പാണാവള്ളിയിൽ നിന്നും നിധി തേടി കൊൽക്കത്തയിലേക്ക്.. ഇരുട്ടുമുറിയിൽ കണ്ടത്.. ഒടുക്കം ദുരൂഹമായി അന്ത്യം
Recommended Video
പൂച്ചാക്കല്‍: രണ്ട് മലയാളി സഹോദരന്മാര്‍ കൊല്‍ക്കത്തിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. സ്വര്‍ണം വാങ്ങാനെന്ന് പറഞ്ഞാണ് മാമ്മച്ചന്‍ ജോസഫ്, കുഞ്ഞുമോന്‍ ജോസഫ് എന്നിവര്‍ പശ്ചിമ ബംഗാളിലേക്ക് പോയത്. വിഷം ഉള്ളില്‍ ചെന്ന് ദുരൂഹസാഹചര്യത്തിലായിരുന്നു ഇവരുടെ മരണം. സ്വര്‍ണം വാങ്ങാന്‍ ഇവരെന്തിന് പശ്ചിമ ബംഗാള്‍ വരെ പോയി എന്ന സംശയം ഉന്നയിക്കപ്പെട്ടിരുന്നു. ഈ സഹോദരങ്ങള്‍ സ്വര്‍ണം വാങ്ങാനല്ലത്രേ ബംഗാളിലേക്ക് പോയത്. മറിച്ച് ഇവരുടെ യാത്രയ്ക്ക് മറ്റാരും അറിയാത്ത ഒരു ലക്ഷ്യം കൂടിയുണ്ടായിരുന്നു.
സൂരജ്, നിങ്ങൾ ഭീരുവാകരുത്, വർഗീയവാദികൾ തക്കം പാർത്തിരിക്കുന്നു.. സൂരജിന് ഫിറോസിന്റെ കട്ടസപ്പോർട്ട്
യാത്ര നിധി തേടി
പാണാവള്ളി സ്വദേശികളായ സഹോദരന്മാര്‍ കൊല്‍ക്കത്തയില്‍ പോയത് നിധി തേടിയാണ് എന്ന വെളിപ്പെടുത്തലാണ് പുറത്ത് വന്നിരിക്കുന്നത്. ഇതിനും മുന്‍പും ഒരുതവണ ഈ സഹോദരന്മാര്‍ പശ്ചിമ ബംഗാളിലേക്ക് പോയിട്ടുണ്ട്. ആ യാത്രയില്‍ കൂടെയുണ്ടായിരുന്ന സ്വര്‍ണ്ണപ്പണിക്കാരനായ സുധീറിന്റെതാണ് ദുരൂഹമായ വെളിപ്പെടുത്തല്‍. രണ്ടാമത്തെ യാത്രയില്‍ സുധീര്‍ കൂടെപ്പോയിരുന്നില്ല.
യാത്ര അതീവരഹസ്യം
വീട്ടുകാര്‍ പോലുമറിയാതെ അതീവരഹസ്യമായിട്ടായിരുന്നു ഇവരുടെ യാത്ര. ബംഗാളിലെ ഗ്രാമത്തില്‍ നിധിയുണ്ടെന്ന് ആരോ പറഞ്ഞ് വിശ്വസിപ്പിച്ചത് പ്രകാരമായിരുന്നേ്രത യാത്ര. പാണാവള്ളിയിലെ ഇവരുടെ വീട് ബംഗാളികള്‍ക്ക് വാടകയ്ക്ക് കൊടുത്തിരിക്കുകയായിരുന്നു. ഇവിടെ താമസിച്ചിരുന്ന ഒരു ബംഗാളി തൊഴിലാളിയും ഇവര്‍ക്കൊപ്പം ആദ്യത്തെ യാത്രയിലുണ്ടായിരുന്നു. ഇയാളെക്കുറിച്ചാകട്ടെ ഇപ്പോള്‍ വിവരമൊന്നുമില്ല.
കൊൽക്കത്തയിലേക്ക്
നിധിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചത് ഈ ബംഗാളി തൊഴിലാളി ആണെന്നാണ് സംശയിക്കുന്നത്. സഹപാഠി കൂടിയായ മാമച്ചന്റെ നിര്‍ബന്ധ പ്രകാരമാണ് ആദ്യത്തെ തവണ താന്‍ കൂടി കൊല്‍ക്കത്തയ്ക്ക് പോയതെന്ന് സുധീര്‍ പറയുന്നു. കൊല്‍ക്കത്തയിലെ ഒരുള്‍ഗ്രാമത്തില്‍ നിധി കണ്ടെത്തിയിട്ടുണ്ട് എന്നാണ് മാമ്മച്ചന്‍ സുധീറിനോട് പറഞ്ഞത്. ഒരു കൂട്ടര്‍ക്ക് തൊഴിലുറപ്പ് പണിക്കിടെ കിട്ടിയതാണത്രേ നിധി.
സ്വർണപ്പണിക്കാരനൊപ്പം
കുറഞ്ഞ വിലയ്ക്ക് ആ നിധി ലഭിക്കുമെന്നും മാമച്ചന്‍ സുധീറിനോട് പറഞ്ഞിരുന്നു. സ്വര്‍ണനിധി ലഭിക്കുകയാണെങ്കില്‍ അതിന്റെ മാറ്റ് പരിശോധിക്കുന്നതിന് വേണ്ടിയാണ് ഇവര്‍ സ്വര്‍ണപ്പണിക്കാരനായ സുധീറിനേയും ഒപ്പം കൊണ്ട് പോയത്. കൊല്‍ക്കത്തയിലെത്തിയ ഇവര്‍ ഹൗറ പാലത്തിന് സമീപത്തുള്ള ലോഡ്ജിലായിരുന്നു താമസിച്ചതെന്ന് സുധീര്‍ പറയുന്നു. നിധി തേടിയുള്ള യാത്ര പിറ്റേദിവസമായിരുന്നു.
രണ്ട് മണിക്കൂർ യാത്ര
രണ്ട് മണിക്കൂര്‍ നീണ്ട ബസ് യാത്രയ്ക്ക് ശേഷമാണ് സ്ഥലത്തെത്തിയത്. പേരറിയാത്ത ആ സ്ഥലത്ത് നിന്നും ബൈക്കിലെത്തിയ രണ്ട് പേര്‍ക്കൊപ്പമായിരുന്നു തുടര്‍ന്നുള്ള യാത്ര. എത്തിച്ചേര്‍ന്ന സ്ഥലത്ത് നിന്നും ലക്ഷ്യസ്ഥാനത്തേക്ക് പിന്നെയും ദൂരമുണ്ടായിരുന്നു. വയലിലൂടെ ഏറെ ദൂരം നടന്ന് എത്തിയത് ഒരു കുടിലില്‍ ആയിരുന്നുവെന്ന് സുധീര്‍ പറയുന്നു.
കുടിലിലെ മുറിയിലേക്ക്
പാണവള്ളിയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ബംഗാളിയും അവിടെ ഉണ്ടായിരുന്നു. ഖുല്‍ഛന്ദ് മിഡിയ എന്ന ഇയാളെ ബാപ്പു എന്നായിരുന്നു വിളിച്ചിരുന്നത്. കുടിലിന് അകത്ത് കയറിയതും വാതിലടച്ചു. തുടര്‍ന്ന് മൂവരേയും ഒരു ഇരുട്ട് മുറിയിലേക്ക് കൊണ്ടുപോയി. അകത്തുണ്ടായിരുന്ന വൃദ്ധനായ ഒരാളാണ് നിധി കാട്ടിത്തന്നത് എന്നും സുധീര്‍ പറയുന്നു.
കണ്ടത് സ്വർണം തന്നെ
അഞ്ഞൂറോളം സ്വര്‍ണനാണയങ്ങളാണ് അവര്‍ കാട്ടിത്തന്നത്. അക്കൂട്ടതില്‍ ചിലത് താന്‍ പരിശോധിച്ചു. അവ അസ്സല്‍ സ്വര്‍ണം തന്നെ ആയിരുന്നു. എന്നാല്‍ അന്നവര്‍ സ്വര്‍ണം വാങ്ങാതെയായിരുന്നു തിരികെ പോന്നത്. വില പറഞ്ഞുറപ്പിച്ചു. അടുത്ത വരവില്‍ വാങ്ങാം എന്നായിരുുന്നു കരാര്‍. അന്ന് വാങ്ങാത്തതിനെ ചൊല്ലി സഹോദരന്മാര്‍ തര്‍ക്കിച്ചുവെന്നും സുധീര്‍ പറയുന്നു.
പന്തികേടെന്ന് സംശയം
രണ്ട് ഗ്രാമിന്റെ സ്വര്‍ണനാണയത്തിന് 1300 രൂപയായിരുന്നു പറഞ്ഞുറപ്പിച്ച വില. നാട്ടില്‍ ഇതേ സ്വര്‍ണനാണയം 4500ന് വില്‍ക്കാം എന്നായിരുന്നു മാമച്ചനും കുഞ്ഞുമോനും കണക്ക് കൂട്ടിയത്. താന്‍ തികച്ചും ഭയചകിതനായിരുന്നുവെന്നും സുധീര്‍ പറയുന്നു. സംഗതി പന്തികേടാണെന്ന് തനിക്ക് പലപ്പോഴും തോന്നിയിരുന്നു.
പോലീസ് കൊൽക്കത്തയിലേക്ക്
തിരികെ പോകാമെന്ന് പലതവണ മാമച്ചനോടും കുഞ്ഞുമോനോടും പറഞ്ഞു. ഇത് തട്ടിപ്പാകാനാണ് സാധ്യതയെന്നും മനസ്സിലാക്കികൊടുക്കാന്‍ ശ്രമിച്ചു. പക്ഷേ അതവര്‍ ചെവിക്കൊള്ളാന്‍ തയ്യാറായില്ല. രണ്ടാം യാത്രയിലും തന്നെ വിളിച്ചരുന്നുവെങ്കിലും താന്‍ പോകാന്‍ കൂട്ടാക്കിയില്ലെന്നും സുധീര്‍ വെളിപ്പെടുത്തി. സഹോദരന്മാരുടെ മരണം അന്വേഷിക്കാന്‍ പ്രത്യേക പോലീസ് സംഘം കൊല്‍ക്കത്തയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
വിഷം ഉള്ളിൽ ചെന്ന് മരണം
വിഷം ഉള്ളില്‍ച്ചെന്ന നിലയിലാണ് മാമച്ചനേയും കുഞ്ഞുമോനേയും ബര്‍ദ്വാനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാമച്ചന്‍ അവിടെ വെച്ചും കുഞ്ഞുമോന്‍ അപ്പോളോ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. ഇവരുടെ പക്കലുണ്ടായിരുന്ന 12 ലക്ഷം രൂപയും 6 പവന്റെ മാലയും നഷ്ടപ്പെട്ടിരിക്കുന്നതായി ബന്ധുക്കള്‍ പറയുന്നു. ഇരുവരും മടക്കയാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു.