിന്നില്‍ എന്നുളള സഹോദരന്റെ മൊഴി പുറത്ത് വരുന്നത്.