യുവനടിയെ പറ്റിച്ച് 27 ലക്ഷം തട്ടി നിർമ്മാതാവ്: ഭീഷണി, ലൈംഗിക സന്ദേശം, ഒടുവില്‍ പിടിയില്‍
കൊച്ചി: യുവ നടിയില്‍ നിന്നും പണം തട്ടിയെടുത്ത കേസില്‍ സിനിമ നിർമ്മാതാവ് അറസ്റ്റില്‍. സിനിമയില്‍ നായികയാക്കാമെന്ന് പറഞ്ഞ് യുവനടിയില്‍ 27 ലക്ഷം രൂപ തട്ടിയെടുത്ത മലപ്പുറം കീഴുപറമ്പ് സ്വദേശി എംകെ ഷക്കീർ എന്ന നിർമ്മാതാണ് അറസ്റ്റിലായിരിക്കുന്നത്. പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ നടിയെ ഫോണിലൂടെ നിരന്തരം ഭീഷണിപ്പെടുത്തുകയും ലൈംഗിക ചുവയുള്ള സന്ദേശങ്ങൾ അയച്ചെന്നും പൊലീസ് പറയുന്നു.
തൃക്കാക്കര സ്വദേശിയായ യുവനടിയുടെ പരാതിയില്‍ പാലാരിവട്ടം പൊലീസാണ് നിർമ്മാതാവിനെ പിടികൂടിയത്. തമിഴ് സിനിമയില്‍ നായികയാക്കാം എന്ന വാഗ്ദാനം നല്‍കിയായിരുന്നു പണം തട്ടിയെടുത്തത്. കടമായിട്ട് വാങ്ങിയ പണം പിന്നീട് തിരിച്ച് നല്‍കിയില്ല. പരാതിക്കാരിയായ നടിയെ നായികയാക്കി 'രാവണാസുരൻ' എന്ന തമിഴ് സിനിമ നിർമിക്കാൻ എംകെ ഷക്കീർ തീരുമാനിച്ചിരുന്നുവെന്നും പൊലീസ് വ്യക്തമാക്കുന്നു.

ചിത്രത്തിന്റെ ആദ്യഘട്ട ഷൂട്ടിങ് ആരംഭിച്ചതായി നിർമ്മാതാവ് നടിയെ അറിയിച്ചു. ഇതിന് ശേഷം കുറച്ച് ദിവസങ്ങള്‍ക്കകമാണ് തന്നെ സാമ്പത്തിക പ്രയാസമുണ്ടെന്നും ഈ സാഹചര്യത്തില്‍ ഷൂട്ടിങ് മുടങ്ങുമെന്നും പറഞ്ഞ് നടിയെ സമീപിക്കുന്നത്. തുടർന്ന് നടിയില്‍ നിന്നും സാമ്പത്തിക സഹായം എന്ന നിലയില്‍ പണം കൈപ്പറ്റി തുടങ്ങുകയും ചെയ്തു. ഷൂട്ടിങ് മുടങ്ങാതിരിക്കാനെന്നും പറഞ്ഞ് പല തവണകളായി 27 ലക്ഷം രൂപയാണ് നടയില്‍ നിന്നും വാങ്ങിച്ചത്.
നാല് മാസത്തിനുള്ളില്‍ തിരികെ നല്‍കുമെന്ന് കരാർ എഴുതിയായിരുന്നു പണമിടപാട്. കാലാവധി കഴിഞ്ഞതോടെ നടി പണം തിരികെ ആവശ്യപ്പെട്ട് തുടങ്ങി. നാല് ചെക്കുകള്‍ നല്‍കിയെങ്കിലും എല്ലാം പണമില്ലാതെ മുടങ്ങി. മാസങ്ങള്‍ പിന്നിട്ടിട്ടും സിനിമയുടെ ചിത്രീകരണവും ആരഭിച്ചില്ല. പണം തിരികെ ആവശ്യപ്പെടുമ്പോള്‍ ഭീഷണിയും അശ്ലീല സന്ദേശം അയക്കുക കൂടി ചെയ്തതോടെയാണ് നടി പൊലീസില്‍ പരാതിപ്പെടുന്നത്.












Click it and Unblock the Notifications