നടിയെ ആക്രമിച്ച കേസ്; ദിലീപിനെതിരെ നൽകിയ അപേക്ഷ കോടതി ചൊവ്വാഴ്ച പരിഗണിക്കും!
ദില്ലി: നടിയെ ആക്രമിച്ച കേസിൽ വീഡിയോ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് നടൻ ദിലീപ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ ദൃശ്യങ്ങൾ കൈമാറരുതെന്നും അത് ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും സ്വകാര്യതയെ ബാധിക്കുമെന്നും കാണിച്ച് നടിയും കഴിഞ്ഞ ദിവസം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. നടി സമർപ്പിച്ച അപേക്ഷ സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും.
ആക്രമണത്തിന്റെ ദൃശ്യങ്ങൾ ദിലീപിന് കൈമാറരുതെന്നാണ് നടിയുടെ പ്രധാന ആവശ്യം. ഇത് തന്റെ സ്വകാര്യതയെ ബാധിക്കുന്ന കാര്യമാണെന്നും ദൃശ്യങ്ങൾ ദുരുപയോഗം ചെയ്തേക്കുമെന്നും സുപ്രീംകോടതിയിൽ നൽകിയ അപേക്ഷയിൽ നടി ചൂണ്ടിക്കാട്ടുന്നു. കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷയ്ക്കൊപ്പം ചില സുപ്രധാന രേഖകളും നിർണായക തെളിവുകളും നടി സുപ്രീംകോടതിയിൽ നൽകിയിട്ടുണ്ട്.

പത്തോളം പേജുള്ള അപേക്ഷ
പത്തോളം പേജുളള അപേക്ഷയാണ് നടി കോടതിയിൽ സമർപ്പിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട് ഇതിനോടകം തന്നെ ഓട്ടേറെ സമ്മർദ്ദങ്ങൾ താൻ നേരിട്ടെന്നും വേദനകൾ അനുഭവിച്ചെന്നും നടി പറയുന്നു. ഇനിയെങ്കിലും തനിക്ക് സ്വൈര്യ ജീവിതം നയിക്കണം. കോടതി അത് മാനിക്കണമെന്നും അപേക്ഷയിൽ നടി ആവശ്യപ്പെടുന്നു. മുദ്രവെച്ച കവറിലാണ് രേഖകൾ നടി സുപ്രീംകോടതി രജിസ്ട്രിക്ക് കൈമാറിയത്.

ഏറ്റവും പ്രധാനപ്പെട്ട തെളിവ്
കേസുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട തെളിവാണ് മെമ്മറികാർഡും അതിലെ വിഡിയോയും. അത് ദിലീപിന് ലഭിച്ചാൻ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ട്. അത് തന്റെ സ്വകാര്യതയെ ബാധിക്കുമെന്ന് അക്രമത്തിന് ഇരയായ നടി പറയുന്നു. സുപ്രീംകോടതിയിലെ ചില മുതിർന്ന അഭിഭാഷകരുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടയിുടെ നീക്കമെന്നാണ് സൂചന. സ്വകാര്യത മൗലീകാവകാശമാണെന്ന് നേരത്തെ കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടി അപേക്ഷ നൽകിയിരിക്കുന്നത്.

അന്തിമ ഉത്തരവ്
മെമ്മറി കാർഡ് കേസിന്റെ ഭാഗമായ രേഖയാണെങ്കിൽ ദിലീപിന് കൈമാറുന്ന കാര്യത്തിൽ വിചാരണ കോടതിക്ക് തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതി നേരത്തെ തന്നെ അഭിപ്രായപ്പെട്ടിരുന്നു. നടിയുടെ അപേക്ഷ ജസ്റ്റിസുമാരായ എഎം ഖാൻവിൽക്കറും ദിനേശ് മഹേശ്വരിയും അടങ്ങുന്ന ബെഞ്ചാകും പരിഗണിക്കുക എന്നാണ് സൂചന. അപേക്ഷയ്ക്കൊപ്പം നടി സമർപ്പിച്ച് രേഖകൾ കൂടി കണക്കിലെടുത്തായിരിക്കും സുപ്രീംകോടതി അന്തിമ ഉത്തരവ് പുറപ്പെടുവിക്കുക.

സിബിഐ അന്വേഷണം
നേരത്തെ മെമ്മറി കാർഡ് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കോടതി ഹർജി തള്ളുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയെ ചോദ്യം ചെയ്ത് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടും ദിലീപ് ഹൈക്കോടതിയിൽ നേരത്തെ ഹർജി നൽകിയിരുന്നു. കേസുകളില്‍ അന്വേഷണ ഏജന്‍സികളെ തീരുമാനിക്കേണ്ടത് പ്രതിഭാഗമല്ലെന്നായിരുന്നു കോടതി അന്ന് നിരീക്ഷിച്ചിരുന്നത്.

മുതിർന്ന അഭിഭാഷകരുമായി കൂടിക്കാഴ്ച
സിബിഐ അന്വേഷണം സിഗിൾ ബെഞ്ച് തള്ളിയതിന് ശേഷം വീണ്ടും അപ്പീൽ ഹർജി നൽകുകയായിരുന്നു. പോലീസ് അന്വേഷണം ദുരുദ്ദേശ്യപരമാണെന്നും മുൻകൂട്ടി തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണെന്നും തന്നെ പ്രതി ചേർത്തതെന്നുമായിരുന്നു ഹരജിയിൽ ദിലീപ് ആരോപിക്കുകയും ചെയ്തിരുന്നു. അതേസമയം ദിലീപ് സുപ്രീംകോടതിയെ സമീപിച്ചതിന് പിന്നാലെ കേസ് അന്വേഷിച്ചിരുന്ന മുതിർന്ന പോലീസ് ഉദ്യോഗസ്ഥ ബി സന്ധ്യ ഐപിഎസ് ഉൾപ്പെടെയുള്ളവർ ദില്ലയിലെത്തുകയും മുതിർന്ന സർക്കാർ അഭിഭാഷകരുമായി കൂടി ക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.












Click it and Unblock the Notifications